ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: ഗുരുതര ആരോപണവുമായി ഇന്ദ്രൻസ്
Mail This Article
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് 'ഹോം' സിനിമയെ അപ്പാടെ ഒഴിവാക്കിയതിൽ ഗുരുതര ആരോപണവുമായി ഇന്ദ്രൻസ്. ഹോം സിനിമ അവാർഡ് നിർണയകമ്മിറ്റി കണ്ടിട്ടുണ്ടാകില്ല. ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്. കാണാത്തവർക്ക് ഒന്നും പറയാനുണ്ടാവില്ല. ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാവാമെന്നും ഇന്ദ്രന്‍സ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ. കുറ്റവാളി നിരപരാധിയെന്ന് തെളിഞ്ഞാല്‍ പിന്നെ എല്ലാവരെയും വിളിച്ച് സിനിമ കാണുമോയെന്നും അദ്ദേഹം ചോദിച്ചു. കലാകാരന്മാരെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്നുവെന്ന നമ്മുടെ ഒരു സര്‍ക്കാര്‍ ഉള്ളപ്പോഴാണിങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘‘സിനിമ ജൂറി കണ്ടു കാണില്ല എന്നത് ഉറപ്പാണ്. അതല്ലെങ്കിൽ അവര്‍ എന്തെങ്കിലും പ്രതികരിച്ചേനെ. മികച്ച നടനുള്ള പുരസ്കാരം രണ്ട് പേർക്കു കൊടുത്തില്ലേ. ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേർത്തുവയ്ക്കമായിരുന്നില്ലേ. എന്റെ കുടുംബം തുലച്ചു കളഞ്ഞതിൽ സങ്കടമുണ്ട്.
ഹോം സിനിമയുടെ പിന്നിൽ വലിയ ക്രൂ ഉണ്ടായിരുന്നു. കൊറോണ കാലത്ത് സർക്കാർ തന്ന പരിമിതികൾക്കുള്ളിൽ ചെയ്ത സിനിമയാണ്. സംവിധായകന്റെ ഒരുപാട് കാലത്തെ സ്വപ്നമാണ്. പലരും ഒടിടി പ്ലാറ്റ്ഫോം അറിഞ്ഞു തുടങ്ങിയതു തന്നെ ഹോം സിനിമയ്ക്കു ശേഷമാണ്.’’
അതേസമയം യോഗമില്ലാത്തതിനാലാവാം പുരസ്കാരത്തിന് പരിഗണിക്കാതെന്ന് മഞ്ജുപിള്ള പറഞ്ഞു. നല്ലൊരു സിനിമ കാണാതെപോയതില്‍ വിഷമമുണ്ടെന്നും കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.