ADVERTISEMENT

തരുൺ മൂർത്തി ചിത്രം സൗദി വെള്ളക്കയെ പ്രശംസിച്ച് മുന്‍ മന്ത്രി എം.എം. മണി. മനുഷ്യൻ കാണേണ്ട സിനിമയാണിത് എന്നാണ് അദ്ദേഹം പറയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് എം.എം. മണി സിനിമയെ പ്രശംസിച്ചെത്തിയത്. ‘‘ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല. ജീവിക്കുകയാണ്. മനുഷ്യൻ കാണേണ്ട സിനിമ.’’– എം.എം. മണി കുറിച്ചു.

 

നേരത്തെ ശബരീനാഥൻ എംഎൽഎയും ചിത്രത്തെ പ്രശംസിച്ചെത്തിയിരുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് 'സൗദി വെള്ളക്ക' എന്നും ഇന്ത്യയുടെ ഓസ്കാർ അവാർഡുകൾക്കുള്ള പരിഗണന പട്ടികയിൽ ഈ കൊച്ചു ചിത്രമുണ്ടാകും എന്നാണ് തന്റെ പ്രതീക്ഷയെന്നും ശബരീനാഥന്‍ പറഞ്ഞു.

 

‘‘സൗദി വെള്ളക്ക:  മാനവികതയുടെ ഒരു അസാധാരണ മുഖം 

 

ഉർവശി തിയറ്റേഴ്സിന്റെ പുതിയ ചിത്രത്തിന്റെ പേര് ‘സൗദി വെള്ളക്ക’ എന്നാണ് എന്ന് അടുത്ത സുഹൃത്തും നാട്ടുകാരനുമായ പ്രൊഡ്യൂസർ സന്ദീപ് സേനൻ ഒന്നരവർഷത്തിനു മുമ്പ് അറിയിച്ചപ്പോൾ കൗതുകം തോന്നിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ “ഓപ്പറേഷൻ ജാവ”യിലൂടെ പ്രശസ്തനായ  വൈക്കംകാരനായ സുഹൃത്ത് തരുൺമൂർത്തി എന്നാണ് എന്ന് അറിഞ്ഞപ്പോൾ ഇരട്ടി മധുരമായി.

 

രണ്ടുപേരുടെയും മുൻകാല ചിത്രങ്ങളുടെ( ജാവ, തൊണ്ടിമുതൽ) പാറ്റേൺ അറിയാവുന്നതുകൊണ്ട് തമാശയിൽ പൊതിഞ്ഞ ഒരു സോഷ്യൽ സറ്റയർ ആയിരിക്കും എന്നാണ് വിചാരിച്ചിരുന്നത്. ഷൂട്ടിങ് കഴിഞ്ഞു റിലീസ് ഡേറ്റ് ഒന്നുരണ്ട് വട്ടം മാറിയപ്പോൾ അക്ഷമയോടെ കാത്തിരുന്നു. എന്നാൽ ഇന്ന് തിയറ്ററിൽചിത്രം കണ്ടപ്പോൾ വികാരാധീനനായി. നിസംശയം പറയാ,  ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ‘സൗദി വെള്ളക്ക’.

 

നമ്മുടെയൊക്കെ സാധാരണ ജീവിതങ്ങളിൽ ഒട്ടും സാധാരണമല്ലാത്ത മനുഷ്യത്വത്തിന്റെ ഒരു ഏടാണ് ഈ ചിത്രത്തിന്റെ കാതൽ. “To what extend will you be humane” എന്ന ചോദ്യം ജീവിതത്തിൽ പ്രധാനമാണ്. ഒന്നു ചിരിച്ചുതള്ളേണ്ട,  അവഗണിക്കേണ്ട, നിസ്സാരവൽക്കരിക്കേണ്ട ഒരു കാര്യം പരസ്പരം വൈരാഗ്യം കൊണ്ട് കോടതി കയറുമ്പോൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രം. പത്തോ പതിനഞ്ച് വർഷം കൊണ്ട് നാമറിയാതെ ജീവിതങ്ങൾ മാറി മറയുന്നത് ഈ സിനിമ കാണുന്ന എല്ലാവരുടെയും കണ്ണ് നനയ്ക്കും. കൂടുതൽ സ്പോയിലറുകൾ എന്തായാലും ഞാൻ നൽകുന്നില്ല.

 

ലുക്മാനും ബിനു പപ്പുവും സുജിത്ശങ്കറും ഗോകുലനും ധന്യയും മറ്റു അഭിനേതാക്കളും എല്ലാം കഥാപാത്രങ്ങളായി തന്നെ ജീവിക്കുകയാണ്. സാങ്കേതികമായും ചിത്രം മികച്ചതാണ്. എന്നാലും ഇതിനെക്കാളെല്ലാം ഒരു തൂക്കം മുന്നിൽ നിൽക്കുന്നത് ഉമ്മയുടെ കഥാപാത്രമാണ്. ഉമ്മയുടെ നിർവികാരമായ മുഖവും മിതമായ സംഭാഷണവും മറച്ചുവെക്കുന്നത് അവരുടെ മനസ്സിനുള്ളിലെ  സങ്കടക്കടലാണ്. ഈ സങ്കടക്കടലിന്റെ അലയടികൾ പ്രേക്ഷകനെ കുറെയേറെ കാലം ദുഃഖത്തിലാഴ്ത്തും. ഇന്ത്യയുടെ ഓസ്കാർ അവാർഡുകൾക്കുള്ള പരിഗണന പട്ടികയിൽ ഈ കൊച്ചു ചിത്രമുണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ.

 

വിഷ്വൽ എഫക്ടും വൻ താരനിരയും ഇല്ലാത്ത ചിത്രങ്ങൾ ഒടിടിയിൽ കാണാമെന്ന് ആലോചിക്കുന്ന ഈ കാലത്ത് തിയറ്ററിൽ പോയി ഈ കൊച്ചു ചിത്രം കുടുംബത്തോടെപോയി ആസ്വദിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.അതിനുവേണ്ടി നിങ്ങൾ ചിലവാക്കുന്ന സമയവും പണവും പാഴാകില്ല.’’– ശബരിനാഥ് കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com