ADVERTISEMENT

മലയാള സിനിമയുടെ സ്ക്രീനിൽ വിജയകരമായ പടയോട്ടങ്ങൾ നടത്തിയ നവോദയ വടക്കൻപാട്ടിന്റെ വീരചരിത്രവുമായി പുതിയകാലത്തിന്റെ ചിത്രമൊരുക്കുന്നു. വടക്കൻ പാട്ടിന്റെ ദേശഭാവനയും ഫിലിമിക് ഫോക്‌ലോറും ചേരുന്ന സിനിമയുടെ കാലഘട്ടം പതിമൂന്നാം നൂറ്റാണ്ടാണ്. നവോദയ അപ്പച്ചന്റെ മകൻ ജോസ് പുന്നൂസ് സംവിധാനം ചെയ്യുന്ന ചിത്രം ചേകോൻ അടുത്തവർഷം ആരംഭിക്കും.

 

10 വർഷത്തിലേറെ നീണ്ട ഗവേഷണമാണ് ജോസ് ചിത്രത്തിനായി നടത്തിയത്. ചേകവന്റെ മാനസിക വ്യാപാരം, കുടുംബബന്ധം, സാമൂഹികാവസ്ഥ, ജനങ്ങളുടെ ജീവിതം, നാടുവാഴിയുടെ ഭരണം, അവരുടെ വരുമാനം തുടങ്ങി ഒരു കാലഘട്ടത്തെ പഠിച്ചാണ് തിരക്കഥ തയാറാക്കിയത്. ജോസിന്റെ സഹോദരൻ ജിജോയാണ് ക്രിയേറ്റീവ് ഡയറക്ടർ.

 

chekon-3
ചേകോൻ സ്കെച്ച് ഡിസൈൻ

പുതിയ കാലത്ത് പഴയ ചരിത്രം

 

കാക്കനാട്ടെ നവോദയ സ്റ്റുഡിയോയിൽ ചരിത്രസിനിമയുടെ കളരിവിളക്ക് തെളിഞ്ഞു. അവസാനവട്ട തിരക്കഥാചർച്ചകളുടെ തിരക്കിലാണു ജോസും ജിജോയും.

 

‘‘ ഒരു യൂണിവേഴ്സൽ ഹീറോയാണ് ചേകോൻ. നമ്മൾ കണ്ടു ശീലിച്ച വടക്കൻപാട്ടു സിനിമകൾ അന്നത്തെ ഒരുപാടു പരിമിതികളിൽ നിർമിച്ചതാണ്. കോരപ്പുഴയ്ക്കും മയ്യഴിക്കുമിടയിലുള്ള ഒരു നാടിന്റെ സാംസ്കാരിക തുടിപ്പുകളാണ് ഈ കഥകൾ. വാമൊഴി കഥകളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളൊന്നും അന്നു നടന്നിട്ടില്ല. ഇവിടെ വളരെ വിശദമായ ഒരു പഠനം ഈ ചലച്ചിത്രത്തിനു വേണ്ടി നടന്നിട്ടുണ്ട്. അങ്കത്തട്ടിൽ മരണത്തെ അതിജീവിക്കുവാൻ സ്വന്തം മരണവിധി കുറിച്ചിരിക്കുന്ന വാൾ തേടുന്ന ചേകവന്റെ കഥ ’–ജോസ് പുന്നൂസ് പറയുന്നു.

 

മദ്രാസ് യൂണിവേഴ്സിറ്റിയിലെ മലയാള വിഭാഗം മേധാവിയായിരുന്ന ചേലനാട്ട് അച്യുതമേനോൻ എഴുതിയ ‘ ഉത്തരകേരളത്തിലെ വീരഗാഥകൾ ’ എന്ന 1935 ലെ പഠന പുസ്തകമാണ് സിനിമയുടെ പ്രധാന അടിത്തറ. മദിരാശി കലക്ടറായിരുന്ന പേഴ്സി മക്വീൻ, അടിയേരി കുഞ്ഞിരാമന്റെ സഹായത്തോടെ ശേഖരിച്ച വടക്കൻപാട്ടുകളാണ് സിനിമയുടെ കഥാപരമായ മറ്റൊരു അടിത്തറ. വില്യം ലോഗൻ, ഹെർമൻ ഗുണ്ടർട്ട് എന്നീ രണ്ടു വിദേശികൾ വടക്കൻപാട്ടുകളിൽ കാണിച്ച താൽപര്യം അനന്യമാണ്.

 

image3
ചേകോൻ സ്കെച്ച് ഡിസൈൻ

വടക്കൻപാട്ട് സിനിമകൾ

chekon-movie-2
ചേകോൻ സ്കെച്ച് ഡിസൈൻ

 

1961 ലാണ് ‘ ഉണ്ണിയാർച്ചയിലൂടെ ’ ഉദയ ആദ്യ വടക്കൻപാട്ട് ചിത്രം നിർമിക്കുന്നത്. ആ കഥാപരമ്പര 55 വർഷം നീണ്ടു നിന്നു. ഉണ്ണിയാർച്ച മുതൽ വീരം വരെ 19 സിനിമകൾ. 1961–90 കാലഘട്ടത്തിലാണ് 16 സിനിമകൾ ഇറങ്ങിയത്. അവിടെയും ആദ്യം വഴിമാറി നടന്നത് ജിജോ സംവിധാനം ചെയ്ത നവോദയയുടെ ‘പടയോട്ട ’മാണ്. 1982 ലാണ് ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് പടയോട്ടം റിലീസാകുന്നത്. ഹിന്ദിയിൽ ഷോലെ എന്ന 70 എംഎം ചിത്രം നേരത്തെ പുറത്തിറങ്ങിയിരുന്നെങ്കിലും ഇംഗ്ലണ്ടിലെ ലാബിലാണ് ചിത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടന്നത്. എന്നാൽ മദ്രാസിലെ പ്രസാദ് കളർലാബിൽ പടയോട്ടം പൂർത്തിയാക്കാൻ ജിജോയ്ക്കു സാധിച്ചു.

 

മലയാളസിനിമയുടെ അന്നുവരെയുള്ള ഏറ്റവും വലിയ ബജറ്റ് 15 ലക്ഷം ആയിരിക്കെയാണ് ഒരു കോടി രൂപ മുടക്കി നവോദയ പടയോട്ടം നിർമിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ മൾട്ടിപ്പിൾ ട്രാക്ക് സ്റ്റീരിയോഫോണിക് ശബ്ദസംവിധാനം ഉപയോഗിച്ചുള്ള ചിത്രവും പടയോട്ടം ആയിരുന്നു. രാജ്യത്തെ ആദ്യത്തെ 3ഡി സിനിമയായ ‘ മൈ ‍ഡിയർ കുട്ടിച്ചാത്തൻ ’ റിലീസായത് 1984 ൽ ഓണക്കാലത്തായിരുന്നു. ജിജോയുടെ ആർജവമാണ് രാജ്യത്തെ ആദ്യത്തെ ആദ്യ 3ഡി ചിത്രത്തിനു വഴിയൊരുക്കിയത്.

 

പടയോട്ടം പുറത്തിറങ്ങി 7 വർഷം കഴിഞ്ഞാണ് ഹരിഹരന്റെ ‘വടക്കൻ വീരഗാഥ ’ റിലീസാകുന്നത്. ‘‘ കുഞ്ചാക്കോയുടെ ഉണ്ണിയാർച്ച കഴിഞ്ഞാൽ ഞാൻ മികച്ച വടക്കൻപാട്ട് സിനിമയായി വിലയിരുത്തുന്നത് 1964 ൽ പുറത്തിറങ്ങിയ പരീക്കുട്ടിയുടെ ‘ തച്ചോളി ഒതേനൻ ’ ആണ്. മറ്റെല്ലാ വടക്കൻപാട്ട് ചിത്രങ്ങളും അതു കഴിഞ്ഞേ വരുന്നുള്ളൂ. നാടുമായി ചേർന്നു നിൽക്കുന്ന സിനിമകളുടെ തനിമയാണ് ലോകമെങ്ങും പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുന്നത്. ആ തനിമയും യാഥാർഥ്യവുമാണ് വടക്കൻപാട്ടു കഥകളെ ഇന്റർനാഷനൽ സിനിമയാക്കുന്നത് ’’– ജിജോ നിരീക്ഷിച്ചു.

 

വാണിജ്യ വിജയം

 

മലയാളത്തിന്റെ ചലച്ചിത്ര മുന്നേറ്റങ്ങളിൽ വാണിജ്യ വിജയങ്ങളുടെ ചരിത്രം കൂടിയാണു വടക്കൻ പാട്ട് സിനിമകൾ. 1961 ൽ കുഞ്ചാക്കോയുടെ ഉണ്ണിയാർച്ചയിൽ നായികയായത് 24 വയസ്സുള്ള രാഗിണിയായിരുന്നു. ഉദയയ്ക്കു പണവും പ്രശസ്തിയും നൽകിയ ചിത്രമായി ഉണ്ണിയാർച്ച മാറി. ഉണ്ണിയാർച്ച എന്ന പേരിൽ ഗോവിന്ദൻകുട്ടിയെഴുതിയ നാടകമാണ് ശാരംഗപാണിയുടെ തിരക്കഥയിൽ സിനിമയായത്. നവോദയയുടെ സ്ക്രീൻ പരീക്ഷണങ്ങളിൽ ഇടം നേടിയ രണ്ടു ചിത്രങ്ങളും വടക്കൻപാട്ട് പശ്ചാത്തലമായുള്ളതാണ്.1978 ൽ ‘തച്ചോളി അമ്പു ’ആദ്യ സിനിമാസ്കോപ്പ് ചിത്രമായി. പിന്നീട് പടയോട്ടം ആദ്യ 70 എംഎം സ്ക്രീനിലുമെത്തി.

 

‘‘ ചേകവന്റെ പേരുകൊത്തിയ ഒരു വാൾ. ആ വാൾ എവിടെയോ മറഞ്ഞിരിപ്പുണ്ട്. അവന്റെ പ്രാണനെടുക്കാൻ ആ വാളിനു മാത്രമേ ശേഷിയുള്ളൂ. കളരിയുടെ നിയമസംഹിതകൾ ചിട്ടപ്പെടുത്തിയ അഗസ്ത്യമുനി തന്നെ പോരാളിയുടെ ജീവനെടുക്കാൻ വിധിക്കപ്പെട്ട ആയുധത്തെക്കുറിച്ചുള്ള സംഹിതയും രചിച്ചിട്ടുണ്ട്. ആ അന്വേഷണം കൂടിയാണ് പുതിയ ചിത്രം ’’– അണിയറ പ്രവർത്തകർ നിഗൂഡമായ ആ ഉടവാൾ കഥാപരമായി മിനുക്കുകയാണ്.

 

വെല്ലൂർ ജയിലിൽ വധശിക്ഷകാത്തു കഴിയുന്ന നാണുപാണനാർ പാടിയ വീരഗാഥകൾ കുറിച്ചെടുക്കുന്ന പേഴ്സി മക്വീന് ഇനിയും തലമുറകളിലേക്ക് കൈമാറാൻ കഴിയാത്ത ആ വീരഗാഥയിലെ രഹസ്യമെന്താണ് ? വിലക്കപ്പെട്ട ആ വീരഗാഥയുടെ പൊരുൾ തേടുകയാണ് നവോദയയുടെ സാരഥികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com