ADVERTISEMENT

ലളിതം സുന്ദരം സിനിമയിലെ രസകരമായ സീൻ പിറന്നതിനു പിന്നിലെ കഥ വെളിപ്പെടുത്തി നിർമാതാവും മധു വാരിയറുടെ സുഹൃത്തുമായ ജോളി ജോസഫ്. മഞ്ജു വാരിയർ, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു വാരിയർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. സിനിമയിൽ കുട്ടികൾ സുധീഷിനെ മേക്കപ്പ് ചെയ്യുന്ന രംഗമുണ്ട്. ആ സീൻ നിർമാതാവ് ജോളി ജോസഫിന്റെ കുടുംബത്തിൽ നിന്നുമാണ് താൻ കണ്ടെത്തിയതെന്ന് മധു വാരിയർ പറയുന്നു. ആ കഥ പങ്കുവയ്ക്കുകയാണ് ജോളി.

 

ജോളി ജോസഫിന്റെ വാക്കുകൾ:

 

നന്മയുള്ളവൻ മധു വാരിയർ ! 

സുധീഷ്–Sudheesh

 

പല പരിപാടികളുമായി ദുബായിലുണ്ടായിരുന്ന ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു പന്ത്രണ്ടേമുക്കാലിന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ കൊച്ചിയിലേക്ക് പുറപ്പെടാൻ വൈകുമെന്നറിയിച്ചപ്പോൾ കൂട്ടുകാരെ കാണാൻ പോയി സമയമറിയാതെ സംസാരിച്ചിരുന്നു ...പിന്നെ ചാടിയോടി ആലപ്പാഞ്ഞു ടെൻഷനടിച്ച് വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും അവർ കടയടക്കാൻ തുടങ്ങിയിരുന്നു ....!

 

അതിനിടയിൽ മധു എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു '' എന്റെ പടത്തിലെ സുധീഷേട്ടനെ മേക്കപ്പ് ചെയ്യുകയും തലമുടി കെട്ടിവെക്കുകയും ചെയ്ത സീൻ ഓർമ്മയുണ്ടോ ..... ? എയർപോർട്ടിൽ വൈകി എത്തിയതിനാൽ ഒരൽപം മാനസിക പിരിമുറുക്കത്തോടെ നിന്നിരുന്ന ഞാൻ മറുപടി പറഞ്ഞു .... '' ഉവ്വടാ, ഞാൻ വണ്ടിയിൽ കയറാനുള്ള തത്രപ്പാടിലാണ് ..എന്നാലും എന്താ കാര്യം ...? '' ഉടനെ വന്നു ഉത്തരം . ‘ഞാൻ പറഞ്ഞിട്ടുണ്ടോന്ന് അറിയില്ല, ആ സീൻ ഞാൻ ജോളിച്ചേട്ടന്റെ വീട്ടിലെ പഴയ ഓർമ്മയിൽ നിന്നും എടുത്തതാണ് .... ഞാൻ നിങ്ങളുടെ വീട്ടിൽ വരുമ്പോഴൊക്കെ രേഖയും രേഷ്മയും എന്നെ അങ്ങനെയൊക്കെ ചെയ്യുമായിരുന്നു’... 

 

ഒരു നിമിഷം ഞാൻ ആലോചിച്ചു പോയീ ... പണ്ട് മധുവും ജിഷ്ണുവും നിഷാന്തും പ്രശാന്തും പോലുള്ള ആത്മാർഥ സുഹൃത്തുക്കൾ വീട്ടിൽ വന്നിരുന്ന പഴയ കാലഘട്ടത്തിലേക്ക് ... അതെ, അവൻ പറഞ്ഞത് ശരിയാണ് ..ആറേഴു വയസ്സ് പ്രായമുണ്ടായിരുന്ന എന്റെ ഇരട്ട പെണ്മക്കളായ രേഖയും രേഷ്മയും ഇവനെ അണിയിച്ചൊരുക്കുന്നത് പലപ്പോഴും ഞാനും കണ്ടിട്ടുണ്ട് ... പക്ഷേ പണ്ടത്തെ കാര്യങ്ങൾ പലതും ഞാൻ മറന്നു പോയിരുന്നു ...! 

 

നൊസ്റ്റു അടിച്ച് യാതൊരു ടെൻഷനുമില്ലാതെ എന്ത് പറയണമെന്നറിയാതെ വെറുതെ ഹാളിലെ മേൽ ഭാഗത്തേക്ക് നോക്കിയപ്പോൾ കത്തിനിന്ന ബൾബുകളെല്ലാം നക്ഷത്രങ്ങളായി തോന്നി. യാതൊരു വ്യസനവുമില്ലാതെ പുഞ്ചിരിച്ചു നിന്ന എന്നെ ചെക്ക് ഇൻ കൗണ്ടറിലെ ചേച്ചി വണ്ടറടിച്ചു വിളിച്ചു, ബോർഡിങ് പാസ് തന്നു ...അതിനിടയിൽ ഞാനവനോട് പറഞ്ഞു ‘സന്തോഷം , ഇങ്ങനെയൊക്കെ കേൾക്കുമ്പോ എനിക്ക് നിന്നോട് സ്നേഹം കൂടുന്നു കുട്ടാ ...നീ ഇതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ ?' 

 

സംവിധായകൻ കൂളായി മറുപടി പറഞ്ഞു  ‘ചില കാര്യങ്ങൾ നമ്മുടെ മനസിനെ സ്പർശിക്കും , അത് സ്വന്തം സൃഷ്ടിയിയിലും സ്വാധീനിക്കും.’ അത്രയൊന്നും നന്മയില്ലാത്ത നമ്മുടെ സിനിമ ഇൻഡസ്ട്രിയിൽ സ്മരണയുള്ള നന്മയുള്ള നന്ദിയുള്ള നവാഗത സംവിധായകനായ എന്റെ മധുവിന്റെ മനസ്സുണ്ടല്ലോ ...അതാണ് അവന്റെ ക്വാളിറ്റി , അന്നും ഇന്നും ! ഒരുപക്ഷേ മലയാള സിനിമക്ക് അന്യം നിന്നുപോയ ഗുണമേന്മ. കഴിഞ്ഞ വെള്ളിയാഴ്ച്ച മാധവേട്ടന്റെ ( മധുവിന്റെ / മഞ്ജുവിന്റെ അച്ഛൻ ) ശ്രാദ്ധദിനമായിരുന്നു, അതിനിടയിലാണ് ഇക്കാര്യം ഓർമ വന്നപ്പോൾ അവനെന്നെ വിളിച്ചത് .. ഞാനിക്കാര്യം എന്റെ കുടുംബത്തിൽ അവതരിപ്പിച്ചപ്പോൾ അവർക്കും അദ്ഭുതം, പെരുത്ത് സന്തോഷം ..! ഒരൊറ്റ ഫോൺകാളിൽ സത്യസന്ധവും ലളിതവും സുന്ദരവുമായി പറഞ്ഞ വിഷയം പലർക്കും നൽകിയ സന്തോഷം വിലമതിക്കാനാവാത്തതാണ് ...! 

 

കട്ടികൂടിയ കാർമേഘങ്ങൾക്കിടയിലൂടെ ഊളിയിട്ട് പറന്നിറങ്ങിയ എയർ ഇന്ത്യയ്ക്ക് അനക്കമോ കുലുക്കമോ ഉണ്ടായിരുന്നില്ല , അതോ ഞാൻ അറിയാതെ പോയതോ ...? പ്രേക്ഷകരിൽ സന്തോഷം നിറക്കുന്ന , നല്ല കഥപറച്ചിലിന്റെ ദൃശ്യ ഭംഗിയുള്ള ഗംഭീര സിനിമകൾ ഉണ്ടാക്കാൻ ഉടയ തമ്പുരാൻ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ..! നീയെന്റെ കുഞ്ഞനുജനും ചെങ്ങായിയും ആണെന്നതിൽ എന്നും അഭിമാനം .!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com