ADVERTISEMENT

തകര, ചാമരം, ലോറി, ആരവം... മലയാള സിനിമയുടെ ഭരതൻകാലം. അവിടെനിന്നു തുടങ്ങിയതാണ് പ്രതാപ് പോത്തനും നെടുമുടി വേണുവും തമ്മിലുള്ള ബന്ധം. ഭരതൻ തേച്ചുമിനുക്കിയ പ്രതിഭകളാണു രണ്ടു പേരും . പ്രതാപ് പോത്തന് നടനാകാൻ താൽപര്യമേ ഇല്ലായിരുന്നു. സംവിധാനമായിരുന്നു മോഹം. മുടി നീട്ടി, കണ്ണട വച്ച്, ഹിപ്പിയായി നടക്കുന്ന കാലത്ത് വേഷം കണ്ടാൽ സിനിമയിൽ അഭിനയിക്കുമോ എന്ന് പോലും ആരും ചോദിക്കാറില്ലായിരുന്നുവെന്നാണ് അക്കാലത്തെക്കുറിച്ച് പ്രതാപ് പറഞ്ഞിരുന്നത്.

 

തകരയിൽ കപ്പേ... കപ്പേ... കപ്പേയ് എന്നു വിളിച്ചു കൂവുന്ന പോത്തന്റെ കഥാപാത്രത്തിന്റെ സ്‌റ്റൈൽ ഉണ്ടാക്കിയത് നെടുമുടി വേണുവാണ്. പ്രതാപ് പോത്തന്റെ ഈ സ്‌റ്റൈൽ വലിയ ഹിറ്റായി. പ്രതാപ് പോകുന്ന പല സ്‌ഥലങ്ങളിലും ആളുകൾ ഈ ഈണത്തിൽ വിളിച്ചു. മലയാള ഭാഷയിൽ വലിയ പിടിപാടില്ലാത്ത കോൺവെന്റ് ഇംഗ്ലിഷ് പറയുന്ന പ്രതാപിന് മലയാളത്തിൽ ഭാഷയുടെ പല പ്രാദേശിക രുചിഭേദങ്ങളും പറഞ്ഞുകൊടുത്തത് നെടുമുടി വേണുവാണ്.

 

ഋതുഭേദം സിനിമയുടെ തിരക്കഥ എം.ടി. വാസുദേവൻ നായർ എഴുതിക്കൊടുത്തപ്പോൾ അതുമായി പ്രതാപ് പോത്തൻ ഓടിയെത്തിയത് നെടുമുടിയുടെ അടുത്തേക്കാണ്. മുഴുവൻ വായിച്ചശേഷം നെടുമുടി ചോദിച്ചു, ‘നിനക്കിതു ചെയ്യാൻ പറ്റുമോ. വള്ളുവനാടൻ നായർ കുടുംബങ്ങളുടെ കഥയാണ്. അവരുടെ ജീവിതരീതിയും ഭാഷാരീതിയുമെല്ലാം മലയാളം ശരിക്കറിയാത്ത നിനക്കു വഴങ്ങുമോ ? ’. സിനിമ റിലീസ് ചെയ്‌തപ്പോൾ ആദ്യം വിളിച്ചതു വേണുവാണ്. ‘നല്ല സിനിമ. നീ നന്നായി ചെയ്‌തിരിക്കുന്നു.’ യാത്രാമൊഴി സിനിമയുടെ തിരക്കഥ എഴുതിയത് നെടുമുടിയുടെ വീട്ടിൽവച്ചാണ്.

 

മലയാളം ശരിക്കു പറയാനറിയാത്ത തന്നെക്കൊണ്ടുതന്നെ ഭരതൻ ഡബ്ബ് ചെയ്യിച്ചത് എന്നും അദ്‌ഭുതത്തോടെയാണു പ്രതാപ് പോത്തൻ ഓർത്തിരുന്നത്. കഥാപാത്രത്തിനു ചേർന്ന ശബ്‌ദമായി അതിനെ മാറ്റുകയായിരുന്നു. തകരയുടെ രണ്ടു കയ്യും വീശിയുള്ള നടത്തത്തിന്റെ രീതി അന്നു പലരും അനുകരിച്ചു കാണിക്കുമായിരുന്നു. നെടുമുടിയും പ്രതാപും ചേർന്നാണ് ഈ സ്‌റ്റൈൽ ഉണ്ടാക്കിയത്. തങ്ങൾ രണ്ടുപേരും ആലോചിച്ചു സ്‌റ്റൈലൈസ് ചെയ്‌തു തയാറാക്കിയ കാര്യങ്ങളൊന്നും ഭരതൻ നിരാകരിച്ചിരുന്നില്ല എന്നതായിരുന്നു അവരുടെ ആഹ്ലാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com