‘അമ്മ’യെ മോഹന്‍ലാല്‍ തന്നെ നയിക്കും; ഇടവേള ബാബു ജനറല്‍ സെക്രട്ടറി; ജയസൂര്യ ജോയിന്റ് സെക്രട്ടറി
Mail This Article
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യെ നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും വീണ്ടും നയിക്കും. പുതിയ ഭരണസമിതിയിലേക്കു 19നു നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ഇരുവർക്കും എതിരില്ല.
ട്രഷറർ, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു സിദ്ദീഖും ജയസൂര്യയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. കഴിഞ്ഞ ഭരണസമിതിയിൽ ജയസൂര്യ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും സിദ്ദീഖ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
തുടർച്ചയായി രണ്ടാം തവണയാണു മോഹൻലാൽ–ഇടവേള ബാബു ടീം അമ്മയെ നയിക്കാൻ നിയുക്തരാവുന്നത്. ഇടവേള ബാബുവാകട്ടെ, 21 വർഷമായി നേതൃത്വത്തിലുണ്ട്. ആദ്യം ജോയിന്റ് െസക്രട്ടറിയായും പിന്നീടു ജനറൽ െസക്രട്ടറിയായും.
ഇക്കുറി 2 വൈസ് പ്രസിഡന്റുമാരെയും 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കാൻ മത്സരം നടക്കും. ആശ ശരത്തും ശ്വേത മേനോനും ഔദ്യോഗിക പാനലിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും.
പാനലിനു പുറത്തുനിന്നും മുകേഷ്, മണിയൻപിള്ളരാജു, ജഗദീഷ് എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. ഹണിറോസ്, ലെന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുരഭി ലക്ഷ്മി, ബാബുരാജ് ,നിവിൻപോളി സുധീർ കരമന, ടിനി ടോം, ടോവിനോ തോമസ് , ഉണ്ണി മുകുന്ദൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ മത്സരിക്കുന്നത്.
ലാൽ, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവരും പത്രിക നൽകിയിട്ടുണ്ട്. പിൻവലിക്കാനുള്ള അവസാന തീയതി 8. ഷമ്മി തിലകന്റെയും ഉണ്ണി ശിവപാലിന്റെയും പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളി.