‘നൻപകൽ നേരത്തു മയക്ക’ത്തിന്റെ ഭാഗമായതിൽ നന്ദി: പൂ രാമുവിനെ അനുസ്മരിച്ച് മമ്മൂട്ടി
Mail This Article
പ്രശസ്ത നാടക–സിനിമാ നടൻ പൂ രാമുവിനെ അനുസ്മരിച്ച് മമ്മൂട്ടി. തമിഴ് സിനിമയ്ക്ക് തീരാനഷ്ടമാണ് പൂ രാമുവിന്റെ വിയോഗമെന്നും വേർപാടിൽ ഏറെ ദുഃഖമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. നൻപകൽ നേരത്തു മയക്കം എന്ന തന്റെ പുതിയ സിനിമയുടെ ഭാഗമായിരുന്നതിൽ പൂ രാമുവിന് നന്ദി പറയുന്നുവെന്നും മമ്മൂട്ടി കുറിച്ചു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നൻപകൽ നേരത്തു മയക്കം. ഈ സിനിമയുടെ സെറ്റിൽ പൂ രാമുവിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു രാമുവിന്റെ അന്ത്യം. പരിയേറും പെരുമാൾ, കർണൻ, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കർണനിൽ ധനുഷിന്റെ അച്ഛനായും സൂരരൈ പോട്രിൽ സൂര്യയുടെ അച്ഛനായും രാമു പ്രത്യക്ഷപ്പെട്ടു.
തെരുവുനാടകങ്ങൾ കളിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന രാമു വെള്ളിത്തിരയിലെത്തുന്നത് ശശി സംവിധാനം ചെയ്ത് 2008ൽ റിലീസ് ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ്. അന്നുതൊട്ട് അദ്ദേഹം പൂ രാമു എന്നറിയിപ്പെടാൻ തുടങ്ങി.
പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ, കോടിയിൽ ഒരുവൻ തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകൾ.