ADVERTISEMENT

ഹിഗ്വിറ്റ എന്ന പേരിൽ ആർക്കാണ് അവകാശം? അത് ഒറ്റ ഉത്തരമില്ലാത്ത ചോദ്യമായിരിക്കുന്നു. വിവാദം കടുത്തതോടെ ‘ഹിഗ്വിറ്റ’ കോടതി കയറാൻ ഒരുങ്ങുകയാണ്.

 

വിഷയത്തിൽ ഫിലിം ചേംബറുമായി നടത്തിയ ചർച്ചയിലും പരിഹാരമുണ്ടായില്ല. ‘ഹിഗ്വിറ്റ’യെന്ന പേരിൽ പ്രസിദ്ധീകരിച്ച ചെറുകഥ എഴുതിയ എൻ.എസ്.മാധവന്റെ അനുമതി നേടിയാൽ ചിത്രത്തിനു ‘ഹിഗ്വിറ്റ’ എന്ന പേര് അനുവദിക്കുന്ന കാര്യം പരിഗണിക്കാം എന്നാണ് ചേംബറിന്റെ നിലപാട്. പേര് ഉപയോഗിക്കുന്നതു വിലക്കിയ ചേംബർ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണു ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ തീരുമാനം.

 

താൻ എഴുതിയ കഥയുടെ പേരുമായും കഥാംശവുമായും ഹേമന്ദിന്റെ സിനിമയ്ക്കു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് എൻ.എസ്.മാധവൻ ചേംബറിനു കത്തു നൽകിയത്. ഈ പശ്ചാത്തലത്തിലാണു ഹിഗ്വിറ്റ എന്ന പേരു സിനിമയ്ക്കു ഉപയോഗിക്കുന്നതു ചേംബർ തടഞ്ഞതും മാധവനുമായി സംസാരിച്ചു തീർപ്പുണ്ടാക്കാൻ നിർദേശിച്ചതും.

 

മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്നും അതുകൊണ്ടു ഹിഗ്വിറ്റയെന്ന പേരു മാറ്റില്ലെന്നുമുള്ള മുൻ നിലപാടിൽനിന്ന് അണിയറപ്രവർത്തകർ പിന്നോട്ടു പോയില്ല. നിയമനടപടി സ്വീകരിക്കാനാണു തീരുമാനമെന്നു ചർച്ചയ്ക്കു ശേഷം ഹേമന്ദ് വ്യക്തമാക്കി. ചേംബർ ജനറൽ സെക്രട്ടറി ബി.ആർ.ജേക്കബ്, സെക്രട്ടറി അനിൽ തോമസ്, ചേംബർ റജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ എസ്.എസ്.ടി. സുബ്രഹ്മണ്യം, അംഗം ആനന്ദ കുമാർ എന്നിവരാണു ചിത്രത്തിന്റെ അണിയറക്കാരുമായി ചർച്ച നടത്തിയത്.

 

ആ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകേണ്ടവരിൽ പ്രധാനിയാണ് ഇറങ്ങാനിരിക്കുന്ന ഹിഗ്വിറ്റ എന്ന സിനിമയുടെ സംവിധായകൻ ഹേമന്ദ് ജി. നായർ. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് :

 

‘‘എന്താണ് ഞങ്ങൾക്ക് ചുറ്റിലും സംഭവിക്കുന്നതെന്ന് മനസിലാകുന്നേയില്ല. എൻ എസ് മാധവൻ ഒരുപാട് വലിയ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ചെറുകഥയുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. അതുകൊണ്ടാണ് സിനിമയുമായി  ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിക്കാതിരുന്നത്.  കണ്ണൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർ സിനിമയാണിത്. ഇപ്പോൾ സിനിമ സെൻസറിനു കൊടുക്കാൻ പറ്റുന്നില്ല. ഫിലിം ചേംബറിന്റെ വിലക്കുണ്ട്. അവർ ഞങ്ങളെ കേട്ടിരുന്നില്ല. ഇനി കേൾക്കുമെന്നാണ് വിചാരിക്കുന്നത്. സാമ്പത്തികമായും സാംസ്കാരികമായും പല തരത്തിലുള്ള പ്രശ്നങ്ങളിലാണ് ഞാനും ഞങ്ങളുടെ സിനിമയും. ഈ പ്രശ്നങ്ങളെല്ലാം മാറി സിനിമ പുറത്തിങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്.’’–ഹേമന്ദ് ജി. നായർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com