ADVERTISEMENT

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്. അടുക്കള സ്ത്രീവിരുദ്ധമായി തുടരുന്നതിനെ ചോദ്യംചെയ്യുന്നതും ജനാധിപത്യം കുടുംബത്തിനകത്തും പ്രാവർത്തികമാക്കണമെന്ന ആശയം പങ്കുവയ്ക്കുന്നതുമായ സിനിമകൾ പുറത്തുവരുന്നത് മലയാള സിനിമയ്ക്ക് ശുഭസൂചനനൽകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

 

മികച്ച സ്വഭാവ നടൻ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി, മികച്ച സംവിധായകൻ സിദ്ധാർത്ഥ ശിവ തുടങ്ങി 48 പേർ അവാർഡുകൾ ഏറ്റുവാങ്ങി. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച ‘അയ്യപ്പനും കോശി’ക്കുംവേണ്ടി അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി സച്ചി അവാർഡ് ഏറ്റുവാങ്ങി.

 

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് നടൻ ജയസൂര്യ പറഞ്ഞു. ബെസ്റ്റ് ആക്ടർ എന്ന് സ്വയം വിശ്വസിക്കുന്നില്ലെന്നും ബെറ്റർ ആക്ടർ ആകാനാണ് ശ്രമമെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. മികച്ച നടിക്കുള്ള അംഗീകാരം കിട്ടിയതിന് അന്നാ ബെൻ ദൈവത്തോട് നന്ദി പറഞ്ഞു. എം.ജയചന്ദ്രന്റെ നേതൃത്വത്തിൽ പ്രിയഗീതം എന്ന സംഗീത പരിപാടിയും ചടങ്ങിൽ അരങ്ങേറി.

 

മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, മുഹമ്മദ് റിയാസ്, വി.കെ. പ്രശാന്ത് എം.എൽ.എ., മേയർ ആര്യാ രാജേന്ദ്രൻ, ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം, രചനാവിഭാഗം ജൂറി ചെയർമാൻ ഡോ. പി.കെ. രാജശേഖരൻ, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി സി. അജോയ്, സാംസ്കാരികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com