ADVERTISEMENT

ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച് അപ്രത്യക്ഷരായ നിരവധി നടിമാർ മലയാളത്തിലുണ്ട്. അതിലൊരാളാണ് പ്രിയ നമ്പ്യാർ. പേരു കേട്ടാൽ മലയാളി പ്രേക്ഷകർക്ക് പെട്ടെന്നു പിടികിട്ടിയെന്നു വരില്ല. വെട്ടം സിനിമയിൽ ദിലീപിന്റെ സഹോദരി ഇന്ദുവായി എത്തിയത് പ്രിയയാണ്. 2004 ൽ വെട്ടത്തില്‍ പ്രത്യക്ഷപ്പെട്ട ശേഷം 2013 ൽ ഡ്രാക്കുള എന്ന ചിത്രത്തിലും അഭിനയിച്ചു.

ഒരു സിനിമാ ഗ്രൂപ്പിൽ വന്ന, ‘വെട്ട’ത്തിലെ ഇന്ദു എന്ന വെട്ടത്തിലെ കഥാപാത്രത്തിൽ തുടങ്ങിയ ചർച്ചയുടെ വിശേഷം പ്രിയയുടെ അരികിലും എത്തിയതോടെ പ്രേക്ഷകർക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ നടി തീരുമാനിക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ കഥാപാത്രത്തെ സ്നേഹിക്കുന്ന ആളുകളെ കാണുമ്പോൾ സന്തോഷമുണ്ടെന്നും അവസരം കിട്ടിയാൽ ഇനിയും സിനിമയിൽ അഭിനയിക്കുമെന്നും പ്രിയ പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് തന്റെ പുതിയ വിശേഷങ്ങൾ പ്രിയ പങ്കുവച്ചത്.

‘‘കുറേക്കാലങ്ങളായി സിനിമാ ഫീൽഡിൽ ഒന്നും ഇല്ലാതെ മാറിനിൽക്കാൻ തുടങ്ങിയിട്ട്. പത്താം ക്ലാസ് കഴിഞ്ഞിരിക്കുന്ന സമയത്താണ് വെട്ടം സിനിമ ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞ് ഒന്നരവർഷത്തിനു ശേഷമായിരുന്നു റിലീസ്. ആ സമയത്ത് ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ വന്നപ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു. സിനിമാലോകത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടും ഇല്ലായിരുന്നു. പക്ഷേ അതൊരു ഭാഗ്യം തന്നെയായിരുന്നു. വളരെക്കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തത്. വെട്ടം കഴിഞ്ഞ സമയത്തും സിനിമകൾ തേടിയെത്തിയിരുന്നു. കൂടുതൽ അഭിനയിക്കാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. പഠിച്ച് സ്വന്തം കാലിൽ നിൽക്കണം എന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. അങ്ങനെ പഠിത്തമായിരുന്നു എന്റെ മുന്നിലെ പ്രധാനകാര്യമായി വന്നത്.

priya-nambiar-34

മോഹൻലാൽ സർ ആണ് എന്നെ വെട്ടം സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. പിന്നീട് പ്രിയൻ സർ ഇന്ദു എന്ന കഥാപാത്രം എനിക്കു വേണ്ടി നൽകുകയായിരുന്നു. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇനിയും മുന്നോട്ട് അഭിനയിക്കണം എന്ന തീരുമാനം ഇതുവരെയും എടുത്തിട്ടില്ല. നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും. ഒരു ഓസ്ട്രേലിയൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കൂടെ നൃത്ത പഠനവും ഉണ്ട്. എന്റെ ഭർത്താവും വീട്ടുകാരും ഒരുപാട് പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ടാണ് എനിക്കിപ്പോൾ നിങ്ങളുടെ മുന്നില്‍ വരാൻ കഴിഞ്ഞത്. ഭർത്താവ് അമേരിക്കയിലാണുള്ളത്.

പൊള്ളാച്ചിയിലായിരുന്നു വെട്ടത്തിന്റെ ഷൂട്ട് നടന്നത്. അമ്മയും ഞാനുമാണ് ലൊക്കേഷനിലേക്ക് പോയത്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ ദിലീപേട്ടന്റെ ഷോട്ടുകൾ പ്രിയൻസർ എടുക്കുന്നതാണ് കാണാൻ കഴിഞ്ഞത്. എന്റെ കഥാപാത്രം എന്താണെന്നോ ഒന്നും എനിക്കറിയില്ല. കല്യാണ സീൻ ആണെന്നും കല്യാണപ്പെണ്ണായി ഒരുങ്ങി നിൽക്കണമെന്നും എന്നോട് പറഞ്ഞു. അപ്പോൾ സന്തോഷമായി, കല്യാണപ്പെണ്ണായി ഒരുങ്ങുക, ഏതാണ് ചെക്കനെന്നും അറിയില്ല. അതായിരുന്നു എന്റെ ധാരണ. പിന്നീടാണ് പ്രിയൻ സർ വന്നു പറയുന്നത്, അത്ര മേക്കപ്പോ വലിയ ആഭരണങ്ങളോ ഒന്നും വേണ്ടെന്ന്. അതോടെ എന്റെ മുഖം ചുളുങ്ങി. കാരണം എന്റെ മനസ്സിൽ അത്രയും നേരം, എങ്ങനെ നന്നായി ഒരുങ്ങാം എന്ന ചിന്തയായിരുന്നു. കല്യാണ മണ്ഡപത്തിലേക്ക് കയറുമ്പോഴാണ് ഇത്രയും പ്രായമുള്ള ആളാണ് വരൻ എന്ന് ഞാനൊക്കെ അറിയുന്നത്. ആ സമയത്ത് നടക്കുന്ന സീനിലെ ഡയലോഗ് ഒക്കെ ദിലീപേട്ടൻ കയ്യിൽ നിന്നും എടുത്തു പറഞ്ഞ ഡയലോഗുകൾ ആണ്.

priya-nambiar-3

വെട്ടം സിനിമയ്ക്കു മുമ്പ് കഥാനായിക എന്ന സീരിയൽ ചെയ്തിരുന്നു. പിന്നീടുള്ള ഒന്നരവർഷത്തിനിടെ സിനിമയൊന്നും ചെയ്തില്ല. വെട്ടം റിലീസ് ചെയ്ത സമയത്ത് വലിയ ആകാംക്ഷയൊന്നും ഇല്ലായിരുന്നു. അന്ന് ചെറിയ പ്രായമല്ലേ. അതിനു ശേഷം വിനയൻ സാറിന്റെ ഡ്രാക്കുള എന്ന ചിത്രം ചെയ്തു. അതിനു ശേഷം ഒരു സിനിമ പോലും ചെയ്തില്ല.’’–പ്രിയ നമ്പ്യാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com