ADVERTISEMENT

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ പ്രശംസിച്ച് നിർമാതാവ് ആന്റോ ജോസഫ്. രാഹുല്‍ഗാന്ധി നടന്നുപോകുന്നവഴിയില്‍ നിറയുന്നത് ഇന്ത്യയെന്ന രാജ്യത്തിന്റെ വഴിക്കണ്ണുകളാണെന്ന് ആന്റോ ജോസഫ് പറയുന്നു. പ്രസ്ഥാനത്തിന്റെ നഷ്ടപ്പെട്ടുപോയ ശക്തിയുടെയും പ്രതാപത്തിന്റെയും വീണ്ടെടുപ്പുകൂടിയാണ് രാഹുല്‍ സാധ്യമാക്കുന്നതെന്നും ആന്റോ സമൂഹമാധ്യമത്തിൽ കുറിച്ചു.

 

ആന്റോ ജോസഫിന്റെ വാക്കുകൾ:

 

മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്ബ് എഴുതുന്ന 'കഥക്കൂട്ട്' എന്ന പംക്തി മുടങ്ങാതെ വായിക്കാന്‍ ശ്രമിക്കാറുണ്ട്. അപാരമായ ഓര്‍മശക്തിയില്‍ കഥയും കൗതുകവും ചരിത്രവുമെല്ലാം ചാലിച്ചാണ് അദ്ദേഹം ഈ രസക്കൂട്ട് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ അതില്‍ പരാമര്‍ശിക്കപ്പെടുന്ന പല ഓര്‍മകളും നമ്മുടെ മനസ്സിലും പതിയും. പത്രങ്ങളിലെ രസകരമായ തലക്കെട്ടുകളെക്കുറിച്ചുള്ള കുറിപ്പില്‍ തോമസ് ജേക്കബ്ബ് പങ്കുവച്ച ഒരെണ്ണം ഓര്‍മവരുന്നു. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ്‌പോര് ശമിച്ച ഒരുകാലം. ഏറെനാള്‍നീണ്ടു, ആ വെടിനിര്‍ത്തല്‍. പക്ഷേ, അതിനുശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലാംവാര്‍ഷികം ആഘോഷിക്കുന്നതിന്റെ തലേദിവസം വീണ്ടും നേതാക്കളുടെ പ്രസ്താവനായുദ്ധം തുടങ്ങി. അതേക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് മനോരമ നല്‍കിയ തലക്കെട്ടിനെ തോമസ് ജേക്കബ്ബ് പരിചയപ്പെടുത്തുന്നു:'കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി'. 

 

രാജസ്ഥാനില്‍ തുടങ്ങി ഐഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് നീളുന്ന തര്‍ക്കങ്ങളും അതിന്റെ തുടര്‍ച്ചകളും കാണുമ്പോള്‍ ഞാനുള്‍പ്പെടെയുള്ള സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പറയാന്‍ തോന്നുന്നതും ഈ വാചകം തന്നെയാണ്. 'കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി'. ഒരു വശത്ത് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അണികളിലും സംഘടനയിലും നവോന്മേഷം ഉണ്ടാക്കി മുന്നേറുമ്പോഴാണ് അങ്ങ് വടക്ക് വീണ്ടും കസേരകളി. രാഹുലിന്റെ യാത്രയിലൂടെ ചുവടുകള്‍ ഒരുമിക്കുകയും രാജ്യം ഒന്നാകുകയും ചെയ്യുമ്പോള്‍ മറ്റൊന്ന് കൂടി സംഭവിക്കുന്നുണ്ട്. അത് കോണ്‍ഗ്രസ് എന്ന സംഘടനയിലേക്കുള്ള രാജ്യത്തിന്റെ പ്രതീക്ഷയര്‍പ്പിക്കലാണ്. 

 

രാഹുല്‍ഗാന്ധി നടന്നുപോകുന്നവഴിയില്‍ നിറയുന്നത് ഇന്ത്യയെന്ന രാജ്യത്തിന്റെ വഴിക്കണ്ണുകളാണ്. അദ്ദേഹത്തിന് പിന്നില്‍ വിയര്‍പ്പൊഴുക്കി,വെയിലേറ്റ് നടക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരാണ്. പ്രസ്ഥാനത്തിന്റെ നഷ്ടപ്പെട്ടുപോയ ശക്തിയുടെയും പ്രതാപത്തിന്റെയും വീണ്ടെടുപ്പുകൂടിയാണ് രാഹുല്‍ സാധ്യമാക്കുന്നത്. അങ്ങനെ പരിവര്‍ത്തനത്തിന്റെ പാതയിലൂടെ ഒരാള്‍ രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് പദയാത്ര നടത്തുമ്പോള്‍ കേവലമായ അധികാരത്തര്‍ക്കത്തിന്റെ പേരിലുള്ള വടക്കേയിന്ത്യന്‍സര്‍ക്കസ് കോണ്‍ഗ്രസിന് ഒട്ടും ഭൂഷണമല്ല. 'കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി' എന്ന നിരാശ പ്രവര്‍ത്തകരിലുണ്ടാക്കുന്ന തളര്‍ച്ച ചെറുതുമല്ല. 

 

ദേശീയനേതൃത്വത്തിന്റെ ഇടപെടല്‍ ഫലംകാണാതെ നീളുമ്പോള്‍ അതിന്റെ ആഘാതം നാള്‍ക്കുനാള്‍ കൂടുന്നു. ഭാരത് ജോഡോ യാത്ര കാശ്മീരില്‍ സമാപിക്കുമ്പോള്‍ ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസ് എന്നവികാരത്തിന് കീഴേ ഒരിക്കല്‍ക്കൂടി അണിനിരക്കണമെന്ന കോടിക്കണക്കായ അണികളുടെ ആഗ്രഹത്തിന് വേണം ഹൈക്കമാന്‍ഡ് പ്രഥമപരിഗണ നല്‍കാന്‍. ഇത്തരം പ്രതിസന്ധികള്‍ പലതുനേരിട്ട പാര്‍ട്ടി നേതൃത്വം അതിനനുസരിച്ചുള്ള തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നുതന്നെ പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com