ADVERTISEMENT

രാജീവ് നാഥ്‌ സംവിധാനം ചെയ്ത 'ഹെഡ് മാസ്റ്റർ' എന്ന ചലച്ചിത്രം പല കാരണങ്ങൾ കൊണ്ടും സമകാലീന മലയാള സിനിമയിൽ വേറിട്ടു നിൽക്കുന്നു. പ്രശസ്തങ്ങളും അല്ലാത്തവയുമായ ഒട്ടേറെ സാഹിത്യകൃതികളുടെ ചലച്ചിത്ര രൂപാന്തരങ്ങൾ എന്ന നിലയിലാണ് അറുപതുകളിലെയും എഴുപതുകളിലെയും മലയാള സിനിമ അസ്തിത്വവും കരുത്തും നേടുന്നത്. മലയാള സിനിമയുടെ ഉള്ളടക്കപരമായ ആ സൗവർണകാലത്തെ ഓർമിപ്പിക്കുകയാണ് ആ അർഥത്തിൽ 'ഹെഡ് മാസ്റ്റർ'. അവിടം കൊണ്ടും തീരുന്നില്ല, തകഴിയും ദേവും ബഷീറും പൊറ്റക്കാടും ഉറൂബും അന്തർജനവും തൊട്ട്  ആധുനികോത്തര തലമുറയിലെ എസ്. ഹരീഷിന്റെ വരെ സൃഷ്ടികൾ പലകുറി സിനിമകളിലേക്ക് പകർത്തിയിട്ടും ഇതുവരെ ആരും കൈവെക്കാൻ ധൈര്യം കാട്ടാത്ത കാരൂർ നീലകണ്ഠപ്പിള്ളയുടെ സാഹിത്യപ്രപഞ്ചത്തിൽ  നിന്ന്, അതും അദ്ദേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ചെറുകഥകളിലൊന്നായ 'പൊതിച്ചോറ്' തന്നെ തിരഞ്ഞെടുത്തു എന്നത് ഈ സംരംഭത്തിന്റെ മാറ്റു കൂട്ടുകയാണ്. ('അഞ്ചു രൂപാ നോട്ട്' എന്ന കാരൂർ കഥയുടെ ചലച്ചിത്രാവിഷ്കാരമായ പൂമ്പാറ്റ(1970)യെ മറന്നിട്ടല്ല)

 

രാജീവ് നാഥ്‌ എന്ന പ്രതിഭാധനനായ സംവിധായകന്റെ ഒരിടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവിന് വഴിയൊരുക്കുന്നു എന്നുള്ളതാണ് അടുത്ത സവിശേഷത. അടൂരും എം ടിയും അരവിന്ദനും വഴിതെളിച്ച ഭാവുകത്വ സംക്രമണത്തിന്റെ ഭാഗമായി പുറത്തുവന്ന 'തണൽ' (1976) എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം 'ജനനി' എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും നേടി സിനിമാചരിത്രത്തിൽ രാജീവ് നാഥ്‌ തിളങ്ങി നിൽക്കുന്നു. നവീനവും വ്യത്യസ്തവുമായ ദൃശ്യാവബോധവും ആഖ്യാനഘടനയും കൊണ്ട് വേറിട്ടുനിൽക്കുന്ന  'കടൽത്തീരത്ത്', 'അഹം', 'പകൽ നക്ഷത്രങ്ങൾ' തുടങ്ങിയ ചിത്രങ്ങളും മറക്കാൻ കഴിയില്ല. ആരെയും മാനസികമായി തളർത്തുന്ന രോഗാവസ്ഥയെ ധീരമായി മറികടന്നുകൊണ്ട് രാജീവ് നാഥ്‌ തന്റെ തട്ടകത്തിൽ തിരിച്ചെത്താനായി തിരഞ്ഞെടുത്തത് സത്യത്തെയും ആത്മാഭിമാനത്തെയും മറ്റ്‌ ജീവിതമൂല്യങ്ങളെയുമൊക്കെ ഉയർത്തിപ്പിടിക്കുന്ന ഒരു ക്ലാസ്സിക് കഥയെ സിനിമയിലേക്ക് പകർത്തിക്കൊണ്ടാണെന്നുള്ളത് അർഥവത്തായി.

 

ഈ ചിത്രത്തിന്റെ പ്രമേയം ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായി തോന്നാം. അവിശ്വസനീയവും. കാലത്തിന് നിരക്കാത്തത് എന്ന അഭിപ്രായവുമുയർന്നേക്കാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ  തുച്ഛമായ വേതനവും പറ്റി പച്ചവെള്ളം കുടിച്ചു വിശപ്പമടക്കിയിരുന്ന സ്കൂൾ അധ്യാപകരുടെ ജീവിതകഥ  ആത്മാംശം തുടിക്കുന്ന വാക്കുകളിൽ അനുഭവതീഷ്ണതയോടെ കാരൂർ എഴുതിയിട്ടുണ്ട്. ഒരുതരത്തിലുള്ള അലങ്കാരപ്പണികളുടെയുംവളച്ചുകെട്ടലുകളുടെയും സഹായമില്ലാതെ ലളിതമായ ഭാഷയിലും ശൈലിയിലും കാരൂർ എഴുതിയ വാധ്യാർ കഥകളുടെ കൂട്ടത്തിൽ മനസ്സിനെ ഏറ്റവും പിടിച്ചുലക്കുന്ന ഒന്നാണ് 'പൊതിച്ചോറ്'. വിശപ്പ് താങ്ങാനാകാതെ സ്വന്തം വിദ്യാർത്ഥി യുടെ ഉച്ചയൂണ് കട്ടു തിന്നുന്ന 'ഒന്നാം സാറി'നെ കുറിച്ചുള്ള ആ കഥ കണ്ണ് നനയാതെ വായിച്ചു തീർക്കാനാവില്ല.വായനയിൽ നിന്ന് ലഭിക്കുന്ന ആ അനുഭവ തീവ്രത ഒട്ടും ചോരാതെതന്നെ നമ്മിലേക്ക് പകരാൻ ചിത്രത്തിന് കഴിയുന്നുണ്ട്. 

head-master-thampi

 

അധ്യാപകനെ അവതരിപ്പിക്കുന്ന തമ്പി ആന്റണിയുടെ സൂക്ഷ്മാഭിനയത്തിലുള്ള മികവാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. അച്ഛന്റെ മാനസികവ്യഥകൾക്കും ധർമ്മസങ്കടങ്ങൾക്കും മൂകസാക്ഷിയാകാൻ വിധിക്കപ്പെട്ട പഴയ നാളുകൾ ഓർത്തെടുത്ത്സ്വന്തം മകളോട് പറയുന്ന അധ്യാപകന്റെ മകനായി ബാബു ആന്റണിയും തന്റെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല വേഷങ്ങളിലൊന്ന് മിതത്വത്തോടെതന്നെ കൈകാര്യം ചെയ്തിരിക്കുന്നു.വിശപ്പും ദാരിദ്ര്യവും ദുരിതങ്ങളുമെല്ലാം സഹിച്ച് സഹിച്ച് ഒരു നിമിഷത്തിൽഅറിയാതെ പൊട്ടിത്തെറിച്ചുപോകുന്ന ഭാര്യയായി മഞ്ജുപിള്ളയും മുന്നിട്ടു നിൽക്കുന്നു. മകനായി വരുന്ന ബാലനും ഉൾപ്പെടെ എല്ലാ അഭിനേതാക്കളും പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അഭിനയിച്ചിരിക്കുന്നു.

 

കഥയുടെ സമകാലീന പ്രസക്തി ഉറപ്പുവരുത്താനായിട്ടാകണം പുതിയ തലമുറയുടെ പ്രതിനിധിയായ സ്വന്തം മകളോട്,അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു പിതാവ് സ്വന്തം ബാല്യകാലത്തെ കുറിച്ച് പറയുന്നതുപോലെയാണ് സംവിധായകനും കൂടെചേർന്ന് തിരക്കഥയെഴുതിയ കെ ബി വേണുവും പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന ഒരു കാലഘട്ടത്തെ പുനരാവിഷ്കരിക്കുന്നത്. അധ്യാപകന്റേത് ഉൾപ്പെടെയുള്ളവരുടെ വേഷവിധാനവുമൊക്കെ അതനുസരിച്ച് ഒരുക്കാൻ ശ്രദ്ധ വെച്ചിട്ടുണ്ട്.കഥ പറച്ചിലിലെ കാരൂരിന്റെ മുഖ മുദ്രകളായ മിതത്വവും ലാളിത്യവും ചലച്ചിത്രാഖ്യാനത്തിലും കാത്തുസൂക്ഷിച്ച സംവിധായകനെ പ്രവീൺ പണിക്കർ (ഛായാഗ്രഹണം), ബീനാ പോൾ വേണുഗോപാൽ (എഡിറ്റിങ്), ഹരികുമാർ(ശബ്ദലേഖനം) എന്നിവർ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

 

കാവാലം ശ്രീകുമാർ എന്ന 'പുതിയ' സംഗീത സംവിധായകൻ മലയാള സിനിമയ്ക്ക് തീർച്ചയായും  വലിയ നേട്ടം തന്നെയാകുകയാണ്.പ്രഭാവർമ്മയുടെ വരികൾ, ജയചന്ദ്രന്റെയും നിത്യാ മാമ്മന്റെയും ആലാപനം....പാട്ടുകൾ ഒട്ടും മുഴച്ചുനിൽക്കാതെ കഥാസന്ദർഭങ്ങളുമായി ഇഴുകിച്ചേർന്നു കിടക്കുന്നു.

 

ഇത്രയും പറഞ്ഞതിൽ നിന്ന് സിനിമ തീർത്തും കുറ്റമറ്റതാണെന്ന് അഭിപ്രായമില്ല. കഥാപാത്രങ്ങളെയും സന്ദർഭങ്ങളുടെ രൂപത്തിലും ഭാവത്തിലും കഥാപാത്രസൃഷ്ടിയിലും എന്നു വേണ്ട സകല കാര്യങ്ങളിലും ന്യൂ ജനറേഷൻ നിറഞ്ഞാടുന്ന ഇന്നത്തെ മലയാള സിനിമയിൽ ഇങ്ങനെയൊരു സിനിമയുടെ പ്രസക്തി എന്താണെന്ന ചോദ്യമുയരാം.സത്യം,ധർമ്മം, നീതി, മൂല്യങ്ങൾ പട്ടിണി,ദുരിതം ....എന്നൊക്കെ കേൾക്കുമ്പോൾ എവിടെ നിന്നോ ഒരു പരിഹാസച്ചിരി ഉയരുന്നില്ലേ? 

 

ഈ സിനിമ കാരൂർ എന്ന മഹാനായ എഴുത്തുകാരനുള്ള അർത്ഥവത്തായ ഒരു  ട്രിബ്യൂട്ട് ആയി മാറുകയാണ്.നമ്മൾ മനഃപൂർവം മറന്നുപോയ ശ്രേഷ്ഠരായ കുറെ മനുഷ്യജീവിതങ്ങളെയും അവർ നിസ്സഹായരായി കടന്നുപോയ ദുരിതപർവത്തെയും  കുറിച്ചുള്ള ഹൃദയസ്പർശിയായ ഓരോർമ്മപ്പെടുത്തലാണ്. അൺ എയിഡഡ് സ്കൂളുകൾ കൂണുപോലെ മുളച്ചുപൊന്തുന്ന ഒരു കാലഘട്ടത്തിൽ,പിഞ്ചുകുഞ്ഞുങ്ങൾ ക്ക് അറിവിന്റെ വെളിച്ചം പകരാനെത്തുന്ന അധ്യാപകർ വീട്ടുജോലിക്കാരെക്കാൾ കുറഞ്ഞ ശമ്പളം പറ്റുന്ന ഒരു നാട്ടിൽ 'ഹെഡ്മാസ്റ്റർ' എന്ന ചിത്രം കാലഹരണപ്പെട്ട തല്ലെന്നും ഏറെ പ്രസക്തിയുള്ളതാണെന്നും ആർക്കാണ് സംശയം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com