ADVERTISEMENT

കർണാടക സർക്കാരിന്റെ ബെംഗളൂരു ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് കുറുമ്പ ഭാഷയിലെ ആദ്യ സിനിമയായ  "മ് " ( സൗണ്ട് ഓഫ് പെയിൻ തിരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നാമത് ബെംഗളൂരു ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്.പ്രശസ്ത ഫുട്ബോൾ താരം ഐ.എം. വിജയൻ നായകനായ 'മ് ( സൗണ്ട് ഓഫ് പെയിൻ ) ' എന്ന ചിത്രത്തിന് ചിത്രം റിലീസ് ചെയ്ത നാൾമുതൽ നിരവധി രാജ്യാന്തര അംഗീകാരങ്ങളാണ് നേടിയിരിക്കുന്നത്.

 

എട്ടാമത് രാജസ്ഥാൻ  ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ,  കൊൽക്കത്ത ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും സമീപകാലത്തായി ചിത്രം   തെരഞ്ഞെടുക്കപ്പെട്ടു. നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കർണാടക സർക്കാരിന്റെ അംഗീകാരം കൂടി തേടിയെത്തിയത്  ഇരട്ടിമധുരമായിരിക്കുകയാണ് ഇപ്പോൾ. കവിയും സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്  "മ് " ( സൗണ്ട് ഓഫ് പെയിൻ ).സോഹൻ റോയി -  വിജീഷ് മണി കൂട്ടുകെട്ട് ഒന്നിക്കുന്നു "ആദിവാസി" ( ദി ബ്ലാക്ക് ഡെത്ത് ) എന്ന്  ചിത്രത്തിന്റെ  അവസാനഘട്ട പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്ന മധുവിന്റെ കഥയാണ് സിനിമയുടെ പ്രമേയം.

 

കേരളത്തിലെ അട്ടപ്പാടി കുറുമ്പ ഗോത്ര സമൂഹത്തിന്റെ സംസാര ഭാഷയായ കുറുമ്പ ഭാഷയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇതിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്ബോൾ താരം ഐ എം വിജയനാണ്.തേൻ ശേഖരണം ഉപജീവനമാർഗ്ഗമാക്കിയ  കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി കുടുംബനാഥന്  പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം വനത്തിൽ  തേനിന് ദൗർലഭ്യമുണ്ടാകുന്നതിനെ തുടർന്നുള്ള  പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും,  സാഹചര്യങ്ങളുമായി പിന്നീട്  എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടർന്നുള്ള കഥാതന്തു.  കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ്  ഇത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചലച്ചിത്ര സംവിധായകന്‍ ഇത്തരമൊരു ശ്രമം നടത്തിയത് .

 

സാൻഡിഗോ മൂവി അവാർഡിലെ മികച്ച  ചിത്രം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും  ചിത്രത്തിന് ലഭിച്ചിരുന്നു. ഓസ്കാർ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ‘മ് ( സൗണ്ട് ഓഫ് പെയിൻ ) എന്ന അംഗീകാരത്തിനൊപ്പം പാരിസ് ഫിലിം ഫെസ്റ്റിവലിൽ അവസാന റൗണ്ടിൽ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളി മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ചിത്രം നേടിയിരുന്നു. തുടർന്ന്, നവാഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ'  'ബെസ്റ്റ് ജൂറി അവാർഡ്,  'ലിഫ്റ്റ് ഓഫ് ഓൺലൈൻ സെഷൻസ് ' എന്നിവയിലേയ്ക്കും സിനിമ തെരഞ്ഞെടുക്കപ്പെട്ടു.

 

ഗ്രാമി അവാർഡ് ജേതാവായ അമേരിക്കൻ സംഗീതപ്രതിഭ എഡോൺ മോള, നാടൻ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവർ ചിത്രത്തിനുവേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്തിരുന്നു.  ഐ എം വിജയൻ, പളനി സ്വാമി, വി എം ലത്തീഫ്‌, തങ്കരാജ്, സെമ്മലർ, നഞ്ചമ്മ, മാസ്റ്റർ ആദർശ്, ബേബി റെയ്ചൽ എന്നിവർ അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ജുബൈർ മുഹമ്മദ്‌ , പ്രകാശ് വാടിക്കൽ തിരക്കഥയും, ദേശീയ അവാർഡ് ജേതാവ് ബി. ലെനിൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ക്യാമറ ആർ. മോഹൻ,  പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. പ്രശസ്ത താരം വിയാൻ  ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com