ബോളിവുഡിനെ തെന്നിന്ത്യൻ സിനിമ കോവിഡ് വൈറസ് പോലെ ആക്രമിക്കുന്നു: രാം ഗോപാൽ വർമ്മ
Mail This Article
ബോളിവുഡിനെ നിശിതമായി വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ. സൂപ്പർഹിറ്റ് തെന്നിന്ത്യൻ സിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നത് പാഴ്ചെലവാണെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജഴ്സി സിനിമയുടെ കലക്‌ഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ഹിറ്റ് ചിത്രമൊരുക്കാൻ ബോളിവുഡ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ബോളിവുഡ് പ്രേക്ഷകർ അന്യഭാഷാചിത്രങ്ങൾ ആസ്വദിച്ചു തുടങ്ങി. തെലുങ്ക്, കന്നഡ ചിത്രങ്ങൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് പാഴ്‌ചെലവാണ്. തെന്നിന്ത്യൻ സിനിമാലോകം ബോളിവുഡിനെ കോവിഡ് വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണ്. ഒരു വാക്സീൻ കണ്ടുപിടിക്കേണ്ട സമയം അതിക്രമിച്ചെന്നും രാംഗോപാൽ വർമ പറയുന്നു.
‘നാനിയുടെ ജഴ്‌സി തെലുങ്കിൽനിന്ന് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്‌താൽ നിർമാതാക്കൾക്ക് ആകെ ചെലവാകുക 10 ലക്ഷമാണ്. അതേ സ്ഥാനത്ത് ഈ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ 100 കോടി ചെലവായി. ഒരുപാട് പണവും സമയവും അധ്വാനവും വെറുതെ പാഴാക്കിക്കളഞ്ഞ ഒരു വർക്കായിരുന്നു അത്.
പുഷ്പ, ആർആർആർ, കെജിഎഫ് ചാപ്റ്റർ 2 തുടങ്ങിയ ചിത്രങ്ങളുടെ വൻവിജയങ്ങൾക്ക് ശേഷം നല്ല ഉള്ളടക്കമുള്ള ഒരു തെന്നിന്ത്യൻ സിനിമ പോലും ഇനി റീമേക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല കാരണം തെന്നിന്ത്യൻ സിനിമകൾ അതേപടി തന്നെ ഹിന്ദി പ്രേക്ഷകർ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. ബോളിവുഡിന് മുന്നിലും പിന്നിലുംനിന്ന് അടികിട്ടുകയാണ്. കാരണം ഒരു സൂപ്പർ ഹിറ്റ് ചിത്രം എങ്ങനെ ഒരുക്കണമെന്ന് അവർക്കറിയില്ല. മാത്രമല്ല ഇനിയൊരു ചിത്രത്തിന്റെയും റീമേക്ക് റൈറ്റ് അവർക്ക് കിട്ടുമോയെന്നും സംശയമാണ്.
റീമേക്ക് ചെയ്യുന്നതിന് പകരം ചിത്രങ്ങൾ ഡബ്ബ് ചെയ്തിറക്കുന്നതാണ് നല്ലത്. പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന കഥയാണെങ്കിൽ താരമോ ഭാഷയോ നോക്കാതെ അവർ കാണുമെന്ന് ഉറപ്പാണ്. തെലുങ്ക്, കന്നഡ സിനിമകൾ ബോളിവുഡിനെ കോവിഡ് വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണ്. ബോളിവുഡ് ഉടൻ തന്നെ ഒരു വാക്സീൻ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’