ADVERTISEMENT

പ്രണയവും നൊമ്പരവും...

 

1972

 

സംഗീതം തുണൈ എന്നത് ബാബുവിന്റെ കാര്യത്തിലും സാർ‌ഥകമായി. പാട്ട് ഒരിക്കലും ചതിക്കില്ല. നാം പാട്ടിനെ സ്‌നേഹിച്ചാല്‍ അത് നമ്മെ എവിടെയെങ്കിലും കൊണ്ടെത്തിക്കും. അന്ന് അയല്‍പക്കത്ത് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിയുളള വെങ്കിട്ടരാമന്‍ എന്നൊരു ബ്രാഹ്‌മണനുണ്ട്. അദ്ദേഹം ശാസ്ത്രീയമായി സംഗീതം പഠിച്ചയാളാണ്. ബാബുവും വെങ്കിട്ടനും വലിയ കൂട്ടായി. പാട്ടായിരുന്നു അവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ പാലം നിര്‍മിച്ചത്. ബാബുവിന്റെ പാട്ടുകേട്ട് വെങ്കിടിയുടെ അമ്മ പറഞ്ഞു: ‘‘ബാബു നന്നായി പാടുന്നുണ്ട്. പക്ഷേ ചില സംഗതികള്‍ വരുന്നില്ല. ശാസ്ത്രീയമായി പഠിച്ചാല്‍ ഇതിലും നന്നായി പാടാം.’’

shalini-family

 

വെങ്കിടി ഹാര്‍മോണിയവും തബലയും വായിക്കുന്ന ഗുണശേഖരന്റെ അടുത്തു കൊണ്ടുപോയി. അങ്ങനെ സംഗീതപഠനം ആരംഭിച്ചു. അത് തന്റെ ജീവിതസംഗീതം തന്നെ ആയിത്തീരുമെന്ന് ബാബു ഒരിക്കലും നിനച്ചില്ല. ചില വഴിത്തിരിവുകള്‍ അങ്ങനെയാണ്. നമ്മള്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ പ്രതീക്ഷിക്കാത്ത സമയത്തു കയറി വരും. 

shalini-family-2

ഗുണശേഖരന്റെ വീടിനടുത്തുളള ഒരു ക്രൈസ്തവ കുടുംബവുമായി പരിചയത്തിലായി. ബാബുവും അതേ സമുദായത്തില്‍ പെട്ട ആളാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായി. ആ വീട്ടില്‍ ഒരമ്മയും രണ്ടു പെണ്‍കുട്ടികളുമാണുളളത്. അവര്‍ക്ക് ബാബുവിനോട് വലിയ സ്‌നേഹം തോന്നി. നിര്‍വ്യാജമായ പെരുമാറ്റവും ആത്മാർഥമായ ഇടപെടലുകളും കൈമുതലായി കൊണ്ടുനടക്കുന്ന ഒരു ചെറുപ്പക്കാരന്‍ എന്നു തോന്നി. ആ വീട്ടിലെ മൂത്തകുട്ടിയായിരുന്നു ആലീസ്. കാഴ്ചയില്‍ അതിസുന്ദരി. ബാബുവാകട്ടെ അല്‍പം നിറം കുറഞ്ഞ്‌ മെല്ലിച്ച ഒരു യുവാവും. പക്ഷേ മനസ്സുകള്‍ക്കു വര്‍ണഭേദമില്ലല്ലോ?

 

കലാഹൃദയമുളള ബാബുവിന്റെ ഹൃദയത്തില്‍ ആലീസ് എന്ന കൊളുത്ത് വീണു. ഗുണശേഖരന്റെ അടുത്ത് സംഗീതം പഠിക്കുമ്പോള്‍ ബാബുവിന് ചായയൊക്കെ കൊടുത്തിരുന്നത് ആലീസായിരുന്നു. അപ്പോഴും ഷോപ്പിലെ ജോലി കളഞ്ഞിട്ടില്ല. ഞായറാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ കടയില്‍ ഉത്തരവാദിത്തമുളള കച്ചവടക്കാരനാവും. ഞായറാഴ്ചകള്‍ മാത്രം കലയ്ക്കും സംഗീതത്തിനും തീറെഴുതി കൊടുത്തു. അന്ന് ഞായറാഴ്ചകളെ തീവ്രമായി പ്രണയിച്ച യുവാവായിരുന്നു ബാബു. കാരണങ്ങള്‍ രണ്ട്. ഒന്ന് ആത്മാവിന്റെ ദാഹമായ സംഗീതം. രണ്ട് ആലീസ്...

 

എന്നാല്‍ ഒരു ദിവസം ബാബുവിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ആലീസ് കടയ്ക്കു മുന്നില്‍. ഇതെന്തു മറിമായമെന്ന് ആലോചിച്ച് നില്‍ക്കാതെ നേരെ അടുത്തേക്കു ചെന്നു. എവിടെയെങ്കിലും പോകാനുളളപ്പോള്‍ ആലീസ് ബസ് കയറാന്‍ വരുന്നത് കടയ്ക്ക് അടുത്തുള്ള ഈ സ്‌റ്റോപ്പിലാണെന്ന് അറിഞ്ഞു. പിന്നീട് അത്യാവശ്യ കാര്യങ്ങള്‍ക്കു പോകേണ്ടി വരുമ്പോള്‍ ഒന്നുകില്‍ ബാബു സൈക്കിളില്‍ കൊണ്ടു വിടും. അല്ലെങ്കില്‍ ഇതേ സ്‌റ്റോപ്പില്‍നിന്ന് ബസ് കയറിപ്പോകും.

 

richard-shalini
സഹോദരൻ റിച്ചാര്‍ഡിനൊപ്പം ശാലിനിയും ശ്യാമിലിയും

അങ്ങനെ ആ പരിചയം മെല്ലെ വളര്‍ന്നു. പ്രണയമാണെന്ന് ഒരിക്കലും തുറന്നു പറഞ്ഞില്ല. പറയാതെ പറച്ചിലിലാണല്ലോ പ്രണയത്തിന്റെ മാസ്മരിക ഭംഗി കുടിയിരിക്കുന്നത്. ആലീസും ബാബുവും അത് അനുഭവിച്ചു തന്നെ അറിയുകയായിരുന്നു. ഞായറാഴ്ചകളില്‍ ഒരുമിച്ച് ഷോപ്പിങ്ങിനു പോകുന്നിടത്തോളം ആ ബന്ധം വളര്‍ന്നു.

അങ്ങനെ കാലം കടന്നുപോയി...

 

വെറുതെ പ്രണയിച്ചു നടന്നാല്‍ ജീവിതമാവില്ല. അടുപ്പം ഇത്രത്തോളം ഗൗരവതരമായ സ്ഥിതിക്ക് കല്യാണം നടത്തണം. അതിന് ആദ്യം വേണ്ടത് വിവരം വീട്ടില്‍ അറിയിക്കുക എന്നതാണ്. ഒന്നു കരകയറിയിട്ടു നാട്ടില്‍ പോകാമെന്നു കരുതിയിരുന്നതാണ്. ഇപ്പോള്‍ ഇതാണ് യോജിച്ച സമയമെന്നു തോന്നി. അവിടെ ചെല്ലുമ്പോള്‍ അമ്മയും മറ്റുളളവരുമൊക്കെ വേദന തിങ്ങുന്ന മുഖത്തോടെ ഇരിക്കുകയാണ്. കാരണം തിരക്കിയപ്പോഴാണ് അറിയുന്നത്. അച്ഛന്‍ മരിച്ചുപോയി. അന്ന് മൊബൈല്‍ ഫോണില്ല. പല വീടുകളിലും ലാന്‍ഡ് ഫോണ്‍ പോലുമില്ല. എസ്ടിഡി വിളിക്കണമെങ്കില്‍ ട്രങ്ക് ബുക്ക് ചെയ്ത് കാത്തിരിക്കണം. കത്തുകളായിരുന്നു അന്ന് ഏക ആശ്രയം. അച്ഛനു സുഖമില്ലെന്ന വിവരം കത്തെഴുതി അറിയിക്കാനായി ഏറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബാബുവിന്റെ ഇടയ്ക്കിടെയുളള വീട്മാറ്റം മൂലം വിലാസം അറിയുമായിരുന്നില്ല. മരിക്കും മുന്‍പ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ബാബുവിനെ ഒന്നു കാണുക എന്നതായിരുന്നു. അവസാനമായി അച്ഛന്‍ പറഞ്ഞ വാചകവും ഇതായിരുന്നു: ‘‘ബാബുമോനെ ഇനി ഞാന്‍ കാണില്ലല്ലോ?’’

 

അത് ബാബുവിന് വല്ലാത്ത ആഘാതമായി. രണ്ടാഴ്ച നാട്ടില്‍ നിന്നിട്ട് മദ്രാസിലേക്ക് മടങ്ങിപോന്നു. 

 

അപ്പോഴും സ്വസ്ഥത കിട്ടിയില്ല. കാരണം തമിഴ്‌നാട്ടില്‍ അന്നു പെണ്‍കുട്ടികളെ നന്നേ ചെറുപ്പത്തിലേ കെട്ടിച്ചയയ്ക്കും. ആലീസിന് അന്ന് 16 വയസ്സേയുളളു. പക്ഷേ അവിടത്തെ രീതിയനുസരിച്ച് ഇത് വിവാഹപ്രായമാണ്. മാത്രമല്ല ഇത്രയും സുന്ദരിയായ പെണ്ണിനെ ആരെങ്കിലും കണ്ടാല്‍ കൊത്തിക്കൊണ്ടു പോകും. അതിന് മുന്‍പ് അവളെ സ്വന്തമാക്കണം. ബന്ധം വിവാഹത്തിലേക്ക് എത്തണമെങ്കില്‍ ആലീസിന്റെ വീട്ടുകാരുടെ സമ്മതം വേണം. പക്ഷേ ആ വീട്ടില്‍ പോയി പെണ്ണു ചോദിക്കാന്‍ ധൈര്യം വന്നില്ല. ഇത്രയും സ്‌നേഹവും സൗഹൃദവും സ്വാതന്ത്ര്യവും അനുവദിച്ച വീടാണത്. അവര്‍ക്ക് ഇവന്‍ മകളെ പാട്ടിലാക്കിയെന്ന തെറ്റിദ്ധാരണ ഉണ്ടാവാന്‍ പാടില്ല. 

 

മാത്രമല്ല അവര്‍ എന്തെങ്കിലും എതിര്‍പ്പ് പറഞ്ഞാല്‍ അതോടെ എല്ലാം അവസാനിച്ചു. ഇനിയെന്ത് എന്നു ബാബുവും ആലീസും തലപുകഞ്ഞ് ആലോചിച്ചു.

സ്ത്രീ പുരുഷനേക്കാള്‍ ധൈര്യമുളള ജീവിയാണെന്നു പറയുന്നത് അവരുടെ കാര്യത്തില്‍ ശരിയായി ഭവിച്ചു. ആലീസ് തന്നെ സധൈര്യം വീട്ടില്‍ വിഷയം അവതരിപ്പിച്ചു. വിചാരിച്ച പോലുളള എതിര്‍പ്പുകള്‍ ഉണ്ടായില്ല. സാമ്പത്തികം കുറവാണെന്ന ഒരു പ്രശ്‌നം മാത്രമേ ആ വീട്ടുകാരെ അലട്ടിയുള്ളൂ. അത് ഒഴിച്ചു നിര്‍ത്തിയാല്‍ നല്ല സ്‌നേഹമുളള പയ്യനാണ്. പെണ്ണിനെ പൊന്നുപോലെ നോക്കുമെന്ന ഉത്തമവിശ്വാസം അവര്‍ക്കുണ്ടായിരുന്നു.

 

അപ്പോഴും ചില വൈതരണികള്‍ ബാക്കി നിന്നു. ബാബുവിന്റെ വീട്ടുകാരുടെ സമ്മതം ഇനിയും ലഭിച്ചിട്ടില്ല. അവര്‍ ബാബുവിനു വേണ്ടി നാട്ടില്‍ മറ്റൊരു കുട്ടിയെ കണ്ടു വച്ചിരുന്നു. ആലീസിനെ കല്യാണം കഴിക്കാന്‍ പോകുന്ന വിവരം വീട്ടില്‍ അറിയിച്ചാല്‍ അത് പ്രശ്‌നമാകുമെന്ന ബോധ്യം ഉള്ളതുകൊണ്ട് തത്കാലം ആരെയും അറിയിക്കാതെ കല്യാണം നടത്താന്‍ തീരുമാനിച്ചു.

 

1976 സെപ്റ്റംബര്‍ 22

 

അന്നായിരുന്നു ബാബു-ആലീസ് ദമ്പതികളുടെ റജിസ്റ്റര്‍ വിവാഹം.

കല്യാണം കഴിഞ്ഞ് ബാബു ആലീസിന്റെ വീട്ടില്‍ ചെന്ന് ചോദിച്ചു: ‘‘ഞങ്ങള്‍ മാറി താമസിച്ചാലോ?’’

ആലീസിന്റെ അമ്മയുടെ മറുപടി ഇതായിരുന്നു: ‘‘അതെങ്ങനെ ശരിയാവും. നിങ്ങള്‍ കൊച്ചുകുട്ടികളല്ലേ?’’

‘‘ആ കുട്ടിത്തം മാറാനാണ് അങ്ങനെ ആലോചിച്ചത്. ഒറ്റയ്ക്ക് ജീവിതത്തെ നേരിടാന്‍ പഠിക്കണ്ടേ?’’

അമ്മ ചിരിച്ചു. ആ ചിരിയില്‍ സമ്മതം തെളിഞ്ഞു.

 

ഷോപ്പിനടുത്തു തന്നെ 75 രൂപ വാടകയ്ക്ക് ഒരു വീടെടുത്ത് താമസം തുടങ്ങി. ജീവിതത്തിലെ ഏറ്റവും സ്വസ്ഥവും സന്തോഷകരവുമായ നാളുകള്‍. ഉളളതുകൊണ്ട് ഓണം പോലെ...

പിറ്റേവര്‍ഷം ഒക്‌ടോബറില്‍ ആദ്യത്തെ കുട്ടി പിറന്നു. ബാബു അവന് റിച്ചാര്‍ഡ് എന്ന് പേരിട്ടു. കാണാന്‍ നല്ല ഭംഗിയായിരുന്നു കുഞ്ഞിന്. അയല്‍ക്കാരൊക്കെ ഓമനത്തം വഴിയുന്ന ആ കുഞ്ഞിനെ വാത്സല്യത്തോടെ നോക്കി നില്‍ക്കുന്നത് പതിവായിരുന്നു. 

 

കട തൊട്ടടുത്തായതിനാല്‍ ദിവസവും ഉച്ചയ്ക്ക് ബാബു ഉണ്ണാന്‍ വീട്ടില്‍ വരും. കൂട്ടത്തില്‍ കുഞ്ഞിനെയും കാണാമെന്ന ആഹ്ലാദം. കുടുംബവും കുഞ്ഞുമൊക്കെ വല്ലാത്ത ഒരു അനുഭവമായിരുന്നു. റിച്ചിയെന്ന് കുട്ടിക്ക് ഓമനപ്പേരിട്ടു വിളിച്ചു. ബാബുവും ആലീസും അവന് നല്‍കിയ സ്‌നേഹവാത്സല്യങ്ങള്‍ക്ക് പരിധികളില്ലായിരുന്നു. നിലത്തു വച്ചാല്‍ ഉറുമ്പരിക്കും, തലയിൽ വച്ചാല്‍ പേനരിക്കും എന്ന് കാഴ്ചക്കാര്‍ തമാശ പറഞ്ഞു. രാത്രി കുഞ്ഞിനെ നടുക്ക് കിടത്തി ദമ്പതികള്‍ ഉറങ്ങാതെ കാവലിരിക്കും. അവനെയും നോക്കിയിരുന്ന് നേരം വെളുപ്പിക്കും. പിറ്റേന്ന് കടയില്‍ വന്നാല്‍ തലേ രാത്രിയുടെ ഉറക്കക്ഷീണം ബാക്കി നില്‍ക്കും. എന്നാലും അത് ഒരു തരം വല്ലാത്ത ആനന്ദാനുഭവമായിരുന്നു. 

 

കൂടുതല്‍ സമയവും ബാബു കുഞ്ഞിനെ നെഞ്ചിലിട്ടാണ് വളര്‍ത്തിയത്. വാത്സല്യമാണ് ഏറ്റവും മഹത്തായ വികാരമെന്ന് അപ്പോഴൊക്കെ മനസ്സില്‍ തോന്നും.

അന്നു താമസിച്ചിരുന്നത് ഒരു ചെറിയ വീട്ടിലാണ്. റിച്ചി കൂടി വന്നതോടെ കുറെക്കൂടി സൗകര്യമുളള ഒരു വീടു വേണമെന്നു തോന്നി. അങ്ങനെ തെലുങ്കന്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടത്തേക്ക് താമസം മാറ്റി. തൊട്ടടുത്ത വീട്ടിലെ ഒരു സ്ത്രീ തെലുങ്ക് സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിക്കുകയും ശബ്ദം നല്‍കുന്നുമുണ്ട്. അവര്‍ റിച്ചിയെ എപ്പോഴും എടുത്തുകൊണ്ട് നടക്കും. നല്ല സ്‌നേഹവും സഹകരണവുമുളള ആളുകളായിരുന്നു അവര്‍. ഭാഷയ്ക്കും ദേശത്തിനും ജാതിമതങ്ങള്‍ക്കും അതീതമായ മനുഷ്യസ്‌നേഹത്തിന്റെ ദിവ്യവും ദീപ്തവുമായ ഒരു മുഖം പരിചയിച്ചതും മദ്രാസ് ജീവിതത്തിനിടയിലാണ്.

ഇതൊക്കെയാണെങ്കിലും അന്ന് ജീവിതം വളരെ പരിതാപകരമായിരുന്നു. കടയില്‍ കാര്യമായ കച്ചവടം ഒന്നുമില്ല. അതില്‍നിന്ന് വളരെ തുച്ഛമായ വരുമാനം മാത്രം. ആ പണം കൊണ്ടു വേണം വാടകയും വീട്ടുചെലവും കുഞ്ഞിന്റെ കാര്യങ്ങളുമെല്ലാം നടന്നു പോകാന്‍. 

അന്നും മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത് സിനിമ എന്ന മഹാസ്വപ്നമായിരുന്നു. മദ്രാസ് എന്ന പട്ടണമായിരുന്നു. എത്ര പണമില്ലെങ്കിലും ഞായറാഴ്ച  എന്നൊരു ദിവസമുണ്ടെങ്കില്‍ കുടുംബത്തോടൊപ്പം തിയറ്റില്‍ പോയി ഒരു സിനിമ കണ്ടിരിക്കും. അതൊരു സന്തോഷമായിരുന്നു. ആലീസും റിച്ചിയും കഴിഞ്ഞാല്‍ പിന്നെ അതായിരുന്നു ഏറ്റവും വലിയ സന്തോഷം.

എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുദിനം കൂടിക്കൂടി വന്നു. പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. ആ ദുരിതപര്‍വത്തിനിടയിലും ആലീസ് വീണ്ടും ഗര്‍ഭിണിയായി. 

ഒരു കുഞ്ഞിനെക്കൂടി പ്രസവിച്ച് വളര്‍ത്തുക എന്നത് അന്നത്തെ സാഹചര്യത്തില്‍ ആലോചിക്കാന്‍ കൂടി കഴിയാത്ത ഒന്നായിരുന്നു. എന്നാല്‍ കുഞ്ഞുങ്ങള്‍ ദൈവം തരുന്ന സമ്മാനങ്ങളാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ബാബുവും ആലീസും. ശാലിനി യഥാർഥത്തില്‍ ദൈവത്തിന്റെ കരസ്പര്‍ശമുളള പെണ്‍കുട്ടിയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com