ADVERTISEMENT

മോഹൻലാലിന്റെ ‘മരക്കാറി’നെ പ്രശംസിച്ച് നടൻ പ്രതാപ് പോത്തൻ. ‘തേന്‍മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിനു ശേഷം താന്‍ കണ്ട പ്രിയദര്‍ശന്റെ മികച്ച സൃഷ്ടിയാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഫെയ്‌സ്ബുക്കിലെ തന്റെ പോസ്റ്റിനു താഴെ വന്ന കമന്റുകൾക്ക് പ്രതാപ് നൽകിയ മറുപടിയും ഇപ്പോൾ ചർച്ചയാണ്. 

 

‘ബ്രേവ് ഹാർട്ട്’ എന്ന സിനിമയുമായി ചിത്രത്തിലെ പല രംഗങ്ങള്‍ക്കും സാമ്യമുണ്ടെന്നായിരുന്നു ഒരു കമന്റ്. അതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ഇമേജിനേഷൻ നമുക്കു മാത്രമുണ്ടാകുന്നതല്ല, നമ്മൾ കാണുന്ന പല സിനിമകളിൽനിന്നും നമുക്ക് പ്രചോദനമുണ്ടാകാം. ഞാനെല്ലാ തരം യുദ്ധ സിനിമകളും കാണുന്നയാളാണ്. എനിക്കിപ്പോൾ ഒരു യുദ്ധ രംഗം പുനരാവിഷ്കരിക്കണമെന്നുണ്ടെങ്കിൽ, ഇതുവരെ ചെയ്ത മറ്റ് യുദ്ധ സിനിമകളും ചെയ്തു കൊണ്ടിരിക്കുന്നതുമെല്ലാം ഞാൻ കാണും...കാരണം ഞാൻ യഥാർഥ യുദ്ധം കണ്ടിട്ടില്ല, മെൽ ഗിബ്സണും...’

 

കുഞ്ഞാലിമരക്കാർ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ചിത്രം കണ്ടതിനു ശേഷം കുഞ്ഞാലിയെ ഒരു ധീരനായിട്ടല്ല മറിച്ച് വൈകാരികതയ്ക്ക് അടിപ്പെട്ട ഒരാളായാണു തോന്നുന്നതെന്നും കമന്റ് വന്നു. അതിനും വന്നു പ്രതാപിന്റെ രസികൻ മറുപടി– ‘താങ്കൾക്ക് കുഞ്ഞാലി മരക്കാറെ വ്യക്തിപരമായി അടുത്തറിയാമോ..?’

 

പ്രതാപ് പോത്തന്റെ വാക്കുകൾ:

 

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ ‘മരക്കാര്‍’ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്, എന്റെ അഭിപ്രായത്തില്‍… എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രിയന്‍ സിനിമ ഞാന്‍ അവസാനമായി കണ്ടത് ‘തേന്മാവിന്‍ കൊമ്പത്താണ്… കൊള്ളാം.. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ‘എപി‌ക് സ്കെയിലിൽ’ ആണ് ചിത്രമൊരുക്കിയിരിക്കുന്നത്. അങ്ങനെ നോക്കിയാൽ അത്തരത്തിലുള്ള ആദ്യത്തെ സിനിമയെന്നു പറയാം.

 

പ്രിയന്‍ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റര്‍ടെയ്ന്‍മെന്റാണ് എന്ന ധാരണയിലാണ്. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാല്‍ ഞാന്‍ മൂന്ന് മണിക്കൂറുള്ള ഈ സിനിമ കാണാന്‍ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം.. മികച്ച പ്രൊഡക്‌ഷന്‍ ഡിസൈന്‍.. സംഗീതം.. ശബ്ദം.. കൂടാതെ എല്ലാറ്റിനും മുകളിലായി നിൽക്കുന്ന അഭിനയം...എല്ലാവരും ഗംഭീരമായിട്ടുണ്ട്.

 

മോഹന്‍ലാല്‍ എന്ന സമര്‍ഥനായ ഒരു നടനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ കഴിയുക, വരും ദശകങ്ങളില്‍ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കും. തുടക്കത്തില്‍, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു… ക്ലോസ് അപ് കാഴ്ചയിൽ ആ കണ്ണുകളും മൂക്കും... പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ.

 

എന്റെ ഹൃദയത്തെയും ആത്മാവിനെയും ചിത്രം സ്പർശിച്ചു. എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പനാശാരി) ‘സാമൂതിരി’യായി അഭിനയിക്കുന്നു. അദ്ദേഹം പൂര്‍ണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്തു. അദ്ദേഹം അഭിനയിച്ച ചില രംഗങ്ങളിൽ രോമാഞ്ചമുണ്ടായത് എനിക്കു മാത്രമാണോ! പ്രിയന്‍ ഒരു ചൈനീസ് പയ്യനെയും കീര്‍ത്തി സുരേഷിനെയും ചേർത്തു ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചോളൂ, ആ പെണ്‍കുട്ടി സിനിമയിൽ വലിയ നേട്ടങ്ങൾ കയ്യടക്കും. എന്റെ ആവേശം കൊണ്ടുള്ള വാക്കുകള്‍ നിങ്ങള്‍ ക്ഷമിക്കണം. മുന്‍വിധികളില്ലാതെ നിങ്ങൾ മരക്കാർ കാണുക. എന്റെ അതേ അനുഭവമായിരിക്കും നിങ്ങൾക്കും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com