600 കോടി ചാരം: ആലിയ, രൺബീർ കോമാളികൾ: ബ്രഹ്മാസ്ത്രയ്ക്കെതിരെ കങ്കണ
Mail This Article
ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാസ്ത്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണൗട്ട്. സംവിധായകന്‍ അയാന്‍ മുഖര്‍ജി 600 കോടി കത്തിച്ചു ചാരമാക്കിയെന്ന് കങ്കണ വിമര്‍ശിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ കരണ്‍ ജോഹറിന് എതിരെയും കങ്കണ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കരണ്‍ ജോഹറിനെപ്പോലുള്ളവർ കാരണം ഫോക്സ് സ്റ്റുഡിയോ ഇന്ത്യ പണയം വയ്ക്കേണ്ടി വന്നെന്നും ആലിയയെയും രൺബീറിനെയും പോലെയുള്ള കോമാളികൾ കാരണം ഇനിയും എത്ര സ്റ്റുഡിയോകൾ പൂട്ടുമെന്നും കങ്കണ ചോദിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.
ബ്രഹ്മാസ്ത്രയുടെ പ്രചാരണത്തിനായി ദക്ഷിണേന്ത്യന്‍ അഭിനേതാക്കളോടും സംവിധായകരോടും കരണ്‍ ജോഹര്‍ യാചിക്കുന്നെന്ന് കങ്കണ ആരോപിച്ചു. നല്ലൊരു എഴുത്തുകാരനെയോ സംവിധായകനെയോ താരങ്ങളെയോ മറ്റു പ്രതിഭാധനരെയോ വിലക്കെടുക്കുന്നത് ഒഴിച്ച് അവര്‍ മറ്റെന്തും ചെയ്യും. യാചിക്കാന്‍ പോകുന്നതിനു പകരം അവര്‍ എന്തുകൊണ്ട് ബ്രഹ്മാസ്ത്രയെ പോലെ ഒരു ദുരന്തത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നും കങ്കണ ചോദിക്കുന്നു.
സിനിമാ നിരൂപകനായ സുമിത് കടേലിന്‍റെ വ്യാജ ട്വീറ്റ് പങ്കുവെച്ചു കൊണ്ടാണ് കങ്കണ ബ്രഹ്മാസ്ത്രക്കെതിരെ ആഞ്ഞടിച്ചത്. അതേസമയം ട്വീറ്റ് വ്യാജമാണെന്ന് വിശദീകരിച്ച് സുമിത് കടേല്‍ തന്നെ ട്വിറ്ററിലൂടെ രംഗത്തുവന്നിരുന്നു. തന്‍റെ പേരിലുള്ള വ്യാജ ട്വീറ്റ് കങ്കണ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും സുമിത് വ്യക്തമാക്കി.
കങ്കണ സമൂഹമാധ്യമത്തിൽ പങ്കുവച്ച വാക്കുകൾ: ‘‘നിങ്ങൾ ഒരു നുണ വിൽക്കാൻ ശ്രമിച്ചാല്‍ ഇതാണ് സംഭവിക്കുന്നത്, കരണ്‍ ജോഹര്‍ തന്‍റെ ഷോയിലൂടെ ആലിയ ഭട്ടും രൺബീറും മികച്ച താരങ്ങളാണെന്ന് സ്ഥാപിക്കുന്നു. അയാൻ മുഖർജിയെ പോലെ ഒരു പ്രതിഭ ഈ നുണ പതുക്കെ പതുക്കെ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഇതുവരെ ഒരു നല്ല സിനിമ ചെയ്യാത്ത ഒരു സംവിധായകന്‍ 600 കോടി ബജറ്റില്‍ ഒരു സിനിമ ചെയ്യുന്നു, ഇതില്‍ എല്ലാമില്ലേ?
ഈ ചിത്രം നിര്‍മിക്കാന്‍ ഇന്ത്യയിലെ ഫോക്സ് സ്റ്റുഡിയോ വിൽക്കേണ്ടതായി വന്നു. ഈ കോമാളികൾ കാരണം ഇനിയും എത്ര സ്റ്റുഡിയോകൾ പൂട്ടും? ബോളിവുഡിലെ ഗ്രൂപ്പിസം അവരെ തിരിഞ്ഞു കൊത്താന്‍ തുടങ്ങി, വിവാഹം മുതൽ ബേബി പിആര്‍ വരെ, മാധ്യമങ്ങളെ വരുതിയിലാക്കല്‍, കെആര്‍കെയെ ജയിലിലടച്ചു, ടിക്കറ്റുകള്‍ വാങ്ങി. സത്യസന്ധമല്ലാത്ത എല്ലാം അവര്‍ക്ക് ചെയ്യാം. പക്ഷേ ഒരു സത്യസന്ധമായ മികച്ച സിനിമ നിര്‍മിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. അയാന്‍ മുഖര്‍ജിയെ പ്രതിഭയെന്ന് വിളിക്കുന്നവരെ എത്രയും പെട്ടെന്ന് ജയിലിലടക്കണം. അദ്ദേഹം പന്ത്രണ്ട് വര്‍ഷമെടുത്തു ഇങ്ങനെയൊരു സിനിമയെടുക്കാന്‍. 400 ദിവസത്തിന് മുകളില്‍ ചിത്രീകരിച്ചു, ഇടയില്‍ 14 ഛായാഗ്രാഹകരെ മാറ്റി. 85 സഹ സംവിധായകരെ മാറ്റി. എന്നിട്ട് 600 കോടി ചാരമാക്കി.
മതവികാരം മുതലെടുക്കാന്‍ നായകന്റെ പേര് ശിവ എന്ന് അവസാന നിമിഷം മാറ്റി. ബാഹുബലിയുടെ വിജയം ഇതിനുദാഹരണമാണ്. ഇത്തരം അവസരവാദികളെ, സർഗ്ഗാത്മക ദാരിദ്ര്യം പിടിച്ചവരെ, വിജയം തലയ്ക്കുപിടിച്ച സ്വാര്‍ത്ഥരായ മനുഷ്യരെ പ്രതിഭയെന്ന് വിളിച്ചാല്‍ അത് പകലിനെ രാത്രിയെന്നും രാത്രിയെ പകലെന്നും വിളിക്കുന്നതിന് തുല്യമാണ്. കരണ്‍ ജോഹറിനെ പോലുള്ളവരെ അവരുടെ ചെയ്തികള്‍ക്ക് ചോദ്യം ചെയ്യണം. സിനിമയുടെ കഥകളേക്കാള്‍ അദ്ദേഹത്തിന് താല്‍പര്യം ലൈംഗിക ജീവിത കഥകള്‍ കേള്‍ക്കാനാണ്. റിവ്യൂകളും റേറ്റിങ്ങും വ്യാജ കലക്‌ഷന്‍ നമ്പറുകളും ടിക്കറ്റുകളും അദ്ദേഹം സ്വയമങ്ങ് ഏറ്റെടുക്കും. ഇത്തവണ അദ്ദേഹം ഹിന്ദൂയിസത്തിലും തെന്നിന്ത്യന്‍ കാറ്റിലും ആറാടാന്‍ ശ്രമിച്ചു.
സ്വയം പൂജാരികളായി ചമഞ്ഞവര്‍ വളരെ പെട്ടെന്ന് തെന്നിന്ത്യന്‍ താരങ്ങള്‍ക്കും എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും മുന്നില്‍ സിനിമ പ്രചരിപ്പിക്കാന്‍ യാചന ആരംഭിച്ചു. നല്ലൊരു എഴുത്തുകാരനെയോ സംവിധായകനെയോ താരങ്ങളെയോ മറ്റു പ്രതിഭാധനരെയോ വിലക്കെടുക്കുന്നത് ഒഴിച്ച് അവര്‍ വേറെയെന്തും ചെയ്യും. യാചിക്കാന്‍ പോകുന്നതിന് പകരം അവര്‍ എന്തുകൊണ്ട് ബ്രഹ്മാസ്ത്രയെ പോലെ ഒരു ദുരന്തത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ല. നമ്മുടെ സിനിമകളുമായി സമീപിക്കാന്‍ ഇന്നീ രാജ്യത്ത് ഒരൊറ്റ രാജ്യാന്തര സ്റ്റുഡിയോയും നിലവിലില്ല. സിനിമാ മാഫിയാ സംഘം ഈ വ്യവസ്ഥിതി മുഴുവനായും കയ്യടക്കി എല്ലാം തരിപ്പണമാക്കി. പുതിയതൊന്ന് തുറക്കുമ്പോള്‍ത്തന്നെ ഇല്ലാതാകുന്നു. ഒരു സ്റ്റുഡിയോയും ഇവിടെയില്ലെങ്കില്‍ നമ്മള്‍ എങ്ങനെ സിനിമ നിര്‍മ്മിക്കും. പഴയ കാല ഫൈനാന്‍ഷ്യേഴ്സും ഒറ്റപ്പെട്ട നിര്‍മാതാക്കളുമാണ് ഇനി ബാക്കിയുള്ളത്, അവരാണെങ്കില്‍ ഒരുപാടകലെയും വളരെ കുറവും.’’