ADVERTISEMENT

സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടെ ശാരീരികാക്രമണം നേരിട്ട യുവനടിമാർക്കു പിന്തുണയുമായി ശ്വേതാ മേനോൻ. നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിൽ നാം ഇപ്പോഴും ഇതൊക്കെത്തന്നെ കേട്ടുകൊണ്ടിരിക്കുന്നു എന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. ജോലി സംബന്ധമായി സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാതിരിക്കാൻ കഴിയില്ല. വർഷങ്ങൾക്കു മുൻപ് ശാരീരികാക്രമണം നേരിട്ട് അനുഭവിച്ച തനിക്ക് ഈ പെൺകുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാകും. സ്കൂൾ തലത്തിൽ ആൺപെൺ ഭേദമില്ലാതെ മാർഷ്യൽ ആർട്സ് പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ശ്വേതാ മേനോൻ പറഞ്ഞു.

‘‘സിനിമയുടെ പ്രമോഷന് വേണ്ടി പൊതുസ്ഥലത്തു പോയ സിനിമാ താരങ്ങൾക്ക് ശാരീരിക ആക്രമണം നേരിടേണ്ടി വന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. ഒരു സിനിമയിൽ അഭിനയിച്ചവർക്ക് അതിന്റെ പ്രമോഷന് വേണ്ടി പുറത്തിറങ്ങി നടക്കാതിരിക്കാൻ കഴിയില്ല. കോഴിക്കോട് മാത്രമല്ല ലോകത്തിന്റെ ഏത് കോണിലായാലും സ്ത്രീകൾക്ക് പേടികൂടാതെ പുറത്തിറങ്ങി നടക്കാൻ കഴിയണം. നൂറു ശതമാനം സാക്ഷരതയുള്ള ഒരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്, ആ ഒരു ധൈര്യത്തിൽ ആണ് നമ്മൾ ഇറങ്ങി നടക്കുന്നത്. ഞങ്ങളും ജോലി ചെയ്യാനാണ് പുറത്തിറങ്ങുന്നത്.

ശാരീരികമായി കയ്യേറ്റം ചെയ്യുന്നതുവരെ കാര്യങ്ങൾ എത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഈ ഒരവസ്ഥ നേരിട്ട ഒരാൾ എന്ന നിലയിലാണ് ഞാൻ ഇത് പറയുന്നത്. പെൺകുട്ടികൾക്ക് അപ്പോൾത്തന്നെ പ്രതികരിക്കാമായിരുന്നു എന്നു പറയുന്നവരുണ്ട്. എല്ലാവരും ഒരുപോലെയല്ല എന്ന് ആദ്യം മനസ്സിലാക്കുക. ഒരു പെൺകുട്ടി പ്രതികരിച്ചു, മറ്റൊരു പെൺകുട്ടിക്ക് അതിനു കഴിഞ്ഞില്ല... അവൾ പോയി സോഷ്യൽ മീഡിയയിൽ എഴുതി. എല്ലാവർക്കും പെട്ടെന്ന് പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. നമ്മളെ ഒരാൾ കയറിപ്പിടിക്കുമ്പോൾ ആ സമയത്ത് പൊലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്നു വരില്ല. അനുവാദമില്ലാത്ത സ്പർശനം ഒരു പെൺകുട്ടിയെ എത്രമാത്രം തളർത്തുമെന്ന് അവൾക്കു മാത്രമേ അറിയൂ.

ആക്രമണങ്ങളിൽപെടുന്ന പെൺകുട്ടികളുടെ സ്വഭാവത്തെയും വസ്ത്രധാരണത്തെയും മോശമായി ചിത്രീകരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ചെയ്യുന്നത്. ഇതെല്ലാം ഞാൻ അനുഭവിച്ചതാണ്. ചർച്ച ചെയ്യേണ്ട കാര്യം വിട്ടിട്ട് ബാക്കി എല്ലാം ചർച്ച നടത്തും. സിനിമയുടെ പ്രൊഡക്‌ഷനിലുള്ളവർ കൂടെ വരുന്ന താരങ്ങളുടെ സുരക്ഷയിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതാണ്. ഇനിയിപ്പോൾ സുരക്ഷ അൽപം കുറഞ്ഞാലും പൊതു ജനങ്ങൾക്ക് സ്ത്രീകളെ കയറിപ്പിടിക്കാൻ ഒരു അവകാശവും ഇല്ല. സ്ത്രീയായാലും പുരുഷനായാലും പരസ്പരം ബഹുമാനം നൽകി ജീവിക്കുന്ന ഒരു സമൂഹം വളർന്നു വരേണ്ടത് വളരെ അത്യാവശ്യമാണ്.

ഞാൻ 1999ലും 2004ലും 2013ലും സംസാരിച്ചതു തന്നെ ഇപ്പോൾ 2022 ലും സംസാരിക്കേണ്ടി വരുന്നു എന്നത് കഷ്ടമാണ്. സ്ത്രീക്കും പുരുഷനും തുല്യത വേണം എന്ന് ഞാൻ അന്നുമുതൽ പറയുന്ന കാര്യമാണ്. ആൺപെൺ ഭേദമില്ലാതെ നമ്മുടെ കുഞ്ഞുങ്ങളെ സ്കൂളുകളിൽ മാർഷ്യൽ ആർട്സ് പഠിപ്പിക്കണം. കളരിയുള്ള ഒരു സ്ഥലത്താണ് നമ്മൾ ജീവിക്കുന്നത് എന്നോർക്കണം. പഠനം മാത്രമല്ല ആരോഗ്യവും പ്രധാനമാണ്. ആൺപെൺ ഭേദമില്ലാതെ എല്ലാവർക്കും മാർഷ്യൽ ആർട്സ് നിർബന്ധമായി പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2007 ൽ ഒരു ഇന്റർവ്യൂവിൽ ഞാൻ ഇക്കാര്യം പറഞ്ഞതാണ്. ഭാവിയിലും നാം ഇതൊക്കെ സംസാരിച്ചു സമയം കളയാതെ പ്രവർത്തനത്തിൽ കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. ഇന്നലെ ശാരീരിക അതിക്രമത്തിന് വിധേയരായ രണ്ടുപെൺകുട്ടികളെയും ഞാൻ പിന്തുണയ്ക്കുന്നു. ഈ സമയത്ത് ആ പെൺകുട്ടികളെ വിമർശിക്കാനോ ആക്രമിക്കാനോ പോകാതെ ഇത്തരം പ്രവണതകളുടെ മൂലകാരണത്തെപ്പറ്റി ചർച്ച ചെയ്യുകയാണ് വേണ്ടത്.’’ ശ്വേതാ മേനോൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com