ADVERTISEMENT

മലയാള സിനിയമയിൽ മഹാ നടന്മാരായി വിശേഷിപ്പിച്ചിരുന്നവരുടെ അഭിനയപ്രമാണിത്തം കാണുമ്പോൾ മനുഷ്യൻ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് മനുഷ്യനേക്കാൾ ശക്തിയും കരുത്തുമുണ്ടെന്നു പലപ്പോഴും എനിക്ക് തോന്നിപ്പോയിട്ടുണ്ട്.  സംവിധായകനും തിരക്കഥാകാരനും മനസ്സിൽ രൂപപ്പെടുത്തി വച്ചിരിക്കുന്നതിനേക്കാൾ പുതിയ നാട്യഭാവങ്ങൾ അണിഞ്ഞു വെള്ളിത്തിരയിൽ വിസ്മയം പ്രകടിപ്പിച്ചുകൊണ്ട് വായ്മൊഴിയിലും മൗനത്തിന്റെ ഭാഷയിലും സംവേദിക്കുന്ന രണ്ടു അഭിനയ പ്രഭുക്കന്മാരായിരുന്നു നമ്മുടെയെല്ലാം പ്രിയപ്പെട്ട നടന്മാരായിരുന്ന സത്യനും തിലകനും.  

 

സ്വാഭാവികതയുള്ള അനായാസമായ അഭിനയമുഹൂർത്തങ്ങളും പ്രത്യേക ശൈലിയിലുള്ള ശബ്ദഭാവങ്ങളും കാഴ്ചവച്ചിട്ടുള്ളത് സത്യനാണെങ്കിൽ മെയ്‌വഴക്കത്തിലും നോട്ടത്തിലും ഒരു മുക്കലും മൂളലുമൊക്കെയായി കടന്നുവന്ന തിലകൻ സത്യനേക്കാൾ നടനപ്രക്രിയയിൽ ഒരുപണത്തൂക്കം മുന്നിലാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.  സത്യൻ വന്നതിനു ശേഷം ഒത്തിരി വർഷങ്ങൾ കഴിഞ്ഞാണ് തിലകന്‍ സിനിമയിലേക്ക് വന്നത്.  അന്ന് തിലകൻ നാടകധാരയിൽ സജീവമായി നടക്കുന്ന കാലമാണ്. 

 

സത്യന്റെ മരണശേഷം 1973 ൽ പി. ജെ. ആന്റണി ആദ്യമായി സംവിധാനം ചെയ്ത ‘പെരിയാറി’ലൂടെയാണ് തിലകൻ സിനിമയിലേക്ക് വരുന്നത്. ആ ചിത്രം പ്രദർശന വിജയം നേടാഞ്ഞതു പോലെ തന്നെ തിലകനും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. തുടർന്നു വന്ന പല ചിത്രങ്ങളിലും ചെറുതും വലുതുമായ നല്ല വേഷങ്ങൾ ചെയ്തെങ്കിലും തിലകന്റെ തലവര മാറിയത് സിബി മലയില്‍ സംവിധാനം ചെയ്ത ‘കിരീട’ത്തിലൂടെയായിരുന്നു.  അതിലെ മോഹൻലാലിൻറെ അച്ഛൻ വേഷത്തിലൂടെയാണ് തിലകൻ മലയാളസിനിമയിലെ തിലകക്കുറിയായി മാറിയത്. അതിലെ ഒരു ഡയലോഗ് ഇന്നും ജനത്തിന്റെ നാവിൻ തുമ്പിൽ നിന്നു മുഴങ്ങുന്നത് കേൾക്കാം. 

 

"കത്തി താഴെയിടടാ, നിന്റെ അച്ഛനാണ് പറയുന്നത്"

 

മെയ് ഭാവങ്ങൾ കൊണ്ടും ശബ്ദഭാവങ്ങള്‍ കൊണ്ടും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിന്ന ആ കഥാപാത്രത്തിലൂടെയാണ് പുതിയ അഭിനയ സാധ്യതകളുടെ രസതന്ത്രങ്ങൾക്കായി കാത്തിരുന്ന പ്രേക്ഷക മനസ്സുകളിൽ തിലകൻ അഭിനയകലയുടെ പഠനപ്രഭാഷകനായി വാഴ്ത്തിപ്പാടാൻ തുടങ്ങിയത്. അതോടെ ശക്തമായ പല കഥാപാത്രങ്ങലുമായി സംവിധായകരും തിരക്കഥാകൃത്തുക്കളും തിലകന് ചുറ്റും വലയം വയ്ക്കാൻ തുടങ്ങി. 

 

തുടർന്ന് വന്ന "നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ, ഇരകൾ, എന്നെന്നും കണ്ണേട്ടന്റെ, പൊന്ന്, തനിയാവർത്തനം, ഋതുഭേദം, സന്ദേശം, പെരുന്തച്ചൻ, ചെങ്കോൽ, വെണ്ടർ ഡാനിയേൽ, മണിച്ചിത്രത്താഴ്, സ്ഫടികം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മൂക്കില്ലാരാജ്യത്ത്, കിലുക്കം, കണ്ണെഴുതി പൊട്ടും തൊട്ട്,  സ്പിരിറ്റ്, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പി തുടങ്ങിയ ചിത്രങ്ങൾ തിലകനുമാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്ര സൃഷ്ടികളാണെന്ന് ജനം ഇന്നും ഒരേ സ്വരത്തിൽ പറയറാറുണ്ട്. 

 

ഞാൻ കഥ എഴുതിയ പി. ജി. വിശ്വംഭരന്റെ ‘ഒന്നാണ് നമ്മൾ’ എന്ന ചിത്രത്തിന്റെ വർക്കലയിലെ ലോക്കേഷനിൽ വച്ചാണ് ഞാൻ തിലകനെ ആദ്യമായി കാണുന്നത്. അന്ന് ഒന്നു കണ്ടു പരിചയപ്പെട്ടതല്ലാതെ ഞാൻ േവഗം തന്നെ ലൊക്കേഷനിൽ നിന്നും പോന്നു. പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത്. സാജൻ സംവിധാനം ചെയ്ത ഞാൻ തിരക്കഥഎഴുതിയ ‘കൂട്ടിനിളം കിളി’യുടെ ലൊക്കേഷനിൽ വച്ചാണ്. അന്നും തിലകനുമായി കൂടുതൽ അടുത്ത് ഇടപഴകാൻ സമയം കിട്ടിയിരുന്നില്ല. 

 

പിന്നീടു ഞങ്ങൾ തമ്മിൽ കൂടുതൽ അടുക്കുന്നത് ഞാൻ എഴുതിയ ‘പൊന്ന്’ എന്ന ചിത്രത്തിന്റെ പാലായിലെ ലൊക്കേഷനിൽ വച്ചാണ്. വളരെ രസകരമായ ഒരു അനുഭവമായിരുന്നു അത്. ഞാൻ പൊന്നിന്റെ ലോക്കേഷനിലേക്ക്  ചെല്ലുന്നത് ഒരു സന്ധ്യ മയങ്ങിയ നേരത്താണ്.  ഔട്ട്ഡോറിലായിരുന്നു ഷൂട്ടിംഗ്. മധ്യവയസ്സു കഴിഞ്ഞ ഒരാൾ അൽപം മാറി നിന്ന് മറ്റൊരാളോട് സംസാരിക്കുന്നതു കണ്ടു കൊണ്ടാണ് ഞാൻ പി. ജി. വിശ്വംഭരന്റെ അടുത്തേക്കു ചെല്ലുന്നത്. താരങ്ങളായ അശോകനും സിതാരയും അപ്പോൾ അവിടെ ഉണ്ട്. ഞാൻ തിലകനെ അന്വേഷിച്ചപ്പോൾ വിശ്വംഭരൻ പറഞ്ഞു. 

 

"ഹാ നീ വന്നപ്പോൾ തിലകനെ കണ്ടില്ലേ? ദാ അവിടെ നിന്ന് ഒരാളോടു സംസാരിച്ചു നിൽക്കുന്നത് തിലകനാണ്".

 

"അതാണോ തിലകൻ?" ഞാൻ അദ്ഭുതം കൂറി. 

 

ഞാൻ വരുമ്പോൾ അവിടെ രണ്ടുപേരു നിന്ന് സംസാരിക്കുന്നത് കണ്ടെങ്കിലും തിലകനാണതെന്ന് എനിക്ക് മനസ്സിലായില്ല. 

 

"അതാടാ സാക്ഷാൽ തിലകൻ! തിലകൻ കഥാപാത്രമായി മാറുന്നത് എങ്ങനെയെന്ന് മറ്റു നടന്മാർ കണ്ടു പഠിക്കണം."  വിശ്വംഭരൻ വാചാലനായി.

 

പരുക്കനായ ഒരു നാട്ടുമ്പുറത്തുകാരൻ തട്ടാന്റെ എല്ലാ രൂപഭാവങ്ങളുമുള്ള അച്ഛൻ തട്ടാനായി നിൽക്കുന്ന തിലകന്റെ വേഷപ്പകർച്ച എന്നെ അദ്ഭുതപ്പെടുത്തി.  ഏതു വേഷം ചെയ്താലും തിലകനെ തിലകനായി കാണാനാവില്ല  കഥാപാത്രമായി മാത്രമേ തിലകനെ കാണാനാവൂ. 

 

ഞാനും പി.ജിയും കൂടി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ  തിലകൻ ഞങ്ങളുടെ അടുത്തേക്കു വന്നു. അപ്പോൾ വിശ്വംഭരനാണ് എനിക്കു പറ്റിയ അബദ്ധത്തെക്കുറിച്ചു തിലകനോട് പറഞ്ഞത്. 

 

തിലകൻ അത് കേട്ടെങ്കിലും അതിന്റെ ഗരിമയിലൊന്നും അഭിരമിച്ചുകണ്ടില്ല. 

 

ഞാൻ രണ്ടു ദിവസം ലൊക്കേഷനിൽ ഉണ്ടായിരുന്നതു കൊണ്ടാണ് തിലകനുമായി കൂടുതൽ അടുക്കാനുള്ള അവസരമുണ്ടായത്. പി.ജിയും തിലകനും തമ്മിൽ നല്ല ബന്ധമാണ്. വിശ്വംഭരൻ ഓരോ തമാശ പറഞ്ഞ് തിലകനെ വാരുന്നതും കാണാം. 

 

തിലകൻ എപ്പോഴും നാടകത്തെക്കുറിച്ചും നാടക നടന്മാരെക്കുറിച്ചുമൊക്കെ ഓരോന്നു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ വിശ്വംഭരനും ഞാനും കയറി അതിനെ വെട്ടും. തിലകനും ഒട്ടും വിട്ടു തരില്ല. കക്ഷി കക്ഷിയുടെ ഭാഗം സമർഥിക്കാൻ നോക്കുമ്പോൾ ഞാനും വിശ്വംഭരനും ഒരേസ്വരത്തിൽ പറയും. 

 

"തിലകാ നാടകമല്ല സിനിമ. രണ്ടും രണ്ടു മീഡിയയാണ്. അതുകൊണ്ട് മനസ്സിൽ നിന്ന് നാടകം ഇപ്പോഴേ എടുത്തു കളഞ്ഞേക്ക്." 

 

അത് ശരിക്കും അറിയാവുന്ന നടനാണ് തിലകൻ.  നാടകത്തിലെ അതിഭാവുകത്വവും അതിനാടകീയതയും പടിക്ക് പുറത്തു നിർത്തിയിട്ടാണ് തിലകൻ സിനിമയുടെ നടനധാരയിലേക്ക് കടന്നു വന്നത്.

 

ഞാൻ തിരക്കഥ എഴുതിയ "ഒരു കുടക്കീഴിൽ, വിറ്റ്നസ്, കഥ ഇതുവരെ ഈ കൈകളിൽ, തമ്മിൽ തമ്മിൽ, ഉപഹാരം, ഇനിയും കഥ തുടരും, ആളൊരുങ്ങി അരങ്ങൊരുങ്ങി" തുടങ്ങിയ സിനിമകളുടെഎല്ലാം ലൊക്കേഷനിൽ വച്ചുണ്ടായ ചെറിയ ചെറിയ സംവാദങ്ങളിലൂടെയാണ് ഞങ്ങളുടെ സൗഹൃദം വളർന്നത്.  അന്നാണ് തിലകനെന്ന കലാകാരന്റെ ശരിക്കുള്ള മനസ്സറിയാൻ എനിക്ക് കഴിഞ്ഞത്.  ലോഹിതദാസാണ് തിലകന് ഏറ്റവും മികച്ച േവഷങ്ങൾ നൽകിയതെങ്കിലും തിലകൻ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് എന്റെ സിനിമയിലാണെന്നാണ് എനിക്കു തോന്നുന്നത്. 

 

ലൊക്കേഷനിലെ ഇടവേളകളിൽ തിലകൻ കടന്നു വന്നിട്ടുള്ള ജീവിത വഴികളെക്കുറിച്ചും സങ്കീർണമായ സന്നിഗ്ധാവസ്ഥയെക്കുറിച്ചുമൊക്കെ ഓരോന്ന് പറയുമ്പോൾ തിലകന്റെ മുഖത്തൊരിക്കലും നേരിയൊരു ചിരിപ്രസാദം പോലും കാണാനാകില്ല.  മുഖത്തെപ്പോഴും നിസ്സംഗതയും തൻപോരിമയുമാണ് കണ്ടിരുന്നത്.  ഇതെല്ലം കാണുമ്പോൾ ഞാൻ തമാശയുെടെ  മൂടുപടമിട്ടുകൊണ്ട് തിലകനോട് പറഞ്ഞു. 

 

"ഒരു മനുഷ്യന്റെ മുഖത്തു പെട്ടെന്നുണ്ടാകുന്ന സ്ഥായിയായ ഭാവം ചിരിയാണ്.  അത് പങ്കുവയ്ക്കാനോ കടം കൊടുക്കാനോ വിൽക്കാനോ പറ്റില്ല.  സാഹചര്യങ്ങളോടു പൊരുതിയുള്ള സങ്കീർണമായ ജീവിതാവസ്ഥ കൊണ്ടാണോ നിങ്ങളുടെ മുഖത്തു പെട്ടെന്നൊന്നും ഒരു ചിരി വിടരാത്തത് ?  ഒരു പക്ഷെ നിങ്ങൾ നിങ്ങളോടു തന്നെ പൊരുതിയും കലഹിച്ചും ജീവിച്ചു പോകുന്നതു കൊണ്ടായിരിക്കാം നിങ്ങൾക്ക് അഭിനയകലയുടെ പെരുന്തച്ചനാകാൻ കഴിഞ്ഞത്." 

 

ഞാൻ പറയുന്നതിൽ നേരിന്റെ അംശമുണ്ടെങ്കിലും അതിനെയെല്ലാം മറുമുന കൊണ്ട് നിരാകരിക്കാൻ പുതിയവാക്കുകൾ തേടിയൊന്നും അദ്ദേഹത്തിനു പോകേണ്ടിവരില്ല.  .അത് തെറ്റായാലും ശരിയായാലും തന്റെ ആവനാഴിയിലെ അസ്ത്രമെടുത്ത് അദ്ദേഹം അതിനെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യും. അവസാനം അദ്ദേഹം ഒരു തത്വം പറയുംപോലെ ഇങ്ങനെ പറഞ്ഞു. 

 

"ഒരു മഹാഭാരത കഥയുടെ ആവർത്തനം പോലെയാണ് നമ്മുടെ ജീവിതം.  മഹാഭാരതത്തിലുള്ള ഓരോ കഥാപാത്രങ്ങൾ തന്നെയാണ് നമുക്ക് ചുറ്റും കാണുന്നത്.  അത് ലോകാവസാനം വരെ ഉണ്ടാകുകയും ചെയ്യും. "

 

നല്ല വിവരവും ജീവിതവീക്ഷണവുമൊക്കെയുള്ള അറിവിന്റെ ഒരു വലിയ അടയാളമാണ് തിലകനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.  ആരോടും ഒളിമറയുമില്ലാതെ വളരെ ഷാർപ്പായി എല്ലാം തുറന്നുപറയും അതുകൊണ്ട് പലർക്കും അദ്ദേഹത്തിനോട് പൊരുത്തപ്പെട്ടു പോകാനാവില്ലെന്ന് എന്നോടു തന്നെ പലരും പറഞ്ഞിട്ടുണ്ട്. അതു തിലകനെ കൂടുതൽ അടുത്തിടപഴകാത്തത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് ഞാൻ പറയുമ്പോൾ എന്റെ നേരെ പടവാളോങ്ങിയവരുമുണ്ട്. 

 

ശരിക്ക് പറഞ്ഞാൽ തിലകൻ കൗമാരക്കാരനായ ഒരു കൊച്ചു കുട്ടിയെ പോലെയാണ്. പെട്ടെന്ന് പിണങ്ങും. കലഹിക്കും, ധാർഷ്ട്യം കാട്ടും, പരിഭവിക്കും വീറോടെ പൊരുതും.  അച്ഛനായാലും അമ്മയായാലും മക്കളായാലും സഹനടന്മാരായാലും, നിര്‍മാതാക്കളായാലും ആരായാലും ആരോടും കലഹിക്കുന്ന ഒരു സ്വഭാവമാണ് തിലകന്റേതെന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.  പെട്ടെന്നുണ്ടാകുന്ന ചൂടും ടെൻഷനമൊക്കെ കഴിയുമ്പോൾ മനസ്സിന്റെ കുറ്റബോധം തെളിനീരു പോലെ തെളിഞ്ഞ് സാന്ത്വന വചസ്സുകളായി മാറും.  അതു വാക്കുകളായി പുറത്തേക്കു വരുന്നത് അപൂർവ നിമിഷങ്ങളിൽ മാത്രമാണെന്നേയുള്ളൂ. 

 

തിലകൻ ഏറ്റവും കൂടുതൽ കലഹിച്ചിട്ടുള്ളത് 'അമ്മ' എന്ന സ്വന്തം സംഘടനയോടാണ്. തനിക്ക് ശരിയല്ലെന്നു തോന്നുന്ന എല്ലാ കാര്യങ്ങളിലും ശക്തമായി നിലപാട് എടുക്കുന്ന ആളാണ് തിലകൻ.  അതിലെ ശരിയും തെറ്റുകളുമൊക്കെ തിലകന് വലിയ ശരിയായിട്ടേ തോന്നിയിട്ടുള്ളു.  ആ ശരിയുടെ പേരിലാണ് സ്വന്തം സംഘടനയിൽ നിന്ന് വിലക്കും ഉപരോധവുമൊക്കെ ഉണ്ടായതും.  അമ്മയോടൊപ്പം തന്നെ ഫെഫ്കയും അന്ന് തിലകനെ വിലക്കിയിരുന്നു.  ക്ഷമയെന്ന ഒരു കുഞ്ഞുവാക്ക് പറഞ്ഞാൽ പ്രശ്‍നം അവസാനിപ്പിക്കാമെന്ന് സംഘടന പറഞ്ഞിട്ടും തിലകൻ അതിനൊന്നും തയ്യാറായില്ല. തിലകന്റെ കൂടെ സംഘടനയിലെ ഒരംഗവും ഉണ്ടായില്ല. തിലകനോട് ആഭിമുഖ്യമുള്ള ചിലരൊക്കെ ഉണ്ടെങ്കിലും അവർക്കാർക്കും തുറന്നു പറയാനുള്ള ധൈര്യവുമില്ല.  സ്വന്തം സംഘടനയിൽ നിന്ന് താരാധിപത്യത്തെ വെല്ലുവിളിച്ച് വീറോടെ പൊരുതി ഒരു ഒറ്റയാൾ പട്ടാളമായി നിൽക്കാൻ കഴിഞ്ഞിട്ടുള്ള മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. 

 

മരണത്തിലേക്കു പോകുന്നതിനു മുൻപേയുള്ള കുറേ ദിവസങ്ങൾക്ക് മുൻപ് ജീവിതോപാധിക്കുവേണ്ടി നാടകങ്ങൾ സംവിധാനം  ചെയ്യാനും അഭിനയിക്കാനും വേണ്ടി ആരോഗ്യപരമായ പരിമിതികൾ മറന്നുകൊണ്ട് വന്ദ്യവയോധികനായ അദ്ദേഹം കാറിൽ കയറി പോകുന്ന കാഴ്ച ഞാൻ ഒരുദിവസം കണ്ടു. അത് കണ്ടപ്പോൾ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.  എന്നാലും ആരുടെ മുൻപിലും തോറ്റു കൊടുക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. 

 

അവസാനം അദ്ദേഹം തന്നെ ജയിച്ചു. എല്ലാ സംഘടനകളുടെയും വിലക്കിനെ ധിക്കരിച്ചു കൊണ്ട് സംവിധായകനായ രഞ്ജിത്ത് ചെയ്ത 'ഇന്ത്യൻ റുപ്പി'യിൽ അഭിനയിക്കാൻ തിലകനെ വിളിച്ചതോടെയാണ് സംഘടനക്കൊരു പുനർചിന്തനം നടത്തേണ്ടി വന്നത്.  അവസാനം അഭിനയിച്ച ശക്തമായ ഒരു കഥാപാത്രമാണ് 'ഇന്ത്യൻ റുപ്പി'യിലേത്. കമ്യൂണിസ്റ്റ് പാർട്ടിയിലെ അച്യുതാനന്ദനെപ്പോലെയായിരുന്നു തിലകൻ. സിനിമയിലെ പുതിയ തലമുറയിലെ നടന്മാരുമായും അദ്ദേഹം പലപ്പോഴും കലഹിച്ചിട്ടുണ്ട്. 

 

"ഒരു കലാകാരനെയും ഉപരോധിക്കുവാൻ ആര്‍ക്കും കഴിയില്ല.  അവന്റെ കഴിവുകളെ തടഞ്ഞുനിർത്താനുമാവില്ല.  കല കടലുപോലെയാണ്.  അത് അനന്തമായി നീണ്ടുകിടക്കുകയാണ്.  ചരിത്രം അതാണ് പറഞ്ഞിട്ടുള്ളത്.  അത് വാക്കുകളിലൂടെ, എഴുത്തിലൂടെ, പുസ്തകത്തിലൂടെ പുനഃസൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും."  തിലകൻ എപ്പോഴും ഉപയോഗിക്കുന്ന ഒരു വാചകമാണത്.   

 

മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ തിലകൻ നിറഞ്ഞാടിയ കഥാപാത്രങ്ങളിലൂടെ പുതിയ തലമുറയിലെ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു എൻസൈക്ലോപീഡിയ ആയിരിക്കും തിലകൻ എന്ന ഈ നടന വിസ്മയം.

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com