‘അമ്മ’ സംഘടനയോട് വഴക്കില്ല, പുറത്താക്കുന്നതുവരെ ഒപ്പമുണ്ടാകും: മാലാ പാർവതി
Mail This Article
‘അമ്മ’ സംഘടനയോട് വ്യക്തിപരമായ വഴക്കുകളില്ലെന്നും സംഘടനയിൽ നിന്നും പുറത്താക്കുന്നതുവരെ ‘അമ്മ’യോടൊപ്പം എന്നും ഉണ്ടാകുമെന്ന് നടി മാലാ പാർവതി. വിജയ് ബാബു വിഷയത്തിൽ അമ്മ വൈസ് പ്രസിഡന്റെ മണിയൻപിള്ള രാജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാലാ പാർവതി.
‘ആഭ്യന്തര പരാതി പരിഹാര സമിതി, ഗവണ്മെന്റിനു കീഴിലുള്ള ഓട്ടോണോമസ് ബോഡിയാണ്. ലോവർ കോർട്ടിന്റെ പവർ ഉള്ള ബോഡി. അതുകൊണ്ട് തന്നെ വിജയ് ബാബുവിനെതിരെ ആക്‌ഷനെടുക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുണ്ടായില്ല. പകരം സംഘടന മെയിൽ വഴി അദ്ദേഹവുമായി ബന്ധപ്പെടുകയാണ് ചെയ്തത്.
പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ച, ഒളിവിലുള്ള ഒരാളുടെ കാര്യമാകുമ്പോൾ അത് പാലിക്കപ്പെടേണ്ട ചില നിയമങ്ങളെ അവഗണിക്കുകയാണ് എന്നു തോന്നി. പൊലീസിനെ അറിയിച്ചിട്ടാണോ അവർ അങ്ങനെ ചെയ്തതെന്ന് അറിയില്ല. നിയമം അറിയുന്നത് കൊണ്ടാണ് ഈ വിഷയത്തിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. അവർ പറയുന്ന കാര്യങ്ങളോടുള്ള വിയോജിപ്പ് മനസ്സിൽ സൂക്ഷിച്ചു കൊണ്ട് ഇങ്ങനെ ഒരു പദവിയിൽ തുടരാൻ ബുദ്ധിമുട്ടുണ്ട്. കാരണം പിന്നീട് മറ്റു പല സ്ഥലങ്ങളിലും ഇതിനുള്ള മറുപടി പറയേണ്ടതായി വരും.
സ്ത്രീ സംഘടനയിലേക്ക് സ്ത്രീകൾ പോകണമെന്നാണോ സംഘടനയുടെ വൈസ് പ്രസിഡന്റ് തന്നെ പറയുന്നതെന്നു മനസ്സിലാവുന്നില്ല. അദ്ദേഹത്തോടും അമ്മയോടും എന്നും ബഹുമാനം മാത്രമേ ഉള്ളൂ. എന്നെയവിടെ നിന്നും പുറത്താക്കുന്നത് വരെ അമ്മയോടൊപ്പം എന്നും ഞാൻ ഉണ്ടാവും. കാരണം എനിക്ക് അമ്മ സംഘടനയോട് വ്യക്തിപരമായ വഴക്കുകളില്ല. അമ്മയിൽ നിന്നും ഞാൻ മാറി, സ്ത്രീ സംഘടനകളിലേക്ക് പോകണം എന്നാണോ അവരുടെ താൽപര്യമെന്നും അറിയണമെന്ന ആഗ്രഹമുണ്ട്.’–മാലാ പാർവതി മനോരമ ഓൺലൈനിനോട് പറഞ്ഞു.