നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ വലിയ ദുരന്തമായി മാറുന്നു: നീരജ് മാധവ്
Mail This Article
മൂന്നാറിലെ നീലക്കുറിഞ്ഞി സന്ദര്‍ശനം ഒരു ദുരന്തമായി മാറിയിരിക്കുകയാണെന്ന് നടൻ നീരജ് മാധവ്. വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആളുകള്‍ പരിസരത്ത് വലിച്ചെറിയുന്നുണ്ടെന്നും നീലക്കുറിഞ്ഞി ചെടികളെപ്പോലും ഇവർ വെറുതെ വിടുന്നില്ലെന്നും നീരജ് മാധവ് പറയുന്നു. മൂന്നാറിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിന്റെ ചിത്രങ്ങൾ സഹിതം പങ്കുവച്ചാണ് നീരജിന്റെ പോസ്റ്റ്.
‘‘അധികൃതർ അവരാൽ കഴിയുന്ന രീതിയിൽ മാലിന്യങ്ങൾ മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആളുകള്‍ക്ക് ഇതൊരു പ്രശ്നമേ അല്ല. ഇനി വരുന്ന ദിവസങ്ങളില്‍ ഇവിടെ സന്ദർശിക്കാൻ എത്തുന്നവർ ദയവ് ചെയ്ത് പ്ലാസ്റ്റിക് കൊണ്ടുവരരുത്. ഇതൊരു അപേക്ഷയാണ്. ഇനി കൊണ്ടുവന്നാൽ തന്നെ അത് ഇവിടെ ഉപേക്ഷിക്കരുത്.’’–നീരജ് മാധവ് പറഞ്ഞു.
ശാന്തൻപാറ കള്ളിപ്പാറയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് നീലക്കുറിഞ്ഞി ധാരാളമായി പൂവിട്ടിരിക്കുന്നത്. ശാന്തൻ പാറയിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് കള്ളിപ്പാറ എന്ന മനോഹരഗ്രാമം. മൂന്നാർ-തേക്കടി സംസ്ഥാന പാതയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കള്ളിപ്പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ ചുറ്റും കാണുന്ന കാഴ്ചകളും ഹൃദയഹാരിയാണ്. ഇവിടെ നിന്ന് ചതുരംഗപ്പാറയുടെയും തമിഴ്നാട്ടിലെ കാർഷിക ഗ്രാമങ്ങളുടെയും വിദൂരദൃശ്യം ആസ്വദിക്കാം. ഇതിന് മുൻപ് 2018 ൽ ചിന്നക്കനാൽ കൊളുക്കു മലയിലും 2020ൽ ശാന്തൻപാറ തോണ്ടിമലയിലുമാണ് വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടത്.