ADVERTISEMENT

നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനും സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിക്കുമെതിരെ പരാതിയുമായി ‘പടവെട്ട്’ സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ. ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്ന് പടവെട്ടിന്റെ റിലീസിനു മുന്നോടിയായി നടത്തിയ മാധ്യമസമ്മേളനത്തിൽ ലിജു ആരോപിച്ചു. പടവെട്ട് സിനിമക്കെതിരെ ഗീതു മോഹൻദാസ് നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്‍റെ പേരുപോലും സിനിമയിൽനിന്നു മായ്ക്കാൻ ശ്രമിച്ചെന്നും ലിജു ആരോപിച്ചു.

പടവെട്ട് സിനിമയുടെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ക്ക് വൈരാഗ്യമുണ്ടായതായും അതിന്റെ പേരിലാണ് തന്നെ ദ്രോഹിച്ചതെന്നും ലിജു കൃഷ്ണ പറഞ്ഞു. പീഡന പരാതിക്ക് പിന്നില്‍ ഗീതു ആണോ എന്ന് അന്വേഷിക്കട്ടെയെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ലിജു കൃഷ്ണ അറിയിച്ചു.

‘‘കൊച്ചിയിലെ ഹോട്ടലിൽ വച്ച് നടന്ന ഒരു ബർത്ത് ഡേ പാർട്ടിയിൽ ഞാനും അവരും പങ്കെടുത്തിരുന്നു, കുറച്ചു സിനിമാപ്രവർത്തകരും ഉണ്ടായിരുന്നു. ആ പാർട്ടിയിൽ വച്ച് ആകസ്മികയാണ് അവരെ കാണുന്നത്. അന്ന് പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു, മഴയുള്ളതുകൊണ്ട് ഞങ്ങൾ എല്ലാവരും റൂമിലാണ് ഇരുന്നത്. കുറെ നേരം കഴിഞ്ഞ് അവർ എന്നോടു വന്ന് സംസാരിച്ചു. മഴ നനയാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. മഴ നനയാൻ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു. അവർക്കെന്നോട് എന്തോ സംസാരിക്കാനുണ്ടെന്നും ബാൽക്കണിയിലേക്ക് പോകാമെന്നും പറഞ്ഞു. അരമണിക്കൂറിൽ അധികം അവർ എന്നോട് സംസാരിച്ചു. സംസാരം തുടങ്ങിയപ്പോൾത്തന്നെ എനിക്കു മനസ്സിലായി അവർ തുറന്നു സംസാരിക്കുന്നത്, ഞാൻ ഇത് പുറത്തു പറയും എന്ന പേടിയിലാണെന്ന്. അവർ പറയുന്നതു ഞാൻ കേട്ട് ഇരുന്നു. അവർ മദ്യലഹരിയിൽ ആയിരുന്നു. നീ ഇതു പുറത്ത് പറയാൻ പാടില്ല എന്ന് അവർ എന്നോട് പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഞാൻ ഇത് പുറത്തു പറയും. നിങ്ങൾ എനിക്ക് ചെയ്ത ദ്രോഹങ്ങൾ ഞാൻ പുറത്തു പറയും.’

പിന്നെ അവരുടെ സ്വരത്തിൽ ഭീഷണിയുടെ സ്വരം കലർന്നു. നിന്നെപ്പോലെ ഒരാളെമുന്നോട്ടുപോകാൻ കഴിയാതാക്കും എന്ന രീതിയിൽ താക്കീത് നൽകി. ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ നടക്കും എന്ന കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു. അവർ പറയുന്നതെല്ലാം ഞാൻ പുഞ്ചിരിയോടെ കേട്ടിരുന്നു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ സംസാരിച്ചത് അവരൊന്നും കേട്ടിട്ടുണ്ടാവില്ല. കാരണം അവരെല്ലാം റൂമിനുള്ളിൽ ആയിരുന്നു. ഞങ്ങൾ മഴയത്ത് ഇരുന്നാണ് സംസാരിച്ചത്.

പിന്നീട് കോവിഡ് തരംഗം മാറിയപ്പോൾ ഞങ്ങൾ സിനിമ ഷൂട്ടിങ്ങിലേക്ക് കടന്നു. ആ സമയത്ത് എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി നടന്ന ചില കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളതായിരിക്കുമല്ലോ.ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിൽ എന്നെ ലൊക്കേഷനിൽനിന്നു കൊണ്ടുപോവുകയുണ്ടായി. ആ സംഭവം നിയമത്തിന്റെ പരിഗണനയിലായതുകൊണ്ട് ഞാനിപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അതിലെ നിയമ നടപടികൾ പുരോഗമിക്കുകയാണ്.

പക്ഷേ പിന്നീട് അടുത്ത സംഭവങ്ങളുണ്ടായി. എന്റെ പ്രൊഡക്‌ഷൻ കമ്പനിയിലേക്ക് നിരന്തരം ഇമെയിലുകൾ വന്നു. സിനിമയിലെ മൊത്തം സംഘടനകളിലേക്ക് ലീഗൽ നോട്ടിസുകൾ വരുന്നു. എന്റെ പേര് ഈ സിനിമയിൽനിന്ന് എടുത്തു കളയുക എന്നുള്ളതായിരുന്നു ആവശ്യം. ഈ സിനിമയിൽ എന്റെ പേര് എടുത്തു മാറ്റുകയാണെങ്കിൽ സിനിമയെ അവർ സപ്പോർട്ട് ചെയ്യാമെന്നു പോലും ചർച്ച ഉണ്ടായിട്ടുണ്ട്. ഈ വിഷയം എന്റെ കൂട്ടുകാർക്കും പ്രൊഡക്‌ഷന്‍ ടീമിനും അറിയാവുന്നതുകൊണ്ടുതന്നെ അവരെ ബോധ്യപ്പെടുത്താൻ എനിക്ക് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല.

ഇതോടെ ചില മാധ്യമങ്ങളിൽ ഇതിനെ പറ്റിയുള്ള വാർത്തകൾ വന്നു തുടങ്ങി. മുഖ്യധാരാമാധ്യമങ്ങൾ ഒന്നും ഇങ്ങനെ വാർത്ത കൊടുത്തില്ല. പക്ഷേ പിന്നെ അറിയാൻ കഴിഞ്ഞത് ഈ മാധ്യമങ്ങളും അത് കൊടുക്കുന്നവരും അവരുടെ വളരെ അടുത്ത ആളുകളാണെന്നാണ്. എന്നെയും എന്റെ കുടുംബത്തെയും സിനിമയെയും എന്റെ കൂട്ടുകാരെയും വളരെ ബുദ്ധിമുട്ടിച്ച കാര്യമായിരുന്നു അത്. ഈ സംസാരം കൂടിക്കൂടി സിനിമ ഇറക്കാൻ സമ്മതിക്കില്ല എന്ന് വരെ എത്തി. പ്രൊഡ്യൂസറും മറ്റ് സംഘടനകളും ഈ മെയിലുകൾക്കൊക്കെ കൃത്യമായ മറുപടികൾ നൽകിയിട്ടുണ്ടാകാം. ഞാൻ ചെയ്ത എന്റെ സിനിമയിൽ എന്റെ പേര് നിലനിർത്താൻ വേണ്ടി വലിയ പോരാട്ടമാണ് നടന്നത്. ആ പോരാട്ടത്തിൽ എന്റെ കൂടെ നിന്ന വ്യക്തികളാണ് ഇവിടെ ഇരിക്കുന്നത്. ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകാൻ സമ്മതിക്കില്ല എന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു. എന്തു സംഭവിച്ചാലും എന്റെ പേരില്ലാതെ ഈ സിനിമ റിലീസ് ചെയ്യില്ല എന്ന് പ്രധാന നടനായ നിവിൻ പോളിയും പ്രൊഡ്യൂസർ സണ്ണി വെയ്നും തീരുമാനം എടുത്തു. അതിന്റെ പേരിൽ എന്ത് സംഭവിച്ചാലും അതിന് ഒരു കുഴപ്പവുമില്ല എന്നായിരുന്നു അവരുടെ നിലപാട്. അതിന്റെയൊക്കെ ഫലമായി സിനിമ ഇപ്പോൾ റിലീസ് ചെയ്യാൻ പോവുകയാണ്.

ഇവിടെനിന്ന് പുറത്തിറങ്ങിയാൽ ഞങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ പറ്റില്ല. ഇവർ വലിയ ശക്തരാണ്, ഇവർ നമ്മളെ എല്ലാത്തിൽനിന്നും മാറ്റി നിർത്തി നമുക്കു രാഷ്ട്രീയ ബോധമില്ലെന്ന് വരുത്തിത്തീർത്ത് അരികുവൽക്കരിച്ച് നമ്മളെ ചാപ്പ കുത്തിക്കളയും. നന്മയെയും തിന്മയെയും സാമൂഹികബോധത്തെയും കൃത്യമായി ഡീൽ ചെയ്യുന്ന ആളുകൾ തന്നെയാണ് ഇവരും. പക്ഷേ നമ്മളെ വളരെ ഭംഗിയായി കോർണർ ചെയ്യാനുള്ള ശക്തി ഇവർക്കുണ്ട്. പുറത്തിറങ്ങിയാൽ എനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയില്ല. പക്ഷേ എന്ത് സംഭവിച്ചാലും എനിക്ക് പേടിയില്ല. പേടിയില്ലാതാകുന്ന ഒരു നിലയിലേക്ക് ഒരു മനുഷ്യൻ എത്തപ്പെടുന്നത് അവനെ ചൂഷണം ചെയ്യുമ്പോഴാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്.

പടവെട്ട് സിനിമയുടെ കഥയിൽ അവർ പറഞ്ഞ കറക്‌ഷൻ ഞാൻ എടുത്തില്ല എന്നതായിരുന്നു പരാതി. ഒരുപക്ഷേ നിവിനോട് ഈ സിനിമയിൽ അഭിനയിക്കേണ്ട എന്നവർ പറഞ്ഞു കാണും. നിവിൻ അത് കേട്ടില്ല. ഒരു പോയിന്റ് എത്തിയപ്പോൾ എന്റെ സിനിമയിൽ എന്റെ പേര് ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം. നിർമാതാക്കൾക്ക് നിരന്തരം അയക്കുന്ന മെയിലുകളിൽനിന്ന് ഞങ്ങൾക്ക് അത് വ്യക്തമായി. ഡബ്ല്യുസിസി എന്ന സംഘടനയാണ് നിരന്തരം മെയിൽ അയച്ചുകൊണ്ടിരുന്നത്. ഡബ്ല്യുസിസി എന്ന സംഘടനയെ ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങൾ. അതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. പക്ഷേ ഈ സംഘടനയുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ സംഘടനയ്ക്ക് മുകളിൽ നിൽക്കുന്നു അതാണ് ഞാൻ പറയാൻ ശ്രമിച്ചത്.

എല്ലാം ഉണ്ടാകുന്നത് ഈഗോയിൽ നിന്നാണല്ലോ? അവർ ഉണ്ടാക്കിയ പ്രശ്നങ്ങളൊക്കെ ടെക്നീഷ്യൻസിനോട് ചോദിച്ചാലും നിങ്ങൾക്ക് അറിയാം. കാരണം ഈ പ്രശ്നങ്ങളൊക്കെ അവരെയും ബാധിച്ചിരുന്നു. ആ ഗ്രൂപ്പിനോടൊപ്പം ചെയ്ത മൂത്തോൻ, തുറമുഖം എന്നിവ കഴിഞ്ഞിട്ടാണ് നിവിൻ പടവെട്ടിലേക്ക് വരുന്നത്. നിവിൻ അവരോടൊപ്പം ഇരുന്നപ്പോൾ ഈ കഥയെക്കുറിച്ച് എക്സൈറ്റ്മെന്റോടെ സംസാരിച്ചത് കാരണമാകാം കഥ കേൾക്കണമെന്ന് അവർ താല്പര്യപ്പെട്ടത് എന്നാണ് നിവിനിൽനിന്നു ഞാൻ മനസ്സിലാക്കിയത്. അത് സിനിമയ്ക്ക് പോസിറ്റീവായി സപ്പോർട്ട് ആകും എന്ന് തോന്നിയതുകൊണ്ടാണ് 2019ൽ ഞാൻ കഥ അവരോട് പറയുന്നത്. അല്ലാതെ അവരോട് കഥ പറയണമെന്ന് ഞാൻ ആഗ്രഹിച്ചതല്ല. കഥയിൽ അവർ തിരുത്തലുകൾ ആവശ്യപ്പെട്ടപ്പോൾ ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ ഞാൻ തീരുമാനമെടുത്തോളാം എന്ന് ഞാനും ശാഠ്യം പിടിച്ചു. അങ്ങനെയാണെങ്കിൽ ഈ സിനിമ സംഭവിക്കില്ല എന്ന് അവർ പറയുകയുണ്ടായി.

എനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ഗീതു മോഹൻദാസ് ആണോ എന്ന് അന്വേഷിച്ച് തെളിയട്ടെ എന്നാണ് ഞാൻ പറയുന്നത്. അന്വേഷണത്തോട് ഞാൻ പൂർണമായും സഹകരിക്കുന്നുണ്ട്. ഈ കാര്യത്തിൽ ഞാൻ ആരോടും സപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ല. നിയമപരമായി നേരിടാൻ തന്നെയാണ് ഞാനും എന്റെ ടീമും തീരുമാനിച്ചിരിക്കുന്നത്. മുഖ്യധാരാസിനിമയിലെ ഒരു സൂപ്പർസ്റ്റാറിനെ വച്ച് ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യുക എന്നുള്ളത് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് ശ്രമകരമായ കാര്യമാണ്. ആ സിനിമ റിലീസ് ആകുമ്പോഴാണ് എന്റെ പേരില്ലാതെ റിലീസ് ചെയ്യണം എന്നുള്ള ആവശ്യം ഉയർന്നത്.

കേരളത്തിലെ എല്ലാ സംഘടനകളിലേക്കും ഓൾ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്കു പോലും എന്റെ പേര് മാറ്റാനായുള്ള കത്തുകൾ പോയിട്ടുണ്ട്. ഇന്ന് എന്റെ സിനിമ റിലീസ് ചെയ്ത് എന്റെ പേര് വെള്ളിത്തിരയിൽ എഴുതി കാണിച്ചപ്പോൾ ഇന്നു പോലും എന്റെ പേര് മാറ്റണമെന്ന് പരാതി അയച്ചതിന്റെ തെളിവുണ്ട്. പുതിയ ആൾക്കാരെ സംബന്ധിച്ച് ഇത്തരം നടപടി വളരെ പരിതാപകരമാണ്. സംഘടനകൾ ഇതിനെതിരെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായ വിഷയത്തിന് നിയമപരമായി സമീപിക്കണം എന്നുള്ളതുകൊണ്ടാണ് നിവിൻ പോളിയോ സണ്ണി വെയ്നോ ഇതിനെതിരെ ഒരു പ്രതികരണവും നടത്താത്തത്. ഈ വിഷയം പുറത്ത് പറയണമെന്ന് എന്നെക്കാളും ആഗ്രഹിച്ച വ്യക്തികളാണ് അവർ. നിങ്ങൾ അവരോട് എപ്പോൾ ചോദിച്ചാലും അവരുടെ പ്രതികരണം ഞങ്ങൾ പറഞ്ഞത് തന്നെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.’’–ലിജു കൃഷ്ണ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com