ADVERTISEMENT

ഹിറ്റ് സിനിമകൾ ചെയ്ത ഒരു സംവിധായകനോടൊപ്പം സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തെ വിശ്വസിച്ച് കൂടെ നിൽക്കാനേ കഴിയൂ എന്ന് ലിസ്റ്റിൻ സ്റ്റീഫൻ. ഗോൾഡ് സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മറുപടി പറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇൻകം ടാക്‌സിന്റെ റെയ്ഡ് പ്രതീക്ഷിച്ചിരുന്നതാണെന്നും സിനിമകൾക്കു വേണ്ടി പണം മുടക്കിക്കൊണ്ടിരുന്നതിനാൽ വീട്ടിൽ ഒന്നുമുണ്ടായിരുന്നില്ലെന്നും ലിസ്റ്റിൻ പറഞ്ഞു. ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത 'ന്നാലും ന്‍റെളിയാ' എന്ന ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ.

‘‘ഗോൾഡ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതേയുള്ളൂ, അതിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ വരുന്നതേയുള്ളൂ.’’ ഗോൾഡ് സിനിമയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ലിസ്റ്റിൻ പറഞ്ഞത് ഇങ്ങനെയാണ്. ലിസ്റ്റിന്റെ മറുപടിയെ ട്രോളി സുരാജ് വെഞ്ഞാറമൂട് ‘‘ഓർമിപ്പിക്കല്ലേ പൊന്നേ’’ എന്ന രസകരമായ കമന്റുമായെത്തി. ഗോൾഡ് ലിസ്റ്റിൻ സ്റ്റീഫൻ കണ്ടോ എന്ന ചോദ്യത്തിന്, ഇല്ലെന്നും രണ്ടാഴ്ച കഴിഞ്ഞു കാണാൻ പോകുന്നതേയുള്ളൂ എന്നുമായിരുന്നു മറുപടി.

‘‘ഗോൾഡ് ഒരു അൽഫോൻസ് പുത്രൻ സിനിമയാണ്. ഇതിനു മുമ്പ് ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടുള്ള അൽഫോൻസ് പുത്രന്റെ കോൺഫിഡൻസ് കണ്ടിട്ട് ആ വ്യക്തിയോടൊപ്പം നിൽക്കുക എന്നതാണ് ചെയ്തത്. അത് ശരിയല്ല, ഇത് ശരിയല്ല എന്ന് നമ്മൾ പറയുമ്പോൾ ആ ആൾക്കു കൂടി അത് തോന്നണം. വലിയ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ അങ്ങനെയൊരു പ്രശ്നമുണ്ട്. ഒരു സിനിമ പരാജയപ്പെട്ടതോ, അല്ലെങ്കിൽ പുതുമുഖ സംവിധായകനോ ആണെങ്കിൽ ഈ സാഹചര്യമായിരിക്കില്ല. വലിയ ഹിറ്റ് ചെയ്ത് നിൽക്കുന്ന സംവിധായകന് വേറൊരു തരത്തിലുള്ള കോൺഫിഡൻസ് ആയിരിക്കും തന്റെ സിനിമയോട് ഉണ്ടാകുക.’’–ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.

സിനിമയുടെ മുതൽമുടക്ക് അൻപത് കോടിയും 25 കോടിയും കടന്നു എന്നത് തള്ളൽ ആണോ എന്ന ചോദ്യത്തിന് ലിസ്റ്റിന്റെ മറുപടി ഇങ്ങനെ: ‘‘അത് ഒരിക്കലും തള്ളലല്ല. കോവിഡിന് മുൻപുള്ള സിനിമകളുടെ ബിസിനസും ഇപ്പോഴത്തെ ബിസിനസും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. 90 ശതമാനം സത്യമാണ് പറയുന്നത്. പത്തു ശതമാനം ഒന്ന് ആടും.’’

‘‘ഇൻകം ടാക്‌സിന്റെ ഒരു റെയ്ഡ് ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. കഴിഞ്ഞ വർഷം തന്നെ ജിഎസ്ടിയുടെ റെയ്ഡ് ഉണ്ടായിരുന്നു, ടിഡിഎസിന്റെ റെയ്ഡ് ഉണ്ടായിരുന്നു അപ്പോഴൊന്നും എന്റെ കയ്യിൽ പണം ഇല്ലായിരുന്നു. പണം ചെലവഴിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അന്ന്. സിനിമകളെല്ലാം റിലീസ് ചെയ്യുന്നത് അടുത്ത വർഷമാണ്, നിങ്ങൾ പോയിട്ട് അടുത്ത വർഷം വരൂ എന്ന് അവരോട് പറഞ്ഞിരുന്നു. പക്ഷേ അവർ അതുവരെ കാത്തിരുന്നില്ല. ഈ വർഷം തന്നെ വന്നു. ‘ലിസ്റ്റിനേ, നിങ്ങൾ അവിടെ കാണുമോ ഞങ്ങൾ ഒന്ന് വന്നോട്ടെ?’ എന്ന് ചോദിച്ചിട്ടല്ല ഇൻകം ടാക്സുകാർ വരുന്നത്. നേരെ ഡോർ തുറന്നു വന്ന് ഞങ്ങൾ ഇൻകം ടാക്സിൽ നിന്നാണ് എന്ന് പറയുകയാണ്.’’–ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

വിജയ് ചിത്രം വാരിസ് വിതരണത്തിനെടുക്കുന്നില്ലേ എന്ന ചോദ്യത്തിനും ലിസ്റ്റിൻ മറുപടി പറഞ്ഞു. കഴിഞ്ഞ തവണ ബീസ്റ്റ് വിതരണം ചെയ്തപ്പോൾ കൈ ചെറുതായി പൊള്ളിയെന്നും അതുകൊണ്ട് ഇത്തവണ മറ്റൊരാൾക്ക് ആ അവസരം കൊടുക്കുകയാണെന്നും ലിസ്റ്റിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com