എമ്പുരാനിലും അദ്ദേഹത്തിന് പ്രധാനവേഷമുണ്ടായിരുന്നു: തങ്കരാജിനെ അനുസ്മരിച്ച് മുരളി ഗോപി
Mail This Article
‘ലൂസിഫർ’ രണ്ടാം ഭാഗം എമ്പുരാനിലും കൈനകരി തങ്കരാജിന് ഒരു പ്രധാന വേഷമുണ്ടായിരുന്നുവെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. തങ്കരാജിന് സമൂഹമാധ്യമത്തിലൂടെ ആദരാഞ്ജലി അർപ്പിക്കവേയാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗത്തിലും മനസ്സിൽ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മൾ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികൾ.’–മുരളി ഗോപി കുറിച്ചു.
ലൂസിഫറിൽ നെടുമ്പള്ളി കൃഷ്ണൻ എന്ന കഥാപാത്രമായാണ് തങ്കരാജ് എത്തിയത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുമായി ഏറെ നാളത്തെ അടുപ്പമുള്ള കഥാപാത്രമായിരുന്നു തങ്കരാജ് അവതരിപ്പിച്ച നെടുമ്പള്ളി കൃഷ്ണൻ. മോഹൻലാലിനൊപ്പമുള്ള ഇദ്ദേഹത്തിന്റെ കോമ്പിനേഷൻ സീനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കരൾ രോഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആണ് സംസ്കാരം. നാടകത്തിലൂടെയാണ് തങ്കരാജിന്റെ കടന്നുവരവ്. ഏകദേശം 10,000 ത്തോളം വേദികളിൽ പ്രധാന വേഷത്തിലെത്തിയ അപൂർവം നാടക നടൻമാരിലൊരാളായിരുന്നു. പ്രേം നസീർ നായകനായെത്തിയ ആനപാച്ചൻ ആയിരുന്നു ആദ്യ ചിത്രം. പ്രേം നസീറിന്റെ അച്ഛനായാണ് അദ്ദേഹം ചിത്രത്തിലെത്തിയത്.
പിന്നീട് 35 ഓളം ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. ആമേൻ, ഇയ്യോബിന്റെ പുസ്തകം, ലൂസിഫർ, ഇഷ്ക്, ഈമായൗ, ഹോം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലും തങ്കരാജ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.