ADVERTISEMENT

ധ്രുവം സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിച്ച കഥ പറഞ്ഞ് നടൻ വിക്രം. തമിഴിൽ രണ്ടാമത്തെ സിനിമയ്ക്കു ശേഷമാണ് സംവിധായകന്‍ ജോഷി വിളിക്കുന്നതെന്നും അന്ന് തിരുവനന്തപുരത്തുള്ള ചെറിയ ലോഡ്ജിലാണ് താമസിച്ചിരുന്നതെന്നും വിക്രം പറയുന്നു. ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ പ്രമോഷനുവേണ്ടി കേരളത്തിലെത്തിപ്പോഴായിരുന്നു വിക്രം പഴയ ഓർമകളിലേക്കു പോയത്.

 

‘‘1992-93 കാലത്ത്, ഞാന്‍ മീര എന്ന എന്റെ രണ്ടാമത്തെ സിനിമ ചെയ്തിരിക്കുന്ന സമയം. ഏതോ മാഗസിനില്‍ വന്ന ഫോട്ടോ കണ്ട് ജോഷി സര്‍ എന്നെ സിനിമയിലേക്ക് വിളിച്ചു. ധ്രുവത്തിലെ ഭദ്രന്‍ എന്ന ക്യാരക്ടറിന് വേണ്ടിയായിരുന്നു അത്. ഞാന്‍ വന്നു. ഇവിടെ ഒരു ചെറിയ ലോഡ്ജിലായിരുന്നു എന്റെ റൂം. ഇന്ന് ഞാന്‍ എന്റെ കുടുംബത്തിന് ആ ലോഡ്ജ് കാണിച്ചുകൊടുത്തിട്ട് ഞാന്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത് എന്ന് പറഞ്ഞു. വളരെ ചെറിയ ലോഡ്ജാണ് അത്.

 

പങ്കജ് ഹോട്ടലിലാണ് മമ്മൂക്ക താമസിക്കുന്നത്. ഞാന്‍ ചെറിയ ലോഡ്ജിലും മമ്മൂക്ക ആ വലിയ ഹോട്ടലിലുമായിരുന്നു താമസം. അപ്പോൾ ഞാന്‍ എന്നോട് തന്നെ ഒരു കാര്യം പറയാറുണ്ടായിരുന്നു, ഒരു ദിവസം ഞാന്‍ പങ്കജ് ഹോട്ടലിലില്‍ താമസിക്കും എന്നായിരുന്നു അത്. ആ പങ്കജ് ഹോട്ടലില്‍ എനിക്ക് താമസിക്കാനായില്ല. പക്ഷേ അതിലും നല്ല ഹോട്ടലില്‍ ഞാന്‍ പിന്നീട് താമസിച്ചു. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്.

 

ഞാന്‍ ധ്രുവം സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ആര്‍ക്കും എന്നെ അറിയില്ല. ഞാന്‍ രാവിലെ നടക്കാന്‍ പോകാറുണ്ടായിരുന്നു. എംജി റോഡിലൂടെയാണ് പോകുക. ഒരു ദിവസം ഒരാള്‍ എന്നെ കണ്ട് എന്ന് വിളിച്ചു. ഞാന്‍ സന്തോഷത്തില്‍ നോക്കി, അയാള്‍ എന്നോട് വന്ന് സംസാരിക്കുമെന്നൊക്കെ കരുതി. പക്ഷേ അറിയാം എന്ന് പറഞ്ഞ് അയാള്‍ പോയി. പക്ഷേ ഇന്ന് നിങ്ങള്‍ എല്ലാവരും ‘വിക്രം വിക്രം’ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. ഇതിനേക്കാള്‍ വലിയ സന്തോഷം നല്‍കുന്നതൊന്നും എനിക്കില്ല. ഞാന്‍ ഈ വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള പടങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷേ, ഇപ്പോഴും എന്റെ ഓരോ സിനിമയ്ക്കും ഇവിടെ നിന്നും വലിയ പിന്തുണയും സ്‌നേഹവും ലഭിക്കാറുണ്ട്. അതിലെനിക്ക് ഒരുപാട് നന്ദിയുണ്ട്.’’ വിക്രം പറഞ്ഞു.

 

പൊന്നിയിന്‍ സെല്‍വനില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ ആദിത്യ കരികാലനെന്ന ചോള രാജവംശത്തിലെ രാജാവിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. കാർത്തി, ജയം രവി, പാർഥിപൻ, ജയറാം, തൃഷ, ഐശ്വര്യ റായി തുടങ്ങി വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം ലോകമൊട്ടാറെ റിലീസിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com