ADVERTISEMENT

മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമ പോസിറ്റീവ് ആണെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായക്. സിനിമ ജീവിതത്തിന്റെ പരിച്ഛേദമാണ്. മുകുന്ദനുണ്ണിയെപോലെ ഉള്ളവരും നമ്മുടെ ചുറ്റുപാടുമുണ്ട്. ഇത്തരത്തിലുള്ളവരുടെ സൈക്കോളജി തുറന്നുകാട്ടുക വഴി ഇവരുടെ ചൂഷണത്തിലകപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ പ്രേക്ഷകരെ സജ്ജമാക്കുക എന്നതായിരുന്നു തന്റെ ലക്‌ഷ്യമെന്ന് അഭിനവ് പറയുന്നു. അധാർമികമായ രീതിയിൽ ജീവിത വിജയം നേടുന്നവരെ ന്യായീകരിച്ച് ഒപ്പം നിൽക്കുന്ന ഭാര്യമാരും നമ്മുടെ സമൂഹത്തിലുണ്ട് അവരുടെ പ്രതിനിധിയാണ് മുകുന്ദനുണ്ണിയിലെ മീനാക്ഷിയെന്നും അഭിനവ് പറഞ്ഞു.       

 

‘‘സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഓരോ രീതിയിലാണ് സിനിമയെ ഉൾക്കൊള്ളുന്നത്. എല്ലാവരും ഒരേ രീതിയിലല്ല ഒരു സിനിമയെ സമീപിക്കുന്നത്. ഓരോരുത്തരുടെയും ജീവിതവും മാനസികാവസ്ഥയും വ്യത്യസ്തമായിരിക്കും. ആകെ അസ്വസ്ഥനായിരിക്കുന്ന ഒരാൾക്ക് ഈ സിനിമ കാണുമ്പോൾ ചിലപ്പോൾ ദേഷ്യം വന്നു എന്നുവരും.  ബഹുജനം പലവിധം. ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ ഒരു നെഗറ്റീവ് സിനിമ ആണോ എന്ന് ചോദിച്ചാൽ ഒരിക്കലുമല്ല എന്നാണ് ഞാൻ പറയുക. കാരണം  ഞാൻ ഈ സിനിമയെ പോസിറ്റീവ് ആയാണ് കാണുന്നത്.  ഈ സിനിമയിലെ സന്ദേശം എന്നത് ഇത്തരം ആളുകൾ നിങ്ങളുടെ ചുറ്റുപാടുമുണ്ട് അവരെ നിങ്ങൾ മനസ്സിലാക്കിയിരിക്കണം എന്നാണ്. ഇത്തരക്കാർ നമുക്കിടയിൽ ഉണ്ടെന്നത് മനസ്സിലാക്കിയിരിക്കുകയാണെങ്കിൽ അവരുടെ ചൂഷണത്തിൽ നിന്ന് രക്ഷപെടാൻ കഴിയും. ഇത്തരക്കാരുടെ സൈക്കോളജി ഈ സിനിമ കണ്ടാൽ മനസിലാകും. 

 

എല്ലാ പ്രൊഫഷനിലും മുകുന്ദനുണ്ണിമാർ ഉണ്ട്. ഇത്തരക്കാരെ പ്രേക്ഷകർക്ക് തുറന്നുകാട്ടിക്കൊടുക്കുക എന്ന രീതിയിലാണ് ഞാൻ ഈ സിനിമ ചെയ്തത്. സിനിമ എന്നത് നമ്മുടെ ചുറ്റുപാടുമുള്ള ആളുകളുടെ പ്രതിനിധികളാണല്ലോ, പലതരത്തിലുള്ള ആളുകൾ നമുക്കിടയിലുണ്ട് അതിനിടയിൽ മുകുന്ദനുണ്ണിമാരും ഉണ്ട്. അതാണ് ഞാൻ പറയാൻ ശ്രമിച്ചത്.  കൂടുതലും ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകളിലാണ് ഇത്തരക്കാർ ഉള്ളത്. ചൂഷണം ചെയ്യപ്പെടുന്നവരുടെ അവസ്ഥ കാണിച്ചാൽ ഇത്തരക്കാരുടെ സൈക്കോളജി തുറന്നു കാട്ടാൻ കഴിയില്ല അതുകൊണ്ടാണ് ചൂഷണം ചെയ്യുന്നവരിലൂടെ സിനിമ  കാണിച്ചത്. ഇത്തരക്കാരെ സൂക്ഷിക്കണം എന്നൊരു സന്ദേശം കൂടിയാണ് ഈ സിനിമ നൽകുന്നത്.   

 

മുകുന്ദനുണ്ണിയിലെ അവസാനത്തെ ഡയലോഗിനെപ്പറ്റി പലരും പറയുന്നുണ്ട്. പക്ഷേ ഈ സിനിമയിലെ നായിക അത്തരക്കാരിയാണ്.  ഇതുപോലെ എന്ത് വൃത്തികേടും കാണിക്കുന്ന പലരെയും ശ്രദ്ധിച്ചാൽ അവർ ചെയ്യുന്നതെല്ലാം സാധൂകരിച്ച് കൂടെ നിൽക്കുന്ന ഒരു ഭാര്യയെ കാണാനാകും.  ധാർമികമായി തെറ്റായ കാര്യങ്ങൾ പോലും ഇവരുടെ ഭാര്യമാർ ന്യായീകരിക്കുന്നത് കാണാം. അവരുടെ പ്രതിനിധി ആണ് മുകുന്ദനുണ്ണിയുടെ മീനാക്ഷി.  മുകുന്ദനുണ്ണി ഒടിടിയിൽ വന്നതിനു ശേഷം ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. കിട്ടുന്ന പ്രതികരണങ്ങൾ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും എല്ലാം നല്ല രീതിയിൽ ആണ് എടുക്കുന്നത്. വളരെ നല്ല സിനിമ എന്നാണ് കിട്ടുന്ന പ്രതികരണങ്ങളിൽ കൂടുതലും.   മലയാളത്തിൽ നിന്ന് മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി എല്ലാ ഭാഷയിൽ നിന്നും നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട്.  എല്ലാവരും സിനിമയെപ്പറ്റി അഭിപ്രായം പറയണം എന്നാണ് എനിക്ക് പറയാനുള്ളത്. സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും നല്ല രീതിയിൽ സ്വീകരിക്കും.’’– അഭിനവ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com