ട്രോളന്മാരെല്ലാം ഒരു കുടക്കീഴിൽ; ഷിബുവും ട്രോളന്മാരും ഏറ്റുമുട്ടുന്നു
Mail This Article
"മിന്നൽ മുരളിയിലെ ഷിബുവിനെ യൂണിവേഴ്സിറ്റി ഡീൻ ആയി കിട്ടിയാൽ നിങ്ങളെന്തു ചെയ്യും?" "വേറെന്തു ചെയ്യാൻ പഠിത്തോം കളഞ്ഞു ഞാൻ ഇറങ്ങിയോടും". ഇതു പറഞ്ഞതു ട്രോൾ കലിപ്പൻസിന്റെ അഡ്മിൻ ആഷിഫ് അലിയാണ്. അത്തരത്തിൽ ചിരി നിറയ്ക്കുന്ന ഉരുളയ്ക്കുപ്പേരി പോലുള്ള കൗണ്ടറുകളും മറുകൗണ്ടറുകളുമായി 'റിയൽ ട്രോളന്മാരും' 'റീൽ ട്രോളന്മാരും' ഒത്തു ചേർന്നപ്പോൾ വിരിഞ്ഞതു ചിരിപൂരം.
സോണി ലിവ്വ് ഒടിടി പ്ലാറ്റ്ഫോമിന്റെ ഒർജിനൽ സീരീസായ മീം ബോയ്സിന്റെ പ്രമോഷന്റെ ഭാഗമായി, മനോരമ ഓൺലൈൻ സംഘടിപ്പിച്ച 'റീൽ Vs റിയൽ' ട്രോളന്മാരുടെ സംവാദത്തിലാണ് കേരളത്തിലെ ട്രോൾ പേജ് അഡ്മിന്മാരും മീം ബോയ്സിന്റെ അണിയറപ്രവര്‍ത്തകരും ഒത്തുചേർന്നത്. ട്രോൾ മോളിവുഡ്, ട്രോള്‍ കലിപ്പൻസ്, ട്രോൾ മാജിക്കോ, ട്രോൾ റിബൽസ്, ട്രോൾ യമണ്ടൻസ്, രമണൻ മീഡിയ എന്നീ ട്രോള്‍ പേജുകളുടെ അഡ്മിന്മാരാണ്, മീം ബോയ്സിന്റെ സംവിധായകൻ അരുൺ കൗശിക്, പ്രധാന കഥാപാത്രമായെത്തുന്ന ഗുരു സോമസുന്ദരം, നിഖില്‍ നായര്‍, സീരീസിൽ മീം ബോയ്സായെത്തുന്ന 96 ഫെയിം ആദിത്യ ഭാസ്കർ, സിദ്ധാർത്ഥ്, നമൃത, ജയന്ത് എന്നിവർക്കൊപ്പം സംവദിച്ചത്.
മീം ബോയ്സിന്റെ ചിത്രീകരണ വേളയിലെ രസകരമായ മുഹൂർത്തങ്ങളും മറ്റും പങ്കുവച്ച ചർച്ചയിൽ, കാര്യമായ വരുമാനം ഇല്ലാതിരുന്നിട്ടും ട്രോളന്മാരായിരിക്കുന്നതിനു പിന്നിലെ പാഷനും, ട്രോളുമ്പോഴും പാലിക്കുന്ന എത്തിക്സുകളും, സമൂഹത്തിൽ ട്രോളുകള്‍ വരുത്തിയ മാറ്റങ്ങളും പറഞ്ഞ 'ഒറിജിനൽ ട്രോളന്മാർ', മീം ബോയ്സിനു കൗതുകമായി. "ചിരിയും ചിന്തയും നിറക്കുന്ന ഒരു ട്രോളിലൂടെയെങ്കിലും ദിവസവും കടന്നു പോകാത്തവരായി ആരുമില്ലെങ്കിലും, അതിനു പിന്നിൽ പ്രവർത്തിച്ചവരെ ആരും കാണാറില്ല. എന്നാല്‍ ഞങ്ങളെയും പരിഗണിക്കുന്നവർ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഞങ്ങളെ ഇരുളിൽ നിന്നും വെളിച്ചത്തേക്കു കൊണ്ടുവന്നിരിക്കുകയാണ് മീം ബോയ്സും സോണി ലിവും മനോരമ ഓൺലൈനും എന്നാണ് ട്രോൾ മാജിക്കോയുടെ അഡ്മിൻ ബുർഹാൻ പറഞ്ഞത്.
അപൂർവ യൂണിവേഴ്സിറ്റി എന്ന സാങ്കൽപിക യൂണിവേഴ്സിറ്റിയും അവിടുത്തെ വിദ്യാർഥികളും അധികൃതരും തമ്മിലുണ്ടാകുന്ന അസ്വാരസ്യങ്ങളിലൂടെ കടന്നുപോകുന്നതാണ് മീം ബോയ്സിന്റെ ഉള്ളടക്കം. സീരീസ് ഇതിനോടകം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു.