ADVERTISEMENT

രാവിലെ വാട്സാപ് തുറന്നപ്പോൾ കണ്ട ഫോട്ടോ ഉണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. തളർന്ന് ആശുപത്രിയിൽ കിടന്നു ചിരിക്കുന്ന ശ്രീനിവാസന്റെ ഫോട്ടോ. പഴയ ശ്രീനിവാസനുമായി ഒരു സാമ്യവുമില്ല. ഇനിയും മനസ്സിലാകാത്ത കാര്യം ഈ വേദനാജനകമായ ചിത്രം ഫോർേവഡ് ചെയ്യുകയും അതിനു താഴെ കമന്റ് ഇടുകയും ചെയ്യുമ്പോൾ എന്തു സന്തോഷം കിട്ടുന്നുവെന്നാണ്.

കെപിഎസി ലളിത ചേച്ചിയുടെയും ലത മങ്കേഷ്കറുടെയും ഇതുപോലുള്ള ഫോട്ടോകളും ആഘോഷിക്കപ്പെട്ടിരുന്നു. രോഗക്കിടക്കയിലെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെ മകളോ ഭാര്യയോ അച്ഛനോ ഇതുപോലെ ആശുപത്രിയിൽ കിടന്നാൽ ഇതുപോലെ ആഘോഷിക്കുമോ? തട്ടിപ്പോകാറാറായ അച്ഛനൊപ്പം എന്നു പറഞ്ഞു സെൽഫിയെടുത്തു പോസ്റ്റ് ചെയ്യുമോ? കാറ്റു പോകാറായ അമ്മയ്ക്കൊപ്പമൊരു സെൽഫി എന്നു പറഞ്ഞു പോസ്റ്റിടുമോ?

ശ്രീനിവാസൻ മരിച്ചെന്നു പറഞ്ഞ് ആദരാഞ്ജലി പോസ്റ്റ് ചെയ്ത ഒരുപാടുപേരുണ്ട്. ഇത് ആദ്യമായി പോസ്റ്റ് ചെയ്യുന്ന ആൾ എന്തായാലും ക്രിമിനലാകുമെന്നുറപ്പാണ്. അല്ലെങ്കിൽ ഇതുപോലൊരു വാർത്ത പോസ്റ്റ് ചെയ്യില്ലല്ലോ. പ്രമുഖരായ എല്ലാവരേയും ഇതുപോലെ വധിച്ചിട്ടുണ്ട്. അതുപോലെയല്ല രോഗാവസ്ഥയിലുള്ള ഒരാളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നതും ഫോർവേഡ് ചെയ്യുന്നതും.

ശ്രീനിയെ ഓർക്കേണ്ടത് എഴുതിയ സിനിമകളിലൂടെയാണ്. പറഞ്ഞ വാക്കുകളിലൂടെയാണ്. ഇന്നും സിപിഎം നേരിടുന്ന ഏറ്റവും വലിയ സൈബർ ആക്രമണം ശ്രീനിവാസൻ എഴുതിയ സന്ദേശത്തിലെ പാർട്ടി യോഗത്തിലെ വാക്കുകളാണ്. ശരിക്കും പൊളിച്ചെഴുതിയ വാക്കുകൾ. എന്നിട്ടും അവർ ശ്രീനിവാസന്റെ വീടിന്റെ ജനാലയുടെ ഗ്ലാസ് കല്ലെറിഞ്ഞു പൊട്ടിച്ചില്ല. കാരണം, ശ്രീനിയുടെ വാക്കുകളിലെ സത്യസന്ധത എറിഞ്ഞു തകർക്കാവുന്നതല്ലെന്ന് അവർക്കറിയാം. പഴത്തൊലി ചവിട്ടിയും ചാണകക്കുഴിയിൽ വീണും ചിരിക്കേണ്ടി വന്ന മലയാളിയെ ചിരിയുടെ പുതിയൊരു ലോകത്തേക്കു നടത്തിയതു ശ്രീനിയാണ്. ഇത്രയേറെ നമ്മെ സന്തോഷിപ്പിച്ച ഒരാളുടെ ആരും കാണാൻ ആഗ്രഹിക്കാത്തൊരു ഫോട്ടോ ഫോർവേഡ് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം എന്താണാവോ?.

നിങ്ങളുടെ വേണ്ടപ്പെട്ടവരെ ഈ ഫോട്ടോയുടെ സ്ഥാനത്തു സങ്കൽപിക്കുക. അല്ലെങ്കിൽ നിങ്ങളെ സ്വയം സങ്കൽപിക്കുക. ആശുപത്രിക്കിടക്ക നിങ്ങൾക്കു വേണ്ടിയും കാലം കാത്തുവച്ചില്ലെന്നാരുകണ്ടു? ആ പാവം മനുഷ്യനെ വെറുതെ വിടുക. ഒന്നുമില്ലെങ്കിലും ആ ഫോട്ടോയിൽ കൂടെ നിൽക്കുന്ന ഭാര്യ വിമല ഇത്തരമൊരു ഫോട്ടോ പ്രചരിക്കുന്നതു കാണാൻ ആഗ്രഹിക്കില്ലല്ലോ. ശ്രീനിയോട് അത്രയെങ്കിലും കരുണ കാണിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com