ADVERTISEMENT

‘‘വർഷത്തിൽ ഒരു പ്രാവശ്യമാണ് അണ്ണന്റെ സിനിമ വരുന്നത്. അതു ഞങ്ങള് ആഘോഷമാക്കും...’’ മലപ്പുറംസ്വദേശി അഭിരാമി ആവേശത്തോടെ പറഞ്ഞു. മലപ്പുറത്തുനിന്ന് കോഴിക്കോട് അപ്സര തിയറ്ററിനുമുന്നിൽ അതിരാവിലെ മൂന്നുമണിയോടെ ‘ബീസ്റ്റ്’ കാണാനെത്തിയതാണ് അഭിരാമിയും അഞ്ചുകൂട്ടുകാരും.

 

ആവേശമാണ്, ആഘോഷമാണ് തിയറ്ററുകളിൽ. അതിരാവിലെ മൂന്നുമണിക്ക് കോഴിക്കോട് ജില്ലയിൽ മാത്രം 21 ഷോകളുമായാണ് ദളപതി വിജയ് ‘ബീസ്റ്റു’മായി തേരോട്ടം തുടങ്ങിയത്. വിജയ് എന്ന പേരുമാത്രം മതി, ആരാധകരെ ആവേശം കൊള്ളിക്കാൻ.

 

kgf-beast

കടലാസു കീറി നിറച്ച കവറുകളുമായി തിയറ്ററിനകത്തെത്തിയ ആരാധകർ ഡപ്പാംകൂത്തും വിസിലടിയുമായാണ് ‘ബീസ്റ്റി’നെ വരവേറ്റത്. പുറത്ത് ചാറ്റൽമഴയെ വകവയ്ക്കാതെ ബാന്റടിയും ആഘോഷവും. വീരരാഘവനെന്ന റോ ഏജന്റിന്റെ ഇൻട്രോ വളരെ ലളിതമായി കാണിച്ചപ്പോഴേ ആരാധകർ ഉറപ്പിച്ചിരുന്നു. ഒരു ഗിമ്മിക്കുമില്ലാതെ തന്നെ പടം വെടിച്ചില്ലുപോലെ കത്തിക്കയറുമെന്ന്. 

 

പടം തുടങ്ങി മിനിറ്റുകൾക്കകം എനർജി ലെവൽ വേറെ ലെവലിലെത്തിച്ച് വിജയ് ‘ഹലമിതി ഹബീബോ’ എന്ന അറബിക് കുത്തിനു ചുവടുവച്ചു തുടങ്ങിയതോടെ തീയറ്ററിനകത്ത് ആരാധകർക്കു കസേരയിൽ ഉറച്ചിരിക്കാനാവാതായി. ചാടിത്തുള്ളിത്തുടങ്ങി. ഒരു ജെയിംസ്ബോണ്ട് സിനിമയുടെ ഫോർമുലയിലാണ് സംവിധായകൻ നെൽസൺ ബീസ്റ്റ് ഒരുക്കിയിരിക്കുന്നത്. മണിഹെയ്സ്റ്റിനെ ഓർമിപ്പിക്കുന്ന പതിവ് ഹൈജാക്കിങ് കഥയാണ്. ശരാശരി സീറ്റ് എഡ്ജ് ത്രില്ലറായി മുന്നോട്ടുപോവുന്നുമുണ്ട്. പക്ഷേ അതൊന്നുമല്ലല്ലോ കാര്യം. 

 

കൃത്യമായ ഇടവേളകളിൽ ഇടിവെട്ട് ആക്‌ഷൻ. ഇടിവെട്ട് മൂവ്മെന്റ്സ്. വിജയ് ആരാധകരുടെ രോമങ്ങൾ എഴുന്നേറ്റുനിൽക്കുന്ന തരത്തിലുള്ള കിടുക്കാച്ചി ഡയലോഗ്സ്. വളരെ ലൈറ്റായി, സിംപിളായി വിജയ് ചെറുചിരിയോടെ പഞ്ച്ഡയലോഗ് എടുത്തുവീശുന്നു.. : ‘‘ ഒരു വാട്ടി നാൻ മുടിവു പണ്ണിട്ടേൻന്നാ..എൻ പേച്ച് നാനേ കേക്കമാട്ടേൻ...’’

 

വില്ലൻമാരെ ബോംബിട്ടും വെടിവച്ചും തീർത്ത ശേഷം കാമുകിക്കൊപ്പം ജെയിംസ്ബോണ്ട് ഏതെങ്കിലും കരീബിയൻ ദ്വീപിലേക്കാണ് ക്ലൈമാക്സിൽ യാത്ര പോവാറുള്ളത്. ഇവിടെ വീരരാഘവൻ സകുടുംബം അടിച്ചുപൊളിക്കാൻ ഗോവയിലേക്കാണ്. സിനിമ  കഴിഞ്ഞിറങ്ങുമ്പോൾ ഡാൻസുംകളിച്ച് പുറത്തേക്ക് പോവാൻ വിജയ് പാടിയ ഒരു പാട്ടും ഫിറ്റുചെയ്തിട്ടുണ്ട്. അതിൽ‍ അനിരുദ്ധും സംവിധായകൻ നെൽസണും ചുവടുവയ്ക്കുന്നുമുണ്ട്. 

 

വിജയ്‌യുടെ കടുത്ത ആരാധികയായ അഭിരാമി ആറു വയസ്സുള്ളപ്പോൾ ഗില്ലിയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടുതുടങ്ങിയതാണ്. അഭിരാമി പറഞ്ഞ വാക്കുകളാണ് മിതി ഹബീബോയ്ക്കൊപ്പം ചെവിയിൽ മുഴങ്ങുന്നത്: 

 

‘‘ സിനിമ എങ്ങനെയായാലും കുഴപ്പമില്ല, ഞങ്ങൾ വിജയ് ആരാധകർക്ക് വിജയ്‌യുടെ ആ എനർജിലെവൽ ആഘോഷിക്കണം. അതുമതി. ഒരു വർഷത്തേക്ക് ചാർജായി നിൽക്കാൻ...’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com