ADVERTISEMENT

കണ്ടു പരിചയിച്ച കുറ്റാന്വേഷണ ത്രില്ലർ സിനിമകളിൽ നിന്നു മാറി നടക്കുന്ന ചിത്രമാണ് ദുൽഖർ നായകനായെത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട്. അതിമാനുഷിക പരിവേഷമില്ലാത്ത നായകനും അയാളുടെ പരിമിതികൾക്കുള്ളിൽ നിന്നുള്ള അന്വേഷണവും ക്ലീഷേ തമാശകളോ സംഘട്ടനരംഗങ്ങളോ ഒന്നുമില്ലാതെ പറയുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലാണ് റിലീസ് ചെയ്തത്. കാണേക്കാണെ എന്ന സിനിമയുടെ വിജയത്തിനു ശേഷം ബോബി–സഞ്ജയ് ഒരുക്കുന്ന തിരക്കഥയെന്ന ആകർഷണം തീർച്ചയായും സല്യൂട്ടിന് ഉണ്ട്. സിനിമാസ്വാദനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന മലയാളികൾക്കു മുമ്പിലേക്ക് ഒരു കുറ്റാന്വേഷണ സിനിമയുമായി എത്തുമ്പോൾ എന്തൊക്കെയാണ് തിരക്കഥാകൃത്തുക്കളുടെ മനസിൽ? സല്യൂട്ടിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് മനോരമ ഓണ്‍ലൈനിൽ.  

 

മുൻകൂട്ടി പ്രവചിക്കാൻ കഴിയരുതെന്ന് ആഗ്രഹിച്ചു

 

സല്യൂട്ടിൽ പ്രേക്ഷകർക്കപ്പുറം ഞങ്ങൾ ചിന്തിച്ചിട്ടുണ്ടോയെന്ന് അറിയില്ല. ഈ കഥ പ്രേക്ഷകർക്ക് അപ്രതീക്ഷിതവും മുൻകൂട്ടി പറയാനാവാത്തതും ആയിരിക്കണം എന്നത് ഞങ്ങളുടെ ആഗ്രഹമാണ്. ചിലപ്പോൾ അങ്ങനെ സംഭവിക്കണമെന്നില്ല. ഞങ്ങൾ തന്നെ പ്രേക്ഷകരായി മാറിക്കൊണ്ടാണ് സാധാരണ സിനിമ എഴുതാനിരിക്കുക. ഞങ്ങൾ എന്ന പ്രേക്ഷകർ ആണെങ്കിൽ ഇക്കാര്യം ഊഹിച്ചെടുക്കുമോ... നേരത്തെ മനസിലാക്കുമോ എന്നു ചിന്തിക്കും. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ഞങ്ങൾ വീണ്ടുമിരിക്കും. ആ ഭാഗം വെട്ടിയും തിരുത്തിയുമാണ് മുമ്പോട്ടു പോകുന്നത്. ഇപ്പോഴത്തെ മലയാളി പ്രേക്ഷകരുടെ നിലവാരം വളരെ ഉയർന്നതാണ്. അവർക്കു വേണ്ടി എഴുതുമ്പോൾ നല്ല ഗവേഷണം ആവശ്യമാണ്. അങ്ങനെ നല്ലപോലെ റിസർച്ച് ചെയ്ത സിനിമയാണ് സല്യൂട്ട്. അത് സത്യത്തിൽ ഞങ്ങൾ പ്രേക്ഷകരോടു കാണിക്കേണ്ട ബഹുമാനമാണ്. 

 

ആദ്യം വരുന്നത് കഥ

 

പ്രത്യേക ജോണറിലുള്ള സിനിമ ചെയ്യാം എന്നു പറഞ്ഞല്ല ഞങ്ങൾ ഒരു സംവിധായകനൊപ്പം ഇരിക്കുന്നത്. ഒരു കഥ മനസിൽ വരുമ്പോൾ, അതാണ് ചർച്ച ചെയ്യുക. റോഷൻ ആണെങ്കിൽ അദ്ദേഹവുമായി ആ കഥ ചർച്ച ചെയ്യും. ആ സമയത്ത് ഈ കഥ എങ്ങോട്ടാണ് പോകുന്നതെന്നോ ആരാണ് അഭിനയിക്കുന്നതെന്നോ ഒന്നും മനസിലുണ്ടാവില്ല. കഥ സംവിധായകന് ഇഷ്ടപ്പെടുകയാണെങ്കിൽ ചർച്ചകൾ വലുതാകും. ആ സമയത്താകും അഭിനേതാക്കളെ കുറിച്ചും മറ്റും ആലോചന വരിക. അതിനുശേഷമാണ് ഞങ്ങൾ തിരക്കഥയിലേക്ക് പോകുന്നത്. ആ സമയത്ത് ചർച്ചകളില്ല... എഴുത്തു മാത്രമാണ് സംഭവിക്കുക. 

 

പിന്നീട്, അഭിനേതാക്കളെ സമീപിച്ച് പ്ലോട്ട് വിവരിക്കും. ജോണറല്ല, കഥാതന്തുവാണ് ഞങ്ങളുടെ മനസിൽ ആദ്യമുണ്ടാകുന്നത്. അല്ലാതെ, ഒരു പൊലീസ് സിനിമ ചെയ്യാം എന്നു കരുതി എഴുതുന്നതല്ല. ഒരു കഥ മനസിൽ വന്നു. അതു സിനിമ ആക്കിയാൽ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് സല്യൂട്ട് സംഭവിക്കുന്നത്. ഏതൊരു സിനിമയും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് അതിനകത്തെ മിസ്റ്ററി ആണ്. അതുകൊണ്ട്, ഈ സിനിമ എന്താണെന്ന് ഒരു പിടിയും ഇല്ലാതെ കാണുന്നതാകും നല്ലത്. പ്രത്യേകിച്ചും കുറച്ച് കുറ്റാന്വേഷണം ഒക്കെ ഉള്ള സിനിമ ആകുമ്പോൾ!   

 

ആദ്യമായി മനോജ് കെ.ജയനൊപ്പം

 

സല്യൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് മനോജ് കെ.ജയൻ അവതരിപ്പിച്ച അജിത് കരുണാകരൻ. ദുൽഖറിന്റെ സഹോദരനാണ് സിനിമയിൽ മനോജ് കെ.ജയൻ. അതൊരു വലിയ കഥാപാത്രമാണ്. ഞങ്ങളുടെ തിരക്കഥയിൽ ആദ്യമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നതെന്ന വ്യക്തിപരമായ സന്തോഷവും ഇതിലുണ്ട്. ഞങ്ങൾ കോട്ടയത്തുള്ളപ്പോൾ അദ്ദേഹം ഞങ്ങൾ അയൽക്കാരനായിരുന്നു. അന്നു മുതലുള്ള അടുപ്പവും പരിചയവുമുണ്ട്. പക്ഷേ, ഇതുവരെ ഒരു സിനിമയിൽ ഒന്നിക്കാൻ സാധിച്ചിരുന്നില്ല. ഇതിനു മുമ്പൊരു സിനിമ ചെയ്യാൻ ശ്രമിച്ചെങ്കിലും ഡേറ്റിന്റെ പ്രശ്നം മൂലം അതു നടക്കാതെ പോയി. സല്യൂട്ടിൽ വളരെ ശക്തമായ മുഴുനീള കഥാപാത്രമാണ് മനോജേട്ടൻ ചെയ്തിരിക്കുന്നത്. 

 

കലർപ്പില്ലാത്ത തിരക്കഥ, സത്യസന്ധമായ സമീപനം 

 

ഞങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമയാണല്ലോ ഞങ്ങൾക്ക് എഴുതാൻ കഴിയുക. ഞങ്ങൾ എല്ലാ സിനിമയും കാണുന്നവരാണ്. ഞങ്ങളുടെ ഉള്ളിലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമയായി സല്യൂട്ട് വന്നിട്ടുണ്ടെന്നാണ് വിശ്വാസം. അതേസമയം, എല്ലാവരും സിനിമ ഇഷ്ടപ്പെടണം എന്നു തന്നെയാണ് ഞങ്ങളുടെ എപ്പോഴത്തേയും ആഗ്രഹം. മനഃപൂർവമുള്ള ഒരു കമേഴ്സ്യൽ എലമെന്റും സല്യൂട്ടിൽ ഇല്ല. കയ്യടി ഉണ്ടാക്കാൻ വേണ്ടി ഒരു രംഗമോ പഞ്ച് ഡയലോഗോ ഒന്നും ഈ സിനിമയിൽ ഇല്ല. ഒട്ടും കലർപ്പില്ലാതെയാണ് ഇതു ചെയ്തിരിക്കുന്നത്. റോഷനോ ഞങ്ങളോ കച്ചവടം ലക്ഷ്യമിട്ട് ഒന്നും കൂട്ടിച്ചേർത്തിട്ടില്ല. ഈ കഥ ആവശ്യപ്പെടുന്ന സത്യസന്ധതയോടെയാണ് സമീപിച്ചിട്ടുള്ളത്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com