ADVERTISEMENT

ഓണച്ചിത്രമായി തിയറ്ററുകളിലെത്തിയ 'പാൽത്തു ജാൻവർ' എന്ന കൊച്ചുചിത്രം പ്രേക്ഷകരുടെ ഹൃദയം കവർന്നു മുന്നേറുമ്പോൾ വ്യത്യസ്തമായ ഗെറ്റപ്പുമായി എത്തിയ ഷമ്മി തിലകന്റെ മൃഗ ഡോക്ടർ സുനിൽ ഐസക്കും ശ്രദ്ധ നേടുകയാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ശരീരഭാഷയിലുമാണ് ഷമ്മി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. പതിവിൽനിന്ന് വ്യത്യസ്തമായി കോമഡി കഥാപാത്രമായെത്തിയ ഷമ്മിയുടെ മൊട്ടയടിച്ച ലുക്കും ഭാവാഭിനയവും അച്ഛൻ തിലകനെ ഓർമിപ്പിക്കുന്നു. മലയാള സിനിമയിലെ വമ്പന്മാരോടു പോലും കലഹിച്ചു നിന്ന ആ കാട്ടുകുതിരയുടെ അഭിനയത്തിന്റെ മിന്നലാട്ടം മകനിലൂടെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. പാൽത്തു ജാൻവർ എന്ന ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് ഷമ്മി തിലകൻ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

‘‘പാൽത്തു ജാൻവർ എന്ന ചിത്രത്തിൽ ഒരു മൃഗ ഡോക്ടറുടെ വേഷത്തിലാണ് ഞാൻ എത്തുന്നത്. ഇതുവരെ ചെയ്തതിൽനിന്ന് വ്യത്യസ്തമായി ഒരു കോമഡി കഥാപാത്രം. ചിത്രത്തിൽ ഞാൻ തല മൊട്ടയടിച്ച ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ആ ലുക്കിന് എന്റെ അച്ഛൻ മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിൽ ചെയ്ത വേഷത്തോട് സാമ്യമുണ്ട് എന്ന് പലരും പറഞ്ഞു കേട്ടു. മറ്റുള്ളവർ പറഞ്ഞപ്പോഴാണ് ഞാനും അതു ശ്രദ്ധിച്ചത്. അച്ഛന്റെ ലുക്ക് കൊണ്ടുവരാൻ മനഃപൂർവം ശ്രമിച്ചതല്ല.

പടവെട്ട് എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്. അതിൽ എന്റെ ലുക്ക് മുടി പറ്റെ വെട്ടിയിട്ടുള്ളതാണ്. അതിന്റെ ലൊക്കേഷനിൽ നിന്നാണ് പാൽത്തു ജാൻവറിന്റെ സെറ്റിൽ എത്തുന്നത്. വീണ്ടും അതേ ലുക്കിൽ സിനിമയിൽ അഭിനയിച്ചാൽ രണ്ടും തമ്മിൽ സാമ്യം തോന്നും അങ്ങനെ ഞാൻ തന്നെ പറഞ്ഞതാണ് എന്നാൽ ഈ മുടി മുഴുവൻ കളഞ്ഞിട്ട് മൊട്ട ആയിട്ട് അഭിനയിക്കാം എന്ന്. അച്ഛനെപ്പോലെ തോന്നി എന്ന് പറയുന്നത് അഭിമാനം തോന്നുന്ന കാര്യം തന്നെയാണ്.

പാൽത്തു ജാൻവറിലേത് കുറച്ച് കോമഡി എലമെന്റ് ഉള്ള കഥാപാത്രമാണ്. പടവെട്ടിലേത് വളരെ സീരിയസ് ആയ നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമാണ്. പാൽത്തു ജാൻവർ വളരെ രസകരമായ സിനിമയാണ്. ബേസിൽ ജോസഫ്, ദിലീഷ് പോത്തൻ, ജോണി ആന്റണി, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബേസിൽ വളരെ രസമായിട്ടു ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചുള്ള ചില സീക്വൻസ് വളരെ നന്നായിരുന്നു. സിനിമ ചെയ്തപ്പോഴും ഡബ്ബ് ചെയ്തപ്പോഴും എനിക്ക് അങ്ങനെ ആണ് തോന്നിയത്. നല്ല ടാലന്റഡ് ആയ സംവിധായകനാണ് സംഗീത് രാജൻ. നല്ലൊരു ടീം വർക്ക് ആണ് അവരുടേത്. പാൽത്തു ജാൻവർ പ്രേക്ഷകരെ ആസ്വദിപ്പിക്കുമെന്ന് ഉറപ്പാണ്. ഇപ്പോൾ പടവെട്ടിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. അത് വളരെ സീരിയസായ ഒരു വലിയ പടമാണ്. മറ്റു ചില സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട് ഒന്നും പുറത്തുപറയാറായിട്ടില്ല.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com