ADVERTISEMENT

കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി കഠിനാധ്വാനം നടത്തിയിരുന്ന അഭിനേതാവായിരുന്നു കോട്ടയം പ്രദീപ് എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. സിനിമയിൽ കാണുന്നതുപോലെ ജീവിതത്തിലും നിഷ്കളങ്കനായ വ്യക്തിയായിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപേടിൽ അതീവ ദുഃഖമുണ്ടെന്ന് മനോരമ ഓൺലൈനോട് ബേസിൽ ജോസഫ് പ്രതികരിച്ചു. ബേസിലിന്റെ ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിൽ കോട്ടയം പ്രദീപ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 

 

ക്യൂട്ടാണ് ആ അഭിനയവും വ്യക്തിത്വവും

 

എന്റെ ഒപ്പം പ്രവർത്തിച്ചിട്ടുള്ളവരിൽ വച്ച് വളരെ ക്യൂട്ട് ആയ അഭിനയേതാക്കളിൽ ഒരാളാണ് കോട്ടയം പ്രദീപ്‌. തനിക്ക് എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അത് മെച്ചപ്പെടുത്തണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന ഒരാൾ. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ സെറ്റിലുള്ള എല്ലാവരും ഒഴിവുസമയം ആസ്വദിക്കുമ്പോൾ അദ്ദേഹം ഒരിടത്ത് മാറിയിരുന്ന് ഡയലോഗുകൾ മനഃപാഠമാക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യും. എന്റെ ഗോദയിലും കുഞ്ഞിരാമായണത്തിലും അദ്ദേഹം അഭിനയിച്ചു. കുഞ്ഞിരാമായണത്തിൽ അധികം ഡയലോഗ് ഉണ്ടായിരുന്നില്ല. ഗോദയിൽ കുറച്ചധികം ഡയലോഗുകളും അഭിനയസാധ്യതയുള്ള മുഹൂർത്തങ്ങളും ഉണ്ടായിരുന്നു. അതെല്ലാം അദ്ദേഹം വളരെ നന്നായി ചെയ്തു.  വളരെ ക്യൂട്ട് ആയ നിഷ്കളങ്കനായ ഒരു വ്യക്തിയാണ് കോട്ടയം പ്രദീപ്. 

 

എല്ലാവർക്കും ഇഷ്ടം മാത്രം

 

സിനിമയിൽ കാണുന്നതുപോലെ തന്നെ പുറത്തും വളരെ ലളിതമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. ഇടയ്ക്കിടയ്ക്ക് മെസ്സേജുകൾ അയച്ച് അദ്ദേഹം  സൗഹൃദബന്ധം നിലനിർത്തുമായിരുന്നു. എല്ലാവർക്കും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ട് വളരെയധികം ദുഃഖം തോന്നുന്നു. അദ്ദേഹത്തിന്റെ വേർപാട് താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com