ADVERTISEMENT

താരസംഘടനയായ അമ്മയുടെ കലൂരിലെ ഓഫിസിലെത്തിയാൽ ആദ്യം കണ്ണിൽപ്പെടുക ആരിഫ്ലെക്സിന്റെ പഴയ ക്യാമറയാണ്. തൊട്ടടുത്ത് ഭിത്തിയിൽ സ്ക്രീനിൽ പ്രകാശം പരത്തി വിടവാങ്ങിയ താരങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ... മോനിഷയുടെ വിടർന്ന കണ്ണുകൾ, ശോഭയുടെ അപൂർവമായ നിറചിരി...ഓർമകളെ ഒരുപാടു പിന്നിലേക്കു കൊണ്ടുപോകുന്ന താരലോകത്തിന്റെ അനശ്വരസ്മൃതികൾക്കപ്പുറം ഇടവേള ബാബുവിന്റെ മുറിയാണ്. അമ്മയുടെ ജനറൽ സെക്രട്ടറിക്കസേരയിൽ ബാബുവിന് ഇടവേളകളില്ല. 497 അംഗങ്ങളാണ് അമ്മയിലുള്ളത്. അവരുടെ ഫോൺകോളുകൾ, നികുതി സംബന്ധിച്ചു ചിലരുടെ സംശയങ്ങൾ, ആശുപത്രി, ഇൻഷുറൻസ് അങ്ങനെ പകൽമുഴുവൻ തിരക്കിന്റെ നടുവിലാണ് ബാബു. അതിനിടെയാണ് അപ്രതീക്ഷിതമായൊരു വിവാദത്തിന്റെ നടുവിലേക്ക് ഇടവേള ചെന്നെത്തിയത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയെക്കുറിച്ച് നടത്തിയ ഒരു പരാമർശമാണു വിവാദത്തിനാധാരം. ഇടവേള ബാബുവിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്യുന്നതിലെത്തി കാര്യങ്ങൾ. വിവാദങ്ങളെക്കുറിച്ചും അമ്മയെക്കുറിച്ചും ഇടവേള ബാബു സംസാരിക്കുന്നു.

 

‘തിരുവനന്തപുരത്തു നിയമസഭ സംഘടിപ്പിച്ച രാജ്യാന്തര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു ഞാൻ. സെൻസർഷിപ്പിനെക്കുറിച്ചാണു ഞാൻ പറഞ്ഞത്. മലയാളത്തിൽ ഏതു സീനിൽ പുകവലിച്ചാലും പുകവലി ആരോഗ്യത്തിന് ഹാനികരം, മദ്യപാനം ആപത്ത് എന്ന് സ്ക്രീനിൽ എഴുതിക്കാണിക്കണം. ഹിന്ദിയിൽ ഇങ്ങനെയില്ല. സിനിമ തുടങ്ങുമ്പോൾ ഒരു പ്രാവശ്യം കാണിച്ചാൽ മതി. ഒരു രാജ്യത്ത് നിയമം എല്ലായിടത്തും ഒരുപോലെ വേണം എന്നാണു ഞാൻ പറഞ്ഞത്. ചുരുളി എന്ന സിനിമ എ സർട്ടിഫിക്കറ്റാണ്. അത് ഇഷ്ടമുള്ളവർ കണ്ടാൽ മതി. അതുപോലെ മുകുന്ദനുണ്ണിക്കും അത്തരമൊരു സർട്ടിഫിക്കറ്റ് നൽകിയാൽ പ്രേക്ഷകന് തീരുമാനമെടുക്കാം എന്നാണു ഞാൻ പറഞ്ഞത്. സെക്സിനും വയലൻസിനും എ സർട്ടിഫിക്കറ്റ് നൽകാം. ഞാൻ മുകുന്ദനുണ്ണി കണ്ടശേഷം ഇറങ്ങിയപ്പോൾ ഒരു ബാങ്ക് മാനേജർ അടുത്തു വന്നു പറഞ്ഞു. നിങ്ങളൊക്കെ സിനിമക്കാരല്ലേ. ഇത്തരം സബ്ജക്ട് എങ്ങനെ കുട്ടികളെ കാണിക്കും എന്നു ചോദിച്ചു. വിനീത് ശ്രീനിവാസൻ അഭിനയിക്കുന്നുണ്ട് എന്നറിഞ്ഞു കുട്ടികളെക്കൂട്ടി വന്നതാണെന്നാണ് അയാൾ പറഞ്ഞത്. ഞാൻ മുകുന്ദനുണ്ണി ഒരു മോശം ചിത്രമാണെന്നോ അതാരും കാണരുതെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. ചിത്രത്തിന്റെ സംവിധായകനോടും വിനീതിനോടും ഞാൻ സംസാരിച്ചിട്ടുണ്ട്. സിനിമ ഒടിടിയിൽ വന്നപ്പോൾ കൂടുതൽ പേർ ചിത്രം കാണാൻ ഈ സംഭവങ്ങളും ഉപകരിച്ചിരിക്കാം.’

 

പരാതി കൊടുക്കാനുണ്ടായ സാഹചര്യം ?

 

മരിച്ചുപോയ എന്റെ മാതാപിതാക്കളെപ്പോലും നിരന്തരം അസഭ്യം പറഞ്ഞപ്പോഴാണു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. അയാളെ വിളിച്ചു സംഭവം ഡിലീറ്റ് ചെയ്യിച്ചാൽ മതി. കേസുമായി മുന്നോട്ടു പോകേണ്ട എന്നാണു ഞാൻ അഭ്യർഥിച്ചത്. എന്നാൽ ആദ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തയാൾ പിറ്റേന്നു തന്നെ വീണ്ടും പോസ്റ്റിട്ടു. അമ്മയിൽ വനിത അംഗങ്ങൾക്ക് ഇത്തരം ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആ സാഹചര്യം കൂടി കണക്കിലെടുത്താണു പരാതിയിൽ ഉറച്ചു നിന്നത്.

 

അമ്മയോടൊപ്പം

 

അമ്മ രൂപീകരിച്ച 1995 മുതൽ ഇതുവരെ 115 അംഗങ്ങൾ വിടപറഞ്ഞു. കോവിഡ് കാലത്തിനു ശേഷം 19 പേരാണ് മരിച്ചത്. കൃഷ്ണൻകുട്ടി നായരിൽ തുടങ്ങി കോട്ടയം പ്രദീപ് വരെ നീണ്ട ആ പട്ടികയിൽ മലയാള സിനിമയുടെ അഭിനയ ചരിത്രമുണ്ട്.

 

‘‘ അമ്മയ്ക്ക് പ്രായമായി എന്നതാണ് വാസ്തവം. സിനിമാതാരങ്ങളല്ലേ എല്ലാവരും വലിയ നിലയിലല്ലേ എന്നാണു പലരും കരുതുന്നത്. 124 പേരാണ് അമ്മയുടെ കൈനീട്ടം വാങ്ങുന്നത്. 10 വർഷമായി ഒരു സിനിമ പോലും ചെയ്യാത്തവരുണ്ട് അംഗങ്ങളിൽ. സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്കു മാറിയിട്ട് ഒരു സിനിമ പോലും ചെയ്യാത്തവരുമുണ്ട്. 10 പേരാണ് എല്ലാവർക്കും വേണ്ട മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള താരങ്ങൾ. 50 പേർക്ക് മുടക്കമില്ലാതെ സിനിമയുണ്ട്. 100 പേർ വല്ലപ്പോഴും ഒന്നോ രണ്ടോ സിനിമ കിട്ടുന്നവരാണ്. ചിലർ തീർത്തും അവശരാണ്. ഇതാണു യഥാർഥ ചിത്രം. പണ്ട് മദ്രാസിൽ ഒരു ആർട്ടിസ്റ്റ് മരിച്ചാൽ നസീർസാർ വന്നു പണമടച്ചാലേ മൃതദേഹം വീട്ടിൽ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നുള്ളൂ. ആ കാലത്തിൽ നിന്ന് ഏറെ മുന്നോട്ടു പോയി. അമ്മപോലുള്ള സംഘടനയിൽ അംഗങ്ങളാകുന്നവർക്ക് ജിഎസ്ടി ബാധകമായിരിക്കും എന്ന കോടതി വിധി വന്നതിനെത്തുടർന്നു കുറച്ചുകാലമായി മെമ്പർഷിപ്പ് നൽകൽ നിർത്തിവച്ചിരിക്കുകയാണ്.

 

ഇന്റർവെൽ ബാബു എന്നൊക്കെ വിളിക്കുമ്പോൾ ?

 

പത്മരാജൻ എഴുതി മോഹൻ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രം റിലീസാകുന്നത് 1982 ലാണ്. ഞാനന്ന് പ്രീഡിഗ്രി വിദ്യാർഥിയാണ്. ബാബുചന്ദ്രൻ എന്നാണ് എന്റെ യഥാർഥ പേര്. സിനിമയിൽ ഞങ്ങൾ അവതരിപ്പിക്കുന്നു : ബാബു എന്നാണ് ആദ്യ ചിത്രത്തിൽ എഴുതിക്കാണിച്ചത്. നിർമാതാവ് ടി. ഇ.വാസുദേവൻ ഒരു കല്യാണത്തിനു കണ്ടപ്പോൾ എന്നെ ഇടവേള ബാബുവെന്നു വിളിച്ചു. ഈ സിനിമയിൽ അഭിനയിച്ചവരിൽ നിന്നെ മാത്രമല്ലേ എല്ലാവരും അങ്ങനെ വിളിച്ചുള്ളൂ. അപ്പോൾ ഈ പേര് നിനക്കിരിക്കട്ടെ എന്നാണദ്ദേഹം പറഞ്ഞത്. എന്നെ സ്നേഹത്തോടെ പണ്ടു മുതലേ ഇന്റർവെൽ ബാബു എന്നു വിളിക്കുന്നത് മമ്മുക്കയാണ്. അത് ഞാൻ ആസ്വദിക്കുന്നു.അഭിനയത്തിൽ എനിക്കെത്ര ദൂരം മുന്നോട്ടു പോകാൻ കഴിയും എന്ന കാര്യത്തിലൊക്കെ എനിക്ക് കൃത്യമായ ധാരണയുണ്ട്. 30 വർഷം കൊണ്ട് 250 സിനിമകളിൽ അഭിനയിച്ചു. ഒരു ടെൻഷനുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com