‘ചുരുളി’യുടേത് സെൻസർ പതിപ്പ് അല്ല; വിശദീകരണവുമായി സെൻസർ ബോർഡ്
Mail This Article
അസഭ്യ വാക്കുകൾ കൊണ്ട് ചർച്ചയായ ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ ‘ചുരുളി’യുടെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയതെന്നു വിദശീകരിച്ച് സെൻസർ ബോർഡ് രംഗത്ത്. സംഭവം വിവാദമായ സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ‘ചുരുളി’ക്കു നല്‍കിയത്. എന്നാല്‍ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനി ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഇപ്പോൾ പ്രചരിക്കുന്നതെന്നും റീജിയണല്‍ ഓഫിസര്‍ വി. പാർവതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
സിനിമ പുറത്തിറങ്ങിയതിനു പിന്നാലെ അസഭ്യ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. എന്തടിസ്ഥാനത്തിലാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി കൊടുത്തതെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഇതിനു പിന്നാലെയാണ് ബോർഡിന്റെ ഔദ്യോഗിക വിശദീകരണം.