ADVERTISEMENT

ഒമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലം. ഏറെപ്പറഞ്ഞു പതിഞ്ഞതെങ്കിലും ഇനിയും കേട്ടു മടുത്തിട്ടില്ലാത്ത, ഇതിഹാസ സമാനമായ കടമറ്റത്തു കത്തനാരുടെ കഥ.  30 ശതമാനം പഴങ്കഥ. ബാക്കി ഭാവന. ‘കത്തനാർ’ എന്ന ചിത്രത്തിന്റെ ചലച്ചിത്ര പരിസരം അത്യാധുനികമായ വിദേശ സാങ്കേതിവിദ്യ കൊണ്ടാണു സൃഷ്ടിക്കപ്പെടുക. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലാവാൻ അണിയറയിൽ ‘കത്തനാർ’ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.   

 

∙ സംവിധായകൻ 

kathanar-2

 

9–ാം നൂറ്റാണ്ടിൽ നടക്കുന്ന കഥയായതിനാൽ അക്കാല പശ്ചാത്തലം ഒരുക്കാൻ പ്രായോഗിക തലത്തിൽ ബുദ്ധിമുട്ടുണ്ടെന്നു ചിത്രത്തിന്റെ സംവിധായകൻ റോജിൻ തോമസ്. ആ കാലത്തെ സാഹചര്യമൊക്കെ ചികയുന്നതു ശ്രമകരമാണ്. മാത്രമല്ല,  കാട്ടിലൊക്കെ നടക്കേണ്ട ചിത്രീകരണത്തിന് ഇപ്പോൾ നിയമങ്ങളുടെയും നിബന്ധനകളുടെയും നിന്ത്രണങ്ങളുണ്ട്. വിദേശ സിനിമകളുടെ ശൈലിയിൽ സാഹചര്യങ്ങളെ യഥാതഥമായല്ലാതെ ടെക്നോളജിയെ കൂട്ടുപിടിച്ചു ചിത്രീകരിക്കുകയാണു കത്തനാർ. 9–ാം നൂറ്റാണ്ടിലെ കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനായി പലതലങ്ങളിൽ റിസർച്ചിനായി വലിയൊരു ടീം അണിയറയിലുണ്ട്. കാട് ചിത്രീകരിക്കുമ്പോൾ, അക്കാലത്തു വനമേഖലയിലുണ്ടായിരുന്ന വൃക്ഷങ്ങളേതെല്ലാം എന്നു പഠിക്കാനായുള്ള ബോട്ടാണിക്കൽ റിസർച്ച് ടീം അതിലൊന്നാണ്. 

 

മിടുക്കരായ സാങ്കേതിക വിദഗ്ധർ നമുക്കിടയിലുണ്ട്. അവരെവച്ച് പൂർണമായും വിദേശ സാങ്കേതികവിദ്യയിൽ ഈ ചിത്രം അണിയിച്ചൊരുക്കും. ഇവിടുത്തുകാർ ചെയ്യുന്ന ഒരു ഇന്റർനാഷനൽ ഫിലിം. അതായിരിക്കും കത്തനാർ, റോജിൻ തോമസ് പറഞ്ഞു. 

 

kathanar-3

∙ 75 കോടി

 

ജംഗിൾബുക്ക്, ലയൺകിങ്, അവതാർ തുടങ്ങിയ വിദേശ ചിത്രങ്ങൾ പോലെ വിസ്മയിപ്പിക്കുന്നൊരു സിനിമ മലയാളത്തിൽ വരുന്നതു ചെറിയകാര്യമല്ല. ഈ ചിത്രങ്ങളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ചിത്രമാണു ‘ കത്തനാർ’. ഏകദേശം 75 കോടി രൂപയോളം ചെലവു പ്രതീക്ഷിക്കുന്നു. ജയസൂര്യയാണു നായകൻ. 

ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജെഎൻയുവിൽ റിസർച്ച് ചെയ്യുന്ന കോഴിക്കോട് സ്വദേശി ആർ.രാമാനന്ദിന്റേതാണ്. ക്യാമറ നീൽ ഡിക്കൂഞ്ഞ, സംഗീതം രാഹുൽ സുബ്രഹ്മണ്യം. 

 

‘ രണ്ടര വർഷമായി രാമാനന്ദുമായി ചർച്ച ചെയ്യുന്ന സ്ക്രിപ്റ്റാണിത്. മുഴുവൻ കേട്ടപ്പോൾ ഇതു മുഴുവൻ എങ്ങനെ ചിത്രീകരിക്കുമെന്ന ചിന്തയായിരുന്നു. സംവിധായകൻ റോജിൻ തോമസിൽ എനിക്കു വിശ്വാസമുണ്ട്. ഈ ചിത്രം ഒരു പുതിയ അനുഭവമാകുമെന്നു തീർച്ച’, ജയസൂര്യ പറഞ്ഞു. താരനിർണയവും വിർച്വൽ പ്രൊഡക്​ഷന്റെ പ്രാരംഭ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ.് ചെന്നൈയിലും കൊച്ചിയിലും റോമിലുമായി നടക്കുന്ന ചിത്രീകരണം ഉടൻ തുടങ്ങും. 

 

∙ വിർച്വൽ പ്രൊഡക്​ഷൻ

 

സിനിമാരംഗത്ത് വിർച്വൽ പ്രൊഡക്‌ഷൻ ഒരു വിപ്ലവമാണ്. ഗെയിമിങ് ടെക്നോളജിയെ ചലച്ചിത്രഭാഷയിലേക്കു സാങ്കേതികമായി ഉൾച്ചേർക്കുകയാണിവിടെ. ഇന്ത്യയിൽ ഈ ടെക്നോളജി സിനിമയിലുപയോഗിക്കുന്നത് ഇതാദ്യമാണ്. ലൊക്കേഷനിൽ താരങ്ങൾ നേരിട്ടഭിനയിക്കാതെയുള്ള വിർച്വൽ പ്രൊഡക്​ഷൻ രീതി പൂർണമായും ഉപയോഗിക്കുന്ന ആദ്യ മലയാള ചിത്രവും കത്തനാർ തന്നെ. 

 

ലുക്കും അപ്പിയറൻസും മാറ്റാൻ 360 ഡിഗ്രി ക്യാമറകൾ വച്ച് ( ഇരുന്നൂറിലേറെ ക്യാമറകൾ) പല ആങ്കിളുകളിൽ ജയസൂര്യയുടെ ശരീരം സ്കാൻ ചെയ്തെടുത്തത് ഇക്കഴിഞ്ഞയാഴ്ചയായിരുന്നു. ഫോട്ടോ ജ്യോമട്രി എന്നു വിളിക്കുന്ന ഈ രീതി സിനിമയുടെ സ്റ്റോറി ബോർഡിന്റെ പുതിയ രൂപമായ പ്രീ വിഷ്വലൈസേഷനെയാവും  സഹായിക്കുക. ഇങ്ങനെ ഇരുന്നൂറിലേറെ ക്യാമറകൾ വച്ചുള്ള ത്രീഡി സ്കാനിങ് മലയാള സിനിമയിൽ പരീക്ഷിക്കുന്നത് ആദ്യമായാണ്. 

 

സീനുകളുടെ സീക്വൻസുകൾ ഒരുക്കാനും വിഎഫ്എക്സും ഗ്രാഫിക്സും ഇഫക്ട്സും മികവുറ്റതാക്കാനും ഈ സ്കാനിങ് ഏറെ സഹായിക്കുമെന്നു ഡിഒപി നീൽ ഡിക്കൂഞ്ഞ പറഞ്ഞു. ഇങ്ങനെ ചിത്രീകരിച്ച ലൈവ് ആക്​ഷൻ ഫൂട്ടേജുകളും കംപ്യൂട്ടർ ഗ്രാഫിക്സും ഒരേ സമയം സംയോജിപ്പിക്കുന്നതോടെയാവും സീനുകളും സീക്വൻസുകളും പൂർണതയിലെത്തുക. പ്രീ പ്രൊഡക്‌ഷൻ ജോലികൾക്കും പ്രിൻസിപ്പൽ ഫൊട്ടോഗ്രഫിക്കും മാത്രം ഒരു വർഷത്തോളം വേണ്ടിവരും.  വിഷ്ണുരാജാണു വിഎഫ്എക്സിന്റെ മേൽനോട്ടം. വിർച്വൽ പ്രൊഡക്‌ഷൻ നിയന്ത്രിക്കുന്നത് സെന്തിൽ നാഥൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com