ADVERTISEMENT

മലയാള സിനിമ ജന്മം കൊണ്ടിട്ട് നീണ്ട എൺപത്തഞ്ചു വർഷങ്ങളാണ് ഓടി മറഞ്ഞിരിക്കുന്നതെന്ന് കേട്ടപ്പോൾ, ‘‘ങേ! ഇത്രയും വർഷമേ ആയിട്ടുള്ളോ?’’ എന്നാണ് എന്റെ മനസ്സ് പെട്ടെന്നു പറഞ്ഞു പോയത്. എന്റെ മനസ്സിൽ മലയാള സിനിമയ്ക്ക് ഒരു നൂറ്റാണ്ടിന്റെ കാലപ്പഴക്കമാണുണ്ടായിരുന്നത്. നമ്മുടെ മലയാള ഭാഷയുടെ മധുരാക്ഷരങ്ങൾ വെള്ളിത്തിരയിൽനിന്നു കേട്ടാസ്വദിച്ചിട്ടുള്ള, നവതിയിലേക്ക് കടന്നിരിക്കുന്ന അപൂർവം ചില വ്യക്തിത്വങ്ങൾ ഇന്നും ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്നു കൂടി കേട്ടപ്പോൾ ആ ഭാഗ്യവാന്മാരെ ഒന്നു കണ്ടാൽ കൊള്ളാമെന്ന് എനിക്ക് തോന്നി.

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം ഒരു പഴയ സുഹൃത്ത് എന്നെ കാണാൻ വരുന്നത്. സംസാരമധ്യേ സിനിമയും സാഹിത്യവുമൊക്കെ കടന്നു വന്നപ്പോൾ മലയാളത്തിൽ ആദ്യമിറങ്ങിയ ‘ബാലൻ’ സിനിമ കണ്ട ഒരു വന്ദ്യവയോധികനെ സുഹൃത്തിനു കാണാൻ കഴിഞ്ഞ കാര്യം പറഞ്ഞു. അദ്ദേഹത്തെപോയി ഒന്നു കാണാൻ പറ്റുമോ എന്നു ചോദിച്ചപ്പോൾ, കക്ഷി കുറെ ദൂരെയാണ് താമസിക്കുന്നതെന്നു പറഞ്ഞു. അതോടെ ആ ആഗ്രഹം ഞാൻ അടച്ചുപൂട്ടി മനസ്സിൽ വച്ചു. സുഹൃത്ത് അദ്ദേഹത്തെ കാണാൻ പോയപ്പോൾ ആ നവതി പുരുഷൻ പറഞ്ഞ ചില കാര്യങ്ങളാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. പഴയ സിനിമയിൽ തുടങ്ങി ഇന്നത്തെ ന്യൂജൻ സിനിമകൾ വരെ കാണുന്ന ആ മനുഷ്യൻ പറഞ്ഞു,
‘‘മലയാള സിനിമയിൽ മാറ്റങ്ങൾ ഒത്തിരി വന്നിട്ടുണ്ടെങ്കിലും പഴയതിൽ നിന്ന് ഒട്ടും മാറ്റം വരാതെ ഇന്നും കൂടിക്കൂടി വരുന്നത് ആക്‌ഷൻ രംഗങ്ങളാണ്. സ്റ്റണ്ട് ചെയ്യുന്നതിൽ പുതുമ കൊണ്ടുവന്നത് കരാട്ടെ സ്റ്റൈലിൽ അടിയും ഇടിയുമൊക്കയായി വന്ന ഒരു പുതിയ പയ്യനുണ്ടല്ലോ, എന്താ അയാളുടെ പേര്, ആ, ബാബു ആന്റണി , ആ കൊച്ചൻ നന്നായി ഫൈറ്റ് ചെയ്യും, അത്രയും നന്നായിട്ട് ഫൈറ്റ് ചെയ്യുന്ന ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല.’’ അതും കൂടി കേട്ടപ്പോൾ എന്റെ മനസ്സിൽ വീണ്ടും അദ്ഭുതം വിടരുകയായിരുന്നു.

ബാബു ആന്റണി നമ്മൾ വിചാരിച്ചതുപോലെ നിസ്സാരക്കാരനല്ലെന്നു തോന്നിയപ്പോൾ എന്നാൽ ഇത്തവണത്തെ കുറിമാനം ബാബുവിനെക്കുറിച്ച് ആകാമെന്ന് ഞാൻ കരുതി.

സംവിധായകൻ ഭരതന്റെ ‘ചിലമ്പി’ലൂടെയാണ് ഇരുപത്തിരണ്ടുകാരനായ ബാബുആന്റണിയുടെ ചലച്ചിത്രപ്രവേശനം. പ്രായത്തിൽ കവിഞ്ഞ വളർച്ചയും നല്ല ഉയരവും നീട്ടി വളർത്തിയ മുടിയും സമൃദ്ധമായ താടിയുമൊക്കെയുള്ള ബാബുവിനെ പെട്ടെന്ന് കണ്ടപ്പോൾ ഒരു പഞ്ചാബിയാണെന്നാണ് ഭരതൻ ആദ്യം കരുതിയത്. സംസാരിച്ചു തുടങ്ങിയപ്പോഴാണ് ചെറുപ്പക്കാരൻ മലയാളിയാണെന്നും പൊൻകുന്നത്തിന്റെ സന്തതിയാണെന്നും മാർഷൽ ആർട്സിൽ പ്രാവീണ്യം നേടിയ കക്ഷിയാണെന്നുമൊക്കെ ഭരതന് മനസ്സിലായത്. റഹ്മാനും ശോഭനയും നായികാനായകന്മാരാകുന്ന ‘ചിലമ്പി’ല്‍ അത്ര വലിയ വേഷമല്ലെങ്കിലും ഒരു ആന്റി ഹീറോ പരിവേഷമുള്ള കഥാപാത്രം ഭരതൻ നൽകുകയും ചെയ്‌തു.

ബാബു ആന്റണിയെപ്പോലെ പെക്കുലിയർ ലുക്കുള്ള വില്ലൻ വേഷം ചെയ്യാൻ പറ്റിയ ഒരു യുവ നടൻ മലയാളത്തിൽ ഇല്ലെന്ന് തോന്നിയതു കൊണ്ടാണ് ഭരതൻ അടുത്തതായി ചെയ്ത പ്രയാണത്തിലും ബാബുവിന് ഒരു വേഷം കൊടുത്തത്. അതോടെയാണ് ബാബു ആന്റണി എന്ന പുതിയ വില്ലനെ സിനിമാലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്. ആ സിനിമകൾ കണ്ടിട്ടാണ് ഫാസിലിന്റെ ‘പൂവിന് പുതിയ പൂന്തെന്ന'ലെന്ന സിനിമയിൽ ഒരുഗ്രൻ വില്ലൻ വേഷം ബാബു ആന്റണിക്ക് ഫാസിൽ നൽകുന്നത്. ആ ചിത്രത്തിലെ വില്ലനെ കണ്ട് അന്നത്തെക്കാലത്തെ കൊച്ചു കുട്ടികൾ പേടിച്ച് കുറേക്കാലത്തേക്ക് സിനിമ പോലും കാണാതെ ഇരുന്നിട്ടുണ്ടെന്ന് അന്ന് പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. വില്ലനായി ബാബു അതിൽ കളം നിറഞ്ഞാടുകയായിരുന്നു.

vysali

അതോടെ ബാബുവിനുവേണ്ടി തുരുതുരെ വില്ലൻ വേഷങ്ങളാണ് അണിയറയിൽ അണിഞ്ഞൊരുങ്ങിയത്. മിഴിനീർ പൂവുകൾ, മൂന്നാംമുറ, ദൗത്യം, ജാഗ്രത, കവചം, വ്യൂഹം, മാഫിയ, കൗരവർ തുടങ്ങി ഒത്തിരി സിനിമകളിലാണ് വില്ലനായി ബാബുവിന്റെ സാന്നിധ്യമുണ്ടായത്. 1988 ൽ ഭരതനെടുത്ത വൈശാലിയിൽ ഒരു കാരക്ടർ റോളാണ് ബാബുവിന് നൽകിയത്. ലോമപാദ രാജാവിന്റെ നല്ലൊരു പോസിറ്റീവ് വേഷമായിരുന്നു അത്. ബാബു ആന്റണിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ശക്തമായ കഥാപാത്രം.

ആ സമയത്താണ് 1989 ൽ എവർഷൈൻ പ്രൊഡക്‌ഷനുവേണ്ടി ഞാനും വിജി തമ്പിയും കൂടി ‘ന്യൂഇയർ’ എന്ന ഒരു സസ്പെൻസ് ത്രില്ലർ ചെയ്യാനൊരുങ്ങുന്നത്. ജയറാം, സുരേഷ്ഗോപി, ഉർവശി, സിൽക്ക് സ്മിത തുടങ്ങിയ കഥാപാത്രങ്ങളുടെ പേടിസ്വപ്നമായ ഒരു മാനിയാക് ക്യാരക്ടർ ആയിരുന്നു അത്. അതിനു പറ്റിയ ഒരു നടനെ ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നപ്പോൾ വിജി തമ്പിയാണ് ബാബു ആന്റണിയുടെ കാര്യം എന്നോട് സൂചിപ്പിക്കുന്നത്. ബാബുവിന്റെ സിനിമകൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഞാൻ തിരക്കഥ എഴുതിയ ഒരു സിനിമയിൽ പോലും ബാബുവിന് ഒരു വേഷം നൽകാൻ അന്നെനിക്കായില്ല. എൺപതു കാലഘട്ടത്തിൽ ഞാൻ കൂടുതലും ഫാമിലി സിനിമകൾ ചെയ്യുന്നതുകൊണ്ടായിരിക്കാം ബാബുവിന്റെ സാന്നിധ്യം ഞാൻ ഒഴിവാക്കിയതെന്ന് തോന്നുന്നു. അങ്ങനെ വിജി തമ്പിയുെട ശുപാർശയിലാണ് ബാബു ആന്റണി ന്യൂഇയറിൽ അഭിനയിക്കുന്നത്. ഊട്ടിയിലായിരുന്നു ഷൂട്ടിങ്.

ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്ന് വൈകിട്ട് ബാബു ഊട്ടിയിൽ എത്തിയെങ്കിലും ഞങ്ങൾക്ക് തമ്മിൽ കാണാനായില്ല. ഞാനും വിജി തമ്പിയും ക്യാമറാമാൻ സന്തോഷ് ശിവനുമൊക്കെ താമസിച്ചിരുന്നത് ഊട്ടിയിലെ ആരണ്യനിവാസിൽ ആയിരുന്നു. ജയറാമും ബാബു ആന്റണിയും സുരേഷ്ഗോപിയുമൊക്കെ താമസിച്ചിരുന്നത് മറ്റൊരു ഹോട്ടലിലും. ഷൂട്ടിങ് തുടങ്ങിയ ആദ്യ ദിവസം ലൊക്കേഷനിൽ വച്ചാണ് ഞാൻ ബാബു ആന്റണിയെ ആദ്യമായി കാണുന്നത്. മിതഭാഷിയായ, വളരെ പതിഞ്ഞ സ്വരത്തിൽ മൊഴികളുതിർക്കുന്ന, സംവിധായകൻ പറയുന്ന ജോലി കൃത്യമായി ചെയ്യുന്ന, അനുസരണയുള്ള ഒരു പാവം കക്ഷിയായിട്ടാണ് എനിക്ക് തോന്നിയത്.

ന്യൂഇയറിന്റെ ലൊക്കേഷനിൽ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം പെട്ടെന്ന് വളരുകയായിരുന്നു. അതോടെ എന്റെ മിക്ക സിനിമകളിലും ബാബു ആന്റണിക്ക് വേണ്ടി പ്രത്യേകം വേഷം എഴുതിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ തിരക്കഥ എഴുതി ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്ത കൂടിക്കാഴ്ച എന്ന സിനിമയിൽ ഉപനായക പ്രാധാന്യമുള്ള നാല് കഥാപാത്രങ്ങളിൽ ഒരു വേഷം ബാബു ആന്റണിക്കും നൽകി. ഉപ്പുകണ്ടം ബ്രദേഴ്‌സിൽ അത്രയും കാലം വില്ലന്മാരായ തിളങ്ങി നിന്നിരുന്ന ക്യാപ്റ്റൻ രാജുവിനെയും ബാബു ആന്റണിയെയും കീരിക്കാടൻ ജോസിനെയും ഭീമൻ രഘുവിനേയുമൊക്കെ നായക പരിവേഷമുള്ള കഥാപാത്രങ്ങൾ നൽകി ഒരു പരീക്ഷണം കൂടി ഞാൻ നടത്തി നോക്കി. ആ പരീക്ഷണം വലിയ വിജയമായി മാറുകയും ചെയ്തു.

അതോടെ ഒത്തിരി നിർമാതാക്കൾ ഇതേ പാറ്റേണില്‍ സിനിമ എടുക്കണമെന്നു പറഞ്ഞ് എന്നെ സമീപിച്ചെങ്കിലും ഈ നാൽവർ സംഘം പാറ്റേൺ തുടർന്നുകൊണ്ടുപോകാൻ ഞാൻ ആഗ്രഹിച്ചില്ല. അങ്ങനെയിരിക്കെയാണ് ബൈജു കൊട്ടാരക്കരയെ സംവിധായകനാക്കി ‘കമ്പോളം' എന്നൊരു സിനിമ ചെയ്യാൻ നടൻ സത്താർ വരുന്നത്. ബൈജുവിന്റെ ആദ്യ സിനിമയാണത്. അതിൽ ആക്‌ഷനും സാഹസികതയുമൊക്കെയുള്ള ഒരു ഹീറോയെയാണ് ആവശ്യം. അപ്പോൾ എന്റെ മനസ്സിൽ വന്നത് ബാബു ആന്റണിയുടെ മുഖമാണ്. ബാബുവിനെ സിംഗിൾ ഹീറോയാക്കി ഒന്ന് പരീക്ഷിച്ചാലോ. ഇപ്പോഴത്തെ ട്രെൻഡിൽ അത് വിജയിക്കാതിരിക്കില്ലെന്നു എന്റെ മനസ്സ് പറഞ്ഞു. അങ്ങനെ പൊള്ളാച്ചി ചന്തയിൽ വച്ച് ‘കമ്പോള’ത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ആ ചിത്രം വൻ വിജയമായി മാറി. അതോടെ ബാബു ആന്റണിയെ നായകനാക്കി സിനിമ ചെയ്യാന്‍ വേണ്ടി പല നിർമാതാക്കളും ഞാൻ സ്ഥിരമായി ഇരുന്ന് എഴുതുന്ന എറണാകുളത്ത് കടവന്ത്രയിലുള്ള ഓർക്കിഡ് ഹോട്ടലിൽ മുറിയെടുത്ത് താമസിക്കാനും തുടങ്ങി.

babu-antony-action

അതേത്തുടർന്ന് ബാബു ആന്റണിയെ നായകനാക്കി തുടർച്ചയായ നാലഞ്ചു സിനിമകളാണ് ഞാൻ ചെയ്തത്. കടൽ, ബോക്സർ, സ്ട്രീറ്റ്, സ്പെഷൽ സ്ക്വാഡ് തുടങ്ങിയവയായിരുന്നു ആ ചിത്രങ്ങൾ. ഈ ചിത്രങ്ങളുടെയും കൂടി വിജയം കണ്ടപ്പോൾ ബാബു ആന്റണിയെ വച്ച് പല സംവിധായകരും സിനിമകൾ എടുക്കാൻ തുടങ്ങി.

മലയാള സിനിമയിൽ കരാട്ടെ സ്റ്റൈലിൽ മിന്നൽ വേഗത്തിലുള്ള ആയോധനമുറകൾ ചെയ്യുന്ന ബാബുവിന്റെ ആക്‌ഷൻ രംഗങ്ങൾ കണ്ട് അന്നത്തെ സൂപ്പർ നടന്മാർ വരെ വിസ്മയം പൂണ്ടിരുന്നിട്ടുണ്ട്. മൂന്നാലു വർഷം ഒരു ബാബു ആന്റണി തരംഗം തന്നെയാണുണ്ടായത്. അപകടം പതിയിരിക്കുന്ന സാഹസിക രംഗങ്ങൾ ചെയ്യാൻ ബാബുവിന് ഒട്ടും ഭയമുണ്ടായിരുന്നില്ല. ഇതൊക്കെ കണ്ട് ഞാൻ എപ്പോഴും നടൻ ജയന്റെ അനുഭവം ഓർമപ്പെടുത്താറുണ്ടെങ്കിലും ചെയ്യുന്ന ജോലിയോടുള്ള അർപ്പണബോധം കൊണ്ട് ബാബു അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല. അതെക്കുറിച്ച് ബാബു പറയുന്നതിങ്ങനെയാണ്.

‘‘ഓരോ തൊഴിലിനും അതിന്റേതായ ത്രില്ലും റിസ്കുമുണ്ട്. പ്രത്യേകിച്ച് സിനിമയിൽ. എന്നിൽനിന്നു ജനം പ്രതീക്ഷിക്കുന്നത് റിവഞ്ചും സാഹസികതയുമൊക്കെയാണ്. അപ്പോൾ അപകടമുണ്ടാകുമോയെന്ന് ഭയന്ന് നമ്മൾ അഡ്ജസ്റ്റ് ചെയ്തു ജോലി ചെയ്താൽ ജനം എന്നും നമ്മുടെ കൂടിയുണ്ടാകില്ല. നന്നായിട്ട് പരിശ്രമിച്ചാൽ ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല. ഏറ്റവും വലിയ ശ്രമമാണ് പരിശ്രമം. അതാണ് എന്റെ വിജയരഹസ്യവും.’’

babu

ഒന്നുരണ്ടു വർഷക്കാലം ആ ട്രെൻഡ് മുന്നോട്ട് പോയെങ്കിലും ആ വിജയം അധികനാൾ നീണ്ടു നിന്നില്ല. കാലം മാറിയപ്പോൾ ആക്ഷൻ സിനിമകളോടുള്ള പ്രതിപത്തിക്ക് കാഴ്ചക്കാര്‍ കുറഞ്ഞു, അതോടെ ബാബു ആന്റണിയുടെ മാർക്കറ്റ് കുറയാൻ തുടങ്ങി. പിന്നീട് കുറേ കാലത്തേക്ക് ബാബു അഭിനയത്തിൽനിന്ന് മാറി നിൽക്കാൻ നോക്കുകയായിരുന്നു. വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ബാബു കുറേക്കാലത്തേക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ വേണ്ടി യുഎസിലേക്ക് പോവുകയും ചെയ്തു. പിന്നീട് മൂന്നുനാലു വർഷങ്ങൾ കഴിഞ്ഞാണ് ബാബു ഇന്ത്യയിലേക്ക് വരുന്നത്.

ആ തിരിച്ചു വരവിൽ തമിഴ്– ഹിന്ദി–തെലുങ്ക് സിനിമകളിലാണ് ബാബു ശ്രദ്ധകേന്ദ്രീകരിച്ചത്. ബാബു ഹോളിവുഡിൽ ചെയ്ത ഒരു സിനിമയിൽ ഭാര്യയും മക്കളുമടങ്ങിയ കുടുംബം മുഴുവൻ അഭിനയിക്കുന്നതും കണ്ടു. ബാബുവിന്റെ മൂത്ത മകൻ ഉടൻ സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്താനുള്ള തയാറെടുപ്പിലുമാണ്.

എഴുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ബാബു ആന്റണിക്കു വേണ്ടി ഏറ്റവും കൂടുതൽ സിനിമകൾക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുള്ളത് ഞാനാണ്. ന്യൂഇയർ, കൂടിക്കാഴ്ച, കാസര്‍കോ‍‍ട് കാദർഭായി, കമ്പോളം, സ്ട്രീറ്റ്, കടൽ, സ്പെഷ്യൽ സ്ക്വാഡ്, എഗൈൻ കാസര്‍കോ‍‍ട് കാദർഭായി, ബോക്സർ, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു. എസ്. എ, കെകെ റോഡ് തുടങ്ങിയവയാണ് ആ ചിത്രങ്ങൾ.

babu-antony-family

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com