ADVERTISEMENT

‘‘അൽഫോൻസ് പുത്രൻ എന്ന സംവിധായകനെ പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്നു. പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ഗോൾഡ്. അദ്ദേഹത്തിൽനിന്ന് അവർ പ്രതീക്ഷിച്ചതു കിട്ടാത്തതിന്റെ വിഷമമാണ് ഒരു വിഭാഗം പ്രേക്ഷകരുടെ പ്രതികരണമായി വരുന്നത്.’’– ലാലു അലക്സിന്റെ വാക്കുകളാണ്. ഐഡിയ ഷാജി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെങ്കിലും ചിലർക്ക് ചിത്രം ഇഷ്ടപ്പെട്ടില്ല എന്നറിഞ്ഞതിൽ ദുഃഖമുണ്ടെന്നും ലാലു അലക്സ് പറയുന്നു. ‘ഗോൾഡ്’ എന്ന സിനിമ തനിക്കു കിട്ടിയ വലിയൊരു അവസരമാണെന്നും അതിനു വഴിയൊരുക്കിയ സംവിധായകനോടും നിർമ്മാതാവിനോടും നന്ദിയുണ്ടെന്നും ലാലു അലക്സ് മനോരമ ഓൺലൈനിനോടു പറഞ്ഞു.

‘‘ഒരു സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ പ്രാപ്തനായ ആളല്ല ഞാൻ. അതുകൊണ്ട് ‘ഗോൾഡ്’ എന്ന ചിത്രം വിജയമാണോ പരാജയമാണോ എന്നു പറയാൻ എനിക്ക് കഴിയില്ല. സിനിമ നഷ്ടമാണോ എന്ന് പറയേണ്ടത് അതിന്റെ പ്രൊഡ്യൂസർ ആണ്. ഇതൊരു കമേഴ്സ്യൽ സിനിമയാണ്. അതിന്റെ ഉദ്ദേശ്യം ജനങ്ങളെ ആസ്വദിപ്പിക്കുക, ആ സിനിമയുമായി സഹകരിക്കുന്നവർക്കെല്ലാം ഗുഡ്‌വിൽ ഉണ്ടാവുക, അതുപോലെ നിർമാതാവിന് ലാഭമുണ്ടാവുക എന്നുള്ളതാണ്.

ഗോൾഡിന്റെ എല്ലാമെല്ലാമായ അൽഫോൻസ് പുത്രൻ എന്ന സംവിധായകൻ എഡിറ്ററും കളറിസ്റ്റും സിനിമയെപ്പറ്റി എല്ലാ കാര്യങ്ങളും അറിയാവുന്ന ആളുമാണ്. അദ്ദേഹം വാരിക്കോരി സിനിമ ചെയ്യുന്ന ആളല്ല. കുറെ വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം ഗോൾഡുമായി വരുന്നത്. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ഇഷ്ടപ്പെട്ട പ്രതിഭാശാലിയായ സംവിധായകനാണ് അദ്ദേഹം. ആ പ്രതിഭയ്ക്ക് ഒത്ത മാതിരി അല്ലെങ്കിൽ ജനങ്ങൾ പ്രതീക്ഷിച്ചപോലെ സിനിമ വന്നില്ല എന്നായിരിക്കും ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. പ്രേക്ഷകർ കാത്തിരുന്ന ഒരു സിനിമയാണ് ഗോൾഡ്. ഇതിന്റെ റിലീസ് പല പ്രാവശ്യം മാറ്റിയിരുന്നു അപ്പോഴൊക്കെയും ജനങ്ങൾ എന്നാണു സിനിമ റിലീസ് ചെയ്യുന്നതെന്ന് ആകാംക്ഷയോടെ ചോദിച്ചുകൊണ്ടിരുന്നു. കാരണം അൽഫോൻസ് പുത്രനെ കേരളത്തിലെ ജനങ്ങൾക്ക് അത്രയും ഇഷ്ടമാണ്.

നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതു കിട്ടിയില്ലെങ്കിൽ ഉണ്ടാകുന്ന ഒരു വിഷമമുണ്ട്. ആ വിഷമമാണ് ഒരു ചെറിയ വിഭാഗം പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്. സിനിമ ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും അൽഫോൻസ് പുത്രനെ ഭയങ്കര ഇഷ്ടമാണ് അത്രയ്ക്ക് പ്രതീക്ഷ ആയിരുന്നു. ഈ സിനിമയുടെ മാർക്കറ്റിങ് ചെയ്തത് തന്നെ ജനങ്ങളാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത് മുതൽ കേരളത്തിലെ ജനങ്ങൾ ഗോൾഡ് എന്ന സിനിമ ആഘോഷിക്കുകയായിരുന്നു. ആ പ്രതീക്ഷ തെറ്റിയതാകാം ഇത്തരത്തിലുള്ള പ്രതികരണങ്ങൾ വരുന്നത്. ഒരു നിർമാതാവോ സംവിധായകനോ എടുക്കുന്ന എല്ലാ സിനിമകളും വൻ വിജയമാകണം എന്നില്ല. അൽഫോൻസ് പുത്രൻ അടുത്ത പടം ഉടനെ ചെയ്യുമായിരിക്കും, അന്നും ഇതേ പോലെ ജനങ്ങൾ കാത്തിരിക്കും.

അൽഫോൻസി്നറെ ആദ്യ പടത്തിൽ ഞാൻ ഉണ്ടായിരുന്നു. പിന്നെ എടുത്ത ചിത്രത്തിൽ ഞാനില്ലായിരുന്നു. ഈ ചിത്രത്തിലേക്ക് എന്നെ വിളിച്ചിട്ട് അൽഫോൻസ് പറഞ്ഞത് ‘ചേട്ടാ ഒരു ചെറിയ വേഷമാണ്. ഒരു നെഗറ്റീവ് വേഷമാണ്, ചേട്ടൻ വരണം’ എന്നാണ്. ഞാൻ പറഞ്ഞു ‘എടാ ചെറുതോ നെഗറ്റീവോ ഏതായാലും കുഴപ്പമില്ല ഞാൻ നിന്റെ കൂടെ ഉണ്ട്’. സ്നേഹം കൊണ്ട് ഞാൻ എടാ എന്ന് വിളിക്കുന്ന ആളാണ് അൽഫോൻസ്. എന്റെ കഥാപാത്രം ചെയ്യുമ്പോൾ ഞാനും വലിയ പ്രതീക്ഷയിൽ ആയിരുന്നു. ‘ഐഡിയ ഷാജി’ എന്ന എന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു. ഒരുപാട് നല്ല പ്രതികരണങ്ങൾ വരുന്നുണ്ട്. ഹീറോ മുതൽ ഉള്ള എന്റെ ഒരുപാട് സഹപ്രവർത്തകരെ ഒരുമിച്ച് നിർത്തി വർക്ക് ചെയ്ത സിനിമയാണ് ഗോൾഡ്. അത് തന്നെ ഒരു വലിയ കാഴ്ചപ്പാടാണ്, അൽഫോൻസിന്റെ കാഴ്ചപ്പാടിനൊത്ത് പ്രൊഡക്‌ഷൻ ഹൗസ് കൂടെ നിന്നു. എല്ലാവരും സിനിമയ്ക്കായി കഠിനാധ്വാനം ചെയ്തവരാണ്. ഐഡിയ ഷാജിയെ കയ്യടിച്ചു സ്വീകരിച്ച കേരളത്തിലെ ഓരോ പ്രേക്ഷകരോടും എന്റെ സ്നേഹവും നന്ദിയും അറിയിക്കുകയാണ്. ഒരു വിഭാഗം പ്രേക്ഷകർ സിനിമയെപ്പറ്റി മോശം അഭിപ്രായം പറഞ്ഞല്ലോ എന്ന വിഷമമുണ്ട്. ഗോൾഡിൽ അഭിനയിക്കാൻ കഴിഞ്ഞത് എനിക്ക് കിട്ടിയ നല്ല അവസരമായിട്ടാണ് ഞാൻ കാണുന്നത്. അതിനു അവസരമൊരുക്കിയ എന്റെ സംവിധായകനോടും നിർമാതാവിനോടും കടപ്പാടും സ്നേഹവുമുണ്ട്.’’– ലാലു അലക്സ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com