പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്, നിഖിലയുടേത് അറിവില്ലായ്മയെന്ന് എം.ടി. രമേശ്
Mail This Article
ഭക്ഷണത്തിനായി പശുവിനെ കൊല്ലുന്നതിനെ അനുകൂലിച്ച നടി നിഖില വിമലിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്ന് എം.ടി. രമേശ് പറഞ്ഞു. എന്നാൽ ഇതിനെ അനുകൂലിച്ചവർ പതിനഞ്ചുകാരിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംഘടിപ്പിച്ച ‘കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ?’ എന്ന ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ടി. രമേശ്.
ഈ വിഷയത്തിൽ നിഖില വിമലിനെ പിന്തുണച്ച് എഴുത്തുകാരനായ എം. മുകുന്ദന്‍ രംഗത്തു വന്നു. പശുവിനെ കൊന്നാല്‍ കലാപമുണ്ടാകുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്നും എം. മുകുന്ദന്‍ പറഞ്ഞു. ഭക്ഷിക്കുന്നതിന് മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം ഇളവ് നല്‍കുന്നത് എന്തിനാണ്. പശു ഒരു മൃഗമാണെന്നാണ് നാം പഠിച്ചിരുന്നത്. എന്നാല്‍ ഇന്ന് പശു ഭയപ്പെടുത്തുന്ന മൃഗമായി മാറിയ കാലത്താണ് നാം ജീവിക്കുന്നതെന്നും മുകുന്ദൻ പറഞ്ഞു.
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നതു ശരിയല്ലെന്നായിരുന്നു നിഖില അഭിപ്രായപ്പെട്ടത്. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും താരം പറഞ്ഞു.