ADVERTISEMENT

കൃഷ്ണ ശങ്കർ, ഷൈൻ ടോം ചാക്കോ മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നർ കൊച്ചാൾ ഒടിടി പ്രിമിയറിനൊരുങ്ങുന്നു. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങൾ. സിയേര ടാക്കിന്റെ ലേബലിൽ ദീപ നഗ്ഡയാണ് നിർമാണം. ജൂൺ 10ന് തിയറ്ററുകളിൽ റിലീസിനെത്തിയ ചിത്രം നവംബർ 27ന് സീ 5 ഗ്ലോബലിലൂടെ ലോകം മുഴുവൻ ഡിജിറ്റല്‍ റിലീസ് ചെയ്യും.

 

കൊച്ചാൾ എന്ന് ഇരട്ട പേരുള്ള ഗോപീകൃഷ്ണൻ എന്ന യുവാവിന് അയാളുടെ അച്ഛനെ പോലെ പൊലീസ് ആകാനാണ് ആഗ്രഹം. കൊച്ചാൾ എന്ന ടൈറ്റിൽ പോലെ തന്നെ ഉയരം കുറവുള്ളൊരാൾ പൊലീസിൽ ചേരാൻ നടത്തുന്ന ശ്രമങ്ങളാണ് രസകരമായി അവതരിപ്പിക്കുന്നത്. ഉയരം കുറഞ്ഞതിനാൽ പൊലീസ് ടെസ്റ്റുകളിൽ ശ്രീക്കുട്ടൻ പരാജിതനാകുന്നു. സർവീസിലിരിക്കെ തന്റെ അച്ഛൻ അപകടത്തിൽ മരിക്കുന്നതോടെ കൊച്ചാളിന് അച്ഛന്റെ ജോലി ലഭിക്കുകയും തുടർന്ന് കഥാഗതി പതുക്കെ മാറുകയാണ്.

 

അങ്ങനെയിരിക്കെ ഗ്രാമത്തിലെ പലിശക്കാരനും പ്രമാണിയുമായ പൈലിയും അയാളുടെ ഭാര്യയും ക്രൂരമായി കൊല്ലപ്പെടുന്നു. അത്തരം ഒരു ഗ്രാമപ്രദേശത്തു ഒരിക്കലും വിചാരിക്കാത്ത രീതിയിലുള്ള ഇരട്ട കൊലപാതകം അതിനു മുൻപ് നടന്ന പല സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നു എന്നിടത്താണ് ചിത്രം വ്യത്യസ്തമാകുന്നത്. അതുവരെ കണ്ട കഥാപാത്രങ്ങൾക്കെല്ലാം ആ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തോന്നും വിധമാണ് കഥാഗതി പോകുന്നത്.

 

തുടർന്ന് കൊലപാതക കേസ് അന്വേഷിക്കാനായി എത്തുന്നത് പ്രഗത്ഭനായ ഒരു ഉദ്യോഗസ്ഥനാണ്. ഡിവൈഎസ്പി സൈമൺ തോമസ് ഇരുമ്പൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇവിടെ നിന്നാണ് ചിത്രം പൂർണമായും ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ സ്വഭാവത്തിലേക്ക് മാറുന്നത്. ഗ്രാമത്തിലെ പലരിലേക്കും സംശയം നീളുമെങ്കിലും പൊലീസിന് കൃത്യമായ തെളിവുകൾ ലഭിക്കുന്നില്ല, ഒടുവിൽ കൊച്ചാൾ പോലും സംശയത്തിന്റെ നിഴലിൽ ആവുകയും ഉദ്യോഗത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയുന്നുണ്ട്. എന്നാൽ തന്റെ നിരപരാധിത്വം തെളിയിക്കാനായി കൊച്ചാൾ തന്റേതായ രീതിയിൽ അന്വേഷണം തുടരുന്നു.

 

കേസ് അന്വേഷിക്കാനായി എത്തുന്ന ഉന്നത ഉദ്യോഗസ്ഥന്റെ ഈഗോയും കൊച്ചാളിന്റെ നിലനിൽപ്പിനായുള്ള പോരാട്ടവും തമ്മിലുള്ള സംഘർഷവുമാണ് പിന്നീട് നടക്കുന്നത്. പിൻകെർ ബാബു എന്ന കഥാപാത്രമായി ഷൈൻ ടോം ചാക്കോയും എത്തുന്നതോടെ കഥ ഉദ്വേഗജനകമാകുന്നു.

 

കൊച്ചാൾ നവംബർ 27 മുതൽ സീ 5 ഗ്ലോബലിൽ കാണാം. ട്രെയിലർ കാണാൻ സന്ദർശിക്കൂ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com