ആശീർവാദിന്റെ 22 വർഷങ്ങൾ; ആഘോഷിച്ച് മോഹൻലാലും ആന്റണിയും
Mail This Article
ആശീര്‍വാദ് സിനിമാസിന്‍റെ 22 വര്‍ഷങ്ങള്‍ ആഘോഷമാക്കി സൂപ്പര്‍താരം മോഹന്‍ലാലും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും. മോഹൻലാൽ ആദ്യമായി സംവിധായകനായി എത്തുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചായിരുന്നു ആഘോഷം. 'നരസിംഹം' മുതൽ ഇത്രയും കാലം കമ്പനിക്കൊപ്പവും തങ്ങളോടൊപ്പവും സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി കേക്ക് മുറിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. മുടി മുഴുവൻ വടിച്ച് താടി നീട്ടി വളർത്തിയ ലുക്കിലായിരുന്നു മോഹൻലാൽ. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ ടി.കെ. രാജീവ് കുമാർ തുടങ്ങിയവരും മോഹൻലാലിനും ആൻറണിക്കും ഒപ്പം ഉണ്ടായിരുന്നു.
മോഹൻലാലിന്‍റെ സാരഥി ആന്‍റണി പെരുമ്പാവൂര്‍ 2000ലാണ് ആശീർവാദ് സിനിമാസ് തുടങ്ങിയത്. 'നരസിംഹം' എന്ന ആദ്യ സിനിമ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി. ഏറ്റവും ഒടുവിൽ ഒടിടി റിലീസായെത്തിയ 'ബ്രോ ഡാഡി'യാണ് ആശീര്‍വാദിന്‍റേതായി പുറത്തിറങ്ങിയത്. 29 ചിത്രങ്ങളാണ് ഇതുവരെ ആശീര്‍വാദിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നത്.
എലോൺ, 12ത് മാൻ, മോൺസ്റ്റർ, ബറോസ്, എമ്പുരാൻ തുടങ്ങിയവയാണ് ആശീര്‍വാദിന്‍റേതായി അടുത്തതായി ഇറങ്ങാനിരിക്കുന്ന സിനിമകള്‍.