ഉണ്ണി മുകുന്ദൻ യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തിൽ ബാലയുടെ പ്രതികരണം എന്ന തലക്കെട്ടോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ആ വിഡിയോ വ്യാജമാണെന്നും തന്റെ പഴയ അഭിമുഖങ്ങളിലെ ക്ലിപ്പിങ്ങുകൾ ചേർത്തുണ്ടാക്കിയതാണ് അതെന്നും ബാല പറഞ്ഞു. ‘‘വിഡിയോ കണ്ടു ഞാൻ ചിരിച്ചുപോയി. ഞാൻ എന്തൊക്കെയോ പറഞ്ഞെന്നു പറഞ്ഞ് ന്യൂസ് ഇട്ടിരിക്കുന്നു, ഞാൻ വളരെ വ്യക്തമായി ഒരു സ്റ്റേറ്റ്മെൻറ്റ് കൊടുത്തിരുന്നു. മീഡിയ ഇല്ലെങ്കിൽ നടൻ ഇല്ല, നടനില്ലെങ്കിൽ മീഡിയ ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. നമ്മളെല്ലാം കുടുംബം പോലെ ഒന്നിച്ചു പോണമെന്ന രീതിയിലാണ് ഞാൻ സംസാരിച്ചത്. ഞാൻ ഇന്റർവ്യൂ കൊടുത്തു എന്ന നിലയിൽ എന്റെ പഴയ വിഡിയോയിൽനിന്ന് എന്തെല്ലാമോ എടുത്ത് വെട്ടിവച്ച് കൊണ്ടാണ് അത് ചെയ്തത്. ഞാൻ പറഞ്ഞത് എന്ന പോലെ സൂപ്പർ സ്ക്രിപ്റ്റിൽ ചെയ്തിരിക്കുന്നു.’’– ബാല പറയുന്നു.
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യൂട്യൂബർക്കെതിരെ ഉണ്ണി മുകുന്ദൻ രംഗത്തുവന്നത്. ഭക്തി വിറ്റാണ് ഉണ്ണി മുകുന്ദനും കൂട്ടരും മാളികപ്പുറം സിനിമ പ്രമോട്ട് ചെയ്യുന്നതെന്നായിരുന്നു യൂട്യൂബറുടെ പ്രധാന ആരോപണം. തന്റെ അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയിൽ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് യൂട്യൂബറോട് വൈകാരികമായി പ്രതികരിക്കേണ്ടി വന്നതെന്ന് പിന്നീട് ഉണ്ണി മുകുന്ദൻ പറയുകയും ചെയ്തു.
മാളികപ്പുറം സിനിമ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ മറ്റു ഭാഷകളിൽ റിലീസ് ചെയ്യുന്ന ദിവസത്തിന് മുൻപാണ് വ്ലോഗറും ഉണ്ണി മുകുന്ദനും തമ്മിൽ ചൂടേറിയ വാക്കുതർക്കമുണ്ടായത്. സംഭവത്തെ തുടർന്ന് ഉണ്ണി മുകുന്ദൻ ഒരു വിശദീകരണ പോസ്റ്റും നൽകുകയുണ്ടായി.