ADVERTISEMENT

റിലീസ് ചെയ്തു പത്ത് വർഷം കഴിഞ്ഞിട്ടും മുല്ലപ്പെരിയാർ അണക്കെട്ട് വിവാദത്തിൽപ്പെട്ട ‘ഡാം 999’ എന്ന സിനിമയുടെ വിലക്ക് നീട്ടി തമിഴ്നാട്. സിനിമ ഇറങ്ങിയത് മുതൽ തമിഴ്നാട്ടിൽ ഈ ചിത്രം നിരോധിച്ചിരിക്കുകയാണ്. സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഇതുവരെ ഈ ചിത്രം അവിടെ പ്രദർശിപ്പിച്ചിട്ടില്ല.  ഈ വർഷം സെപ്റ്റംബർ വരെ ഉണ്ടായിരുന്ന നിരോധനമാണ് ഇപ്പോൾ വീണ്ടും പുതുക്കി തമിഴ്നാട് ഗവൺമെന്റ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം കൃത്യമായി പുതുക്കിക്കൊണ്ടിരിക്കുന്ന ഈ നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഡോ. സോഹൻ റോയ് പറഞ്ഞു. 

 

‘2011ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് നിരോധനം തുടരുന്നത്. വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ  ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാർ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം.  ഇന്ത്യൻ പാർലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘർഷങ്ങൾ അന്ന് ഉണ്ടായി. തുടർന്ന് ചിത്രത്തിന്റെ  പോസ്റ്റർ പതിക്കാൻ സമ്മതിക്കാതിരിക്കുക, പ്രദർശിപ്പിക്കാൻ മുന്നോട്ടുവന്ന തിയറ്ററുകൾക്ക് ഫൈൻ ഏർപ്പെടുത്തുക,  ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഇപ്പോൾ സിനിമയുടെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദർശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണ്.’– സോഹൻ റോയ് പറഞ്ഞു.

 

ഒട്ടനവധി രാജ്യാന്തര ബഹുമതികൾ നേടിയ ചിത്രമാണ് ഡാം 999. ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയത് കൂടാതെ, തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് പന്ത്രണ്ട്  കാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഇത് .

 

പത്താം വാർഷികാഘോഷത്തിന്റെ ഈ വേളയിൽ  വാരാന്ത്യങ്ങളിലെ വെബിനാറുകളിലൂടെ  ഈ ചിത്രത്തിന്റെ  ചിത്രീകരണവേളയിലെ അവിസ്മരണീയാനുഭവങ്ങൾ പുതുക്കുന്ന ജോലിയിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com