ADVERTISEMENT

യൂട്യൂബറോട് അപമര്യാദയായി സംസാരിച്ച വിഷയത്തിൽ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പറഞ്ഞ രീതിയോട് എതിർപ്പുണ്ട്. എന്നാൽ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയും മോശമായി പറഞ്ഞാൽ ഇനിയും പ്രതികരിക്കുമെന്ന് നടൻ പറഞ്ഞു. കണ്ണൂർ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതൻ സർഗോത്സവ വേദിയിലാണ് ഉണ്ണി മുകുന്ദൻ നിലപാട് ആവർത്തിച്ചത്. ഇതിന്റെ പേരിൽ സിനിമാ മേഖലയിൽനിന്ന് പുറത്താക്കിയാൽ സന്തോഷത്തോടെ പുറത്തു പോകും. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ജീവിതത്തിൽ ഒന്നും നേടാനില്ല എന്നും നടൻ കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രതികരണത്തിൽ ഏറെ വികാരഭരിതനായാണ് ഉണ്ണി മുകുന്ദൻ തന്റെ പ്രസംഗം ആരംഭിച്ചത്.

‘‘ഞാൻ പല കോളജുകളിലും സ്ഥലങ്ങളിലും പോയിട്ടുണ്ട്. പക്ഷേ ഇത്രയും വൈകാരികമായി ആരും എന്നെക്കുറിച്ച് സംസാരിച്ചിട്ടില്ല. നന്ദി പറയുന്നു. പ്രഗതിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട്. ഞാൻ പഠിച്ച സ്കൂളിന്റെ പേരും പ്രഗതി എന്നായിരുന്നു. അവിടെനിന്ന് ഇവിടെ വരെ എത്താൻ കുറച്ച് സമയെടുത്തു. എന്റെ ജീവിതത്തിൽ, ഒരു സ്റ്റേജിൽ വിളിച്ചുവരുത്തി കണ്ണുനനയിച്ചിട്ടില്ല ആരും. എനിക്ക് സിനിമാ പാരമ്പര്യമൊന്നുമില്ല, നന്നായി സംസാരിക്കാനോ നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്യാനോ അറിയില്ല എന്നു തന്നെ പറയാം. സിനിമയെ ആത്മാർഥമായി സ്നേഹിച്ചു.

വർഷങ്ങളായുള്ള സത്യസന്ധമായ എന്റെ പരിശ്രമം കൊണ്ടാകാം നിങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കഴിഞ്ഞ പത്ത് വർഷം ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു. എന്നെ എവിടെയെങ്കിലുമൊക്കെ നിങ്ങൾ മനസ്സിലാക്കി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാൾ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷേ അത് എത്രത്തോളം സത്യസന്ധമായി പറ്റുന്നു എന്നെനിക്കറിയില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില കാര്യങ്ങൾ വച്ചു നോക്കിയാൽ, ഒരിക്കലും പെരുമാറാൻ പാടില്ലാത്ത രീതിയിൽ വാക്കുകൾ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പറഞ്ഞ രീതിയോട് എതിർപ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. ഇവിടെ സിനിമയിൽ അഭിനയിക്കാൻ വന്നത് സിനിമാ നടനായി മാത്രമാണ്. എന്നെ നിങ്ങൾ ഇഷ്ടപ്പെടുന്നത് സിനിമാ നടൻ മാത്രമായല്ല, ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പത്ത് വർഷം കൊണ്ട് ഞാൻ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ല എന്നതാണ് പൂർണമായ എന്റെ വിശ്വാസം.

എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും ഞാന്‍ തിരിച്ചു തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരിൽ സിനിമാ ജീവിതും പോകുമെന്നും കോൾ റെക്കോർഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടു കാര്യമില്ല. ഞാൻ ഇങ്ങനെയാണ്. ഒരു പരിധിവരെ എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകൾ തിരുത്താൻ ശ്രമിക്കും. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തിൽ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണ്. ഇവിടെ വരാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. ഇക്കാര്യങ്ങൾ പറയേണ്ട വേദിയാണോ ഇതെന്ന് എനിക്കറിയില്ല. എന്നെക്കുറിച്ച് ഇത്രയും നല്ല വാക്കുകൾ നിങ്ങൾ പറയുമ്പോൾ, ഞാനിവിടെനിന്ന് ഇറങ്ങിപ്പോകുമ്പോൾ യൂട്യൂബിൽപോയി തെറിവിളിച്ചവനാണ് ഞാനെന്ന് നിങ്ങൾ ചിന്തിക്കരുത്. അതെന്തുകൊണ്ടെന്നു വച്ചാൽ, പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ല.

നാളെ ഇതിന്റെ പേരിൽ എന്നെ മലയാള സിനിമയിൽനിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. കാരണം അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു. ദേവനന്ദ എന്ന കുട്ടിക്ക് എട്ടുവയസ്സാണ്. അറുപതു ദിവസം അവളെ പൊന്നു പോലെയാണ് നോക്കിയത്. അവളുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ എനിക്ക് വേദനിച്ചിരുന്നു. ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്. ഞാൻ വളർന്ന സാഹചര്യവും എന്നെ വളർത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്. അതിനെ ചോദ്യം ചെയ്താൽ ആരു വന്നാലും ഉണ്ണി മുകുന്ദന്റെ രീതികൾ മാറില്ല. ഇനിയും ഇതുപോലെ ആവർത്തിച്ചാല്‍ ഞാൻ വീണ്ടും പ്രതികരിക്കും. പ്രതികരണം മാന്യമായി തന്നെയാകും. കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമർശനങ്ങളെയും ഞാൻ സ്വീകരിക്കും. എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമർശിക്കാം. വിമർശനങ്ങളിലൂടെ വളർന്നുവന്നയാളാണ് ഞാൻ. പൈസ മുടക്കി സിനിമ കാണുന്ന ആൾക്ക് സിനിമയെ വിമർശിക്കാൻ പൂർണ അവകാശമുണ്ട്. അതിനെ ഞാൻ സന്തോഷത്തോട് കൂടി സ്വീകരിക്കുന്നു.’’–ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com