ADVERTISEMENT

പ്രതാപ് പോത്തനുമായും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഹരി പോത്തനുമായുമുള്ള ബന്ധം വർഷങ്ങൾ നീണ്ടതാണ്. ‘ബറോസ്’ എന്ന സിനിമ ഞാൻ സംവിധാനം ചെയ്യാ‍ൻ തുടങ്ങിയപ്പോൾ പ്രതാപ് പോത്തനും കൂടി സഹകരിക്കാമെന്നു സമ്മതിച്ചിരുന്നു. അതിലെ ഒരു പാവയുടെ ഭാവവും ശബ്ദവുമെല്ലാം ചെയ്യാമെന്നാണു പറഞ്ഞിരുന്നത്. പിന്നീടു കോവിഡ് വന്നതോടെ എല്ലാം മാറി. അദ്ദേഹം മറ്റു സിനിമകളുടെ തിരക്കിലായി. എന്നാലും ഈ സിനിമയെക്കുറിച്ചു ചോദിക്കുമായിരുന്നു. തുടക്കത്തിൽ അദ്ദേഹം സെറ്റിൽ വരികയും കൗതുകത്തോടെ കൂടെ നിൽക്കുകയും ചെയ്തു.

 

ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷത്തോടെയും ആഘോഷത്തോടെയും കൂടി ചെയ്ത സിനിമകളിലൊന്ന് അദ്ദേഹം സംവിധാനം ചെയ്ത ‘ഒരു യാത്രാമൊഴി’ ആണ്. പ്രിയദർശന്റെ കഥയും ജോൺ പോളിന്റെ തിരക്കഥയുമായിരുന്നു. ശിവാജി ഗണേശൻ സാറുമായി ചേർന്നു ദിവസങ്ങളോളം അഭിനയിച്ചു. ജീവിച്ചു എന്നു പറയുന്നതാണു കൂടുതൽ നന്നാകുക. അതിൽ പ്രതാപ് പോത്തനുമുണ്ടായിരുന്നു. ഞങ്ങളുടെ സ്വകാര്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അത്.

 

അതിനു മുൻപും ശേഷവുമെല്ലാം അദ്ദേഹം വിളിക്കുമായിരുന്നു. ഓരോ സിനിമയെക്കുറിച്ചും നന്നായെന്നും നന്നായില്ലെന്നും കൃത്യമായി പറയും. ഒന്നും മറച്ചുവയ്ക്കില്ല. എന്റെ മോശമെന്നു തോന്നിയ സിനിമകളെക്കുറിച്ച് അദ്ദേഹം കൃത്യമായി പറഞ്ഞുതന്നു. ഞാനത് എന്നും ശ്രദ്ധിച്ചത് എനിക്കു തിരുത്താനുള്ള മാർഗമായിട്ടാണ്. തമിഴിലും മലയാളത്തിലു അദ്ദേഹം നടന്നുപോയ വഴി മറ്റാരും പോകാത്ത വഴിയായിരുന്നു. 

 

തകര, ലോറി, ചാമരം തുടങ്ങിയ സിനിമകളിലെല്ലാം അദ്ഭുതത്തോടെയാണ് ആ നടനെ നോക്കിയിരുന്നിട്ടുള്ളത്. സിനിമയ്ക്ക് അപ്പുറത്തുനിന്ന് അധികാരത്തോടെ എന്നെ പലപ്പോഴും വിളിക്കുകയും കൊണ്ടുപോകയും ചെയ്ത ആളാണ് പ്രതാപ് പോത്തൻ. സിനിമയിലേതിനെക്കാൾ അടുപ്പമുള്ളതു ജീവിതത്തിലെ പ്രതാപ് പോത്തനുമായിട്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com