ADVERTISEMENT

യാത്രയിൽ തനിച്ചായിപ്പോയ അവസ്ഥയാണ്. ഈ സമയത്തു വേണുച്ചേട്ടനെക്കുറിച്ച് എന്തെങ്കിലും പറയുന്നതുപോലും ശരിയല്ല. അത്രയേറെ തനിച്ചായിപ്പോയ അവസ്ഥയാണ്. എന്റെ യാത്രയിൽ വിരലിലെണ്ണാവുന്നവർ മാത്രമേ ഇതുപോലെ കൂടെയുണ്ടായിരുന്നുള്ളൂ. കുടയിൽ കൂടെനടന്ന ഒരാളാണ് ഇല്ലാതായത്. എന്നെ ഇതുപോലെ ചേർത്തുനിർത്തിയവർ കുറവാണ്; അതുപോലെ ഞാൻ അങ്ങോട്ടും.

 

‘തിരനോട്ട’ത്തിൽ അഭിനയിക്കാൻ വിളിക്കാനാണ് ആദ്യം വേണുച്ചേട്ടനെ അന്വേഷിച്ചുപോയത്. കുട്ടികൾ സിനിമയെടുത്തു കളിക്കുകയാണെന്നു തോന്നിയപ്പോൾ ഓടിച്ചുവിട്ടു. പിന്നീടു ഞാൻ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ അഭിനയിക്കാൻ ചെല്ലുമ്പോൾ വേണുച്ചേട്ടനും അവിടെയുണ്ടായിരുന്നു. അന്നു ചേർത്തുനിർത്തിയതാണ്. കല്യാണം, പിറന്നാൾ തുടങ്ങിയ വീട്ടിലെ എല്ലാ ആഘോഷങ്ങളിലും ഒരുമിച്ചുണ്ടായിരുന്നു. കുറച്ചുദിവസം മുൻപുവരെ വിളിച്ചു. കൈവിട്ടു പോകുകയാണെന്നു തോന്നിയ ദിവസങ്ങളിലാണു ഞാൻ തിരിച്ചറിഞ്ഞത്, എന്റെ യാത്രയിലിനി വേണുച്ചേട്ടനില്ലെന്ന്.

nedumudi-lal

 

‘തന്മാത്ര’, ‘വാനപ്രസ്ഥം’, ‘ഇരുവർ’... അങ്ങനെ എന്റെ നല്ല സിനിമകളെല്ലാം കാണുമ്പോൾ ആഘോഷിച്ചതു വേണുച്ചേട്ടനാണ്. ‘ലാലുക്കുട്ടാ’ എന്നല്ലാതെ വിളിച്ചിട്ടില്ല. ആദ്യം കണ്ടപ്പോൾ വിളിച്ചതും അങ്ങനെയാണ്. വേണുച്ചേട്ടനെ വീട്ടിൽ എല്ലാവരും വിളിക്കുന്നതു ശശിയെന്നാണ്. 

 

സ്വകാര്യമായി ഞാനും ‘ശശിയേട്ടാ’ എന്നു വിളിച്ചു. അവസാനം കലാമണ്ഡലം ഗോപിയാശാനൊപ്പം ‘ആറാട്ട്’ എന്ന സിനിമയിൽ വരെ ഒരുമിച്ചഭിയിച്ചു. വേണുച്ചേട്ടന് ആദ്യം കരുതിവച്ചത് മറ്റൊരു റോളായിരുന്നു. എന്നാൽ ‘എനിക്കു ചെറിയ വേഷമായാലും ലാലിനൊപ്പം മതി’ എന്നാണു പറഞ്ഞത്.

 

ഞങ്ങളുടേത് അതീവ മനോഹരമായ യാത്രയായിരുന്നു. ഉത്സവം പോലൊരു യാത്ര. എന്നെ ഏറ്റവും കൂടുതൽ സ്വപ്നം കണ്ടയാൾ വേണുച്ചേട്ടനാകും. സ്വപ്നം കണ്ടാൽ തൊട്ടടുത്ത ദിവസം വിളിക്കും. മിക്കപ്പോഴും സ്വപ്നത്തിൽ ഞാനൊരു കുട്ടിയായിരിക്കും. അല്ലെങ്കിൽ ഞങ്ങൾ തമ്മിലുള്ള തമാശയായിരിക്കും. വേണുച്ചേട്ടനൊപ്പം പറഞ്ഞതുപോലുള്ള തമാശകൾ ആർക്കൊപ്പവും പറഞ്ഞിട്ടില്ല. അദ്ദേഹം എന്റെ ഗുരുവായിരുന്നോ ഏട്ടനായിരുന്നോ സുഹൃത്തായിരുന്നോ എന്നറിയില്ല.

 

ഇതുവരെ എന്നെ സ്വപ്നം കണ്ട വേണുച്ചേട്ടനെ ഞാനിനി സ്വപ്നം കാണുമായിരിക്കും. എന്നെ ചേർത്തുപിടിച്ചു ചെവിയിൽ ആരും കേൾക്കാതെ തമാശ പറയുമായിരിക്കും. എന്നാലും ഈ യാത്രയിൽ തനിച്ചാകുകയാണ്. യാത്രയുടെ കുടക്കീഴിൽ ഞാൻ മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com