തക്കാളിയിൽ കുളിച്ച് ജോയ് മാത്യു; ഈ സിനിമയുടെ ക്ലൈമാക്സിന് വേണ്ടി വന്നത് പത്ത് ടൺ തക്കാളി
Mail This Article
പൊള്ളുന്ന തക്കാളി വിലയിലും ടൊമാറ്റോ ഫെസ്റ്റിവൽ നടത്തി ‘ലാ ടൊമാറ്റിന’ ടീം. ടി അരുൺകുമാർ കഥയും തിരക്കഥയും എഴുതി സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ലാ ടൊമാറ്റിന എന്ന ചിത്രത്തിന്റെ ക്‌ളൈമാക്സിന് ഉപയോഗിച്ചത് പത്ത് ടൺ തക്കാളിയാണ്. മലയാള സിനിമയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ടൊമാറ്റോ ഫെസ്റ്റിവൽ കേരളത്തിൽ ചിത്രീകരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ പറയുന്നു. ജോയ് മാത്യു പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിക്കഴിഞ്ഞു.
ലാ ടൊമാറ്റിന ഒരു പൊളിറ്റിക്കൽ ത്രില്ലറാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ടി അരുൺ കുമാർ പറയുന്നു. ഒരു ജനാധിപത്യ സ്വഭാവമുള്ള നാട്ടിൽ വ്യക്തികളുടെ സ്വകാര്യത തന്നെ ഹനിക്കത്തക്ക വിധത്തിൽ സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞുകയറാൻ പര്യാപ്തമായ ചില നിഗൂഢ ശക്തികളുടെയും അവയുടെ നിരീക്ഷണത്തിലാക്കപ്പെട്ടവരുടെയും കഥയാണ് ലാ ടൊമാറ്റിന പറയുന്നത്.
മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത സീക്വൻസ് ആയിരിക്കും പ്രേക്ഷകർക്ക് അനുഭവപ്പെടുക. ക്ലൈമാക്സിലെ ആക്‌ഷൻ സീൻ മുഴുവൻ തക്കാളി ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഒരു ആക്‌ഷൻ സീനിലെ പ്രധാന പ്രോപ്പർട്ടിയായി തക്കാളി മാറുന്നത്. സ്‌പെയിനിൽ എല്ലാവർഷവും നടക്കുന്ന വളരെ പ്രശസ്തമായ ഫെസ്റ്റിവലാണ് ലാ ടൊമാറ്റിന ഇതിനെ ഓർമ്മയിലേക്ക് കൊണ്ടുവരുന്ന രീതിയിലാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
അഞ്ചു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ജോയ് മാത്യു നായകനാകുന്ന ചിത്രത്തിൽ കോട്ടയം നസീർ, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപത്രങ്ങളാകുന്നു. ശ്രീജിത്ത് രവി തന്റെ ഇന്നേവരെയുള്ള കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിട്ടാണ് ഈ സിനിമയിൽ എത്തുന്നത്. ലണ്ടനിൽ സ്ഥിരതാമസമാക്കിയ പുതുമുഖ താരം മരിയ തോംസൺ ആണ് ചിത്രത്തിലെ നായിക. രമേശ് രാജശേഖരൻ എന്ന മറ്റൊരു പുതുമുഖ താരവും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായി പത്ത് ടൺ തക്കാളി മൈസൂരിൽനിന്നാണ് വരുത്തിയത്. മൈസൂർ തക്കാളിക്ക് നിറവും ചാറും കൂടുതലുണ്ടാകും എന്നുള്ളതുകൊണ്ടാണ് മൈസൂരിൽ നിന്ന് തക്കാളി എത്തിച്ചതെന്ന് ടി അരുൺ കുമാർ പറഞ്ഞു. സിന്ധു എം ആണ് നിർമാണം. ഫെസ്റ്റിവലുകളിൽ കൂടി പ്രദർശിപ്പിക്കുന്ന തരത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കപ്രവർത്തകർ ശ്രമിക്കുന്നത്.