ADVERTISEMENT

ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി നിർമാതാവ് സാബു ചെറിയാനെ തിരഞ്ഞെടുത്തു.  കഴിഞ്ഞ രണ്ടു വർഷമായി ഫിലിം ചേംബറിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് അംഗമായിരുന്നു സാബു ചെറിയാൻ.  ഗോവയിൽ വച്ചു നടന്ന മീറ്റിങിലാണ് അദ്ദേഹത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.

 

ഡൽഹിയിൽ നിന്നുള്ള ടി.പി. അഗർവാളിനെ പ്രസിഡന്റായും ചെന്നൈ മലയാളി രവി കൊട്ടാരക്കരയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. നിർമാതാവ് എസ്.എസ്.ടി. സുബ്രഹ്മണ്യം ആണ് മറ്റൊരു വൈസ് പ്രസിഡന്റ്. ഗോവയിൽ നടന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഇന്ത്യൻ സിനിമയുടെ ഉന്നമനത്തിനായി എന്ത് സഹായവും ചെയ്യാമെന്ന് ഭാരവാഹികൾക്ക് ഉറപ്പുനൽകി.  കേന്ദ്ര മന്ത്രിസഭയുമായുള്ള കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നും അതിനായി പരിശ്രമിക്കുമെന്നും സാബു ചെറിയാൻ പറഞ്ഞു.  

 

സിനിമയിൽ മൃഗങ്ങളെ ഉപദ്രവിക്കുന്നില്ല എന്ന സർട്ടിഫിക്കറ്റ് നേടാനുള്ള ഓഫിസ് ചെന്നൈയിൽ നിന്നും വടക്കേഇന്ത്യയിലെ മറ്റൊരു പ്രദേശത്തേക്ക് മാറ്റിയിരുന്നു. ഇത് എല്ലാ സിനിമാപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.  ഈ ഓഫിസിന്റെ ശാഖകൾ വീണ്ടും ചെന്നൈയിലും ഇതര സംസ്ഥാനങ്ങളിലേക്കും കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പനോരമയിലേക്ക് തിരഞ്ഞെടുക്കുന്ന സിനിമകൾക്ക് മുൻപ് എട്ടു ലക്ഷത്തോളം രൂപയുടെ ധനസഹായം ലഭിച്ചുകൊണ്ടിരുന്നതാണ് ഇപ്പോൾ ഒരു സഹായവും ലഭിക്കുന്നില്ല. അതിനായി രവി കൊട്ടാരക്കര ഉൾപ്പടെയുള്ളവർ ശ്രമിക്കുന്നുണ്ട്.  ധനസഹായം പുനഃസ്ഥാപിച്ചാൽ മലയാള സിനിമയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

 

ഫോർ ദ് പീപ്പിൾ, ദ് ത്രില്ലർ ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ നിർമാതാവാണ് സാബു ചെറിയാൻ.   ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.  കെഎസ്എഫ്ഡിസിയുടെ ചെയർനുമായിരുന്നു. പുതിയ ചുമതലകൾക്കിടയിലും സിനിമകൾ നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com