വിജയ്കാന്തിന്റെ മൂന്ന് കാൽവിരലുകൾ നീക്കം ചെയ്തു; ആരോഗ്യനില തൃപ്തികരം
Mail This Article
തമിഴ്നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ മൂന്ന് കാൽവിരലുകൾ നീക്കം ചെയ്തെന്നും പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നു. ഇപ്പോഴും ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ദിവസങ്ങൾക്ക് ഉള്ളിൽ ആശുപത്രി വിടുമെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു.
വിജയകാന്തിന് പ്രമേഹം അടക്കമുള്ള രോഗങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, രജനികാന്ത്, കമൽഹാസൻ അടക്കമുള്ളവർ അദ്ദേഹത്തിന് ആരോഗ്യസൗഖ്യം നേർന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു വർഷങ്ങളായി പൊതുചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു വിജയ്കാന്ത്. 2016ന് ശേഷം തിരഞ്ഞെടുപ്പ് രംഗത്തും സജീവമായിരുന്നില്ല.
തമിഴ് സിനിമയിൽ മിന്നി നിൽക്കുമ്പോഴാണ് 2005ൽ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ഇറങ്ങിയത്. 2006ലെ തിരഞ്ഞെടുപ്പിൽ 8.4 ശതമാനം വോട്ടും നേടിയിരുന്നു.