മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിന് നാളെ തുടക്കം. രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് ചിത്രീകരണം നടക്കുക. മോഹൻലാൽ രാജസ്ഥാനിൽ എത്തിക്കഴിഞ്ഞു. ജോദ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ സൂപ്പർതാരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘വാലിബൻ തന്റെ യാത്ര 18-ന് ആരംഭിക്കുന്നു. ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക.’–നിര്‍മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റീവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ത്യയുടെ പല ഭാഗത്തുനിന്നുള്ള പ്രശസ്ത താരങ്ങളെയാണ് പുതിയ ചിത്രത്തിലേക്ക് ലിജോ തിരഞ്ഞെടുത്തിരിക്കുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്തും മലൈക്കോട്ടൈ വാലിബന്റെ ഭാഗമാണ്. മലയാളത്തിൽ നിന്നും ഹരീഷ് പേരടി അഭിനയിക്കുന്നുണ്ട്.
അറുപതു ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്. ബോളിവുഡ് താരം വിദ്യുത് ജംവാള്‍, രാധിക ആപ്തെ, രാജ്പാൽ യാദവ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തിയേക്കും.
പി.എസ്. റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍. മലൈക്കോട്ടൈ വാലിബനില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ എത്തിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗത്ത് കമല്‍ഹാസനെ കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. മോഹന്‍ലാലും കമല്‍ഹാസനും വീണ്ടും ഒരുമിക്കാന്‍ പോവുന്നതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകര്‍.
ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.