ADVERTISEMENT

പന്ത്രണ്ടു വർഷത്തെ തന്റെ സിനിമ അനുഭവത്തിൽ എന്നും നന്ദിയോടെ ഓർക്കുന്ന ഒരാളാണ് നടി സംയുക്തയെന്ന് നിർമാതാവ് സാന്ദ്ര തോമസ്. തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ‘എടക്കാട് ബറ്റാലിയൻ’ എന്ന സിനിമയിൽ സംയുക്തയ്ക്ക് മുഴുവൻ പ്രതിഫലവും നൽകിയിരുന്നില്ലെന്നും ചിത്രം വിജയിക്കാതിരുന്ന സാഹചര്യത്തിൽ അവർ ബാക്കി പ്രതിഫലം വേണ്ടെന്നു വച്ചെന്നും സാന്ദ്ര തോമസ് പറയുന്നു. ബൂമറാങ് സിനിമയുടെ പ്രമോഷന് വരാതിരുന്നതിന്റെ പേരിൽ സംയ്കുതയുടെ പേരിൽ വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സാന്ദ്രയുടെ വെളിപ്പെടുത്തൽ.

‘‘ഞാൻ നിർമിച്ച ‘എടക്കാട്‌ ബറ്റാലിയൻ’ എന്ന സിനിമയിൽ നായികയായിരുന്ന സംയുക്തയ്ക്ക് സിനിമ റിലീസ് ആകാറായിട്ടും പ്രതിഫലത്തിന്റെ 65 ശതമാനമേ നൽകാൻ കഴിഞ്ഞിരുന്നുള്ളൂ, സംയുക്തയോട് അതേക്കുറിച്ച് പറഞ്ഞപ്പോൾ ‘അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ, ഒരു കുഴപ്പവുമില്ല’ എന്നാണു പറഞ്ഞത്. സിനിമ വിജയിക്കാതെ വന്നപ്പോൾ സംയുക്ത പറഞ്ഞത് ‘ബാക്കി പ്രതിഫലം വേണ്ട, എത്ര നിർബന്ധിച്ചാലും പണം വാങ്ങില്ല. നമുക്ക് അടുത്തൊരു അടിപൊളി പടം ചെയ്യാം’ എന്നാണ്. മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതെയും പ്രൊമോഷന് വരാതെയും ഇരിക്കുന്ന താരങ്ങൾക്ക് സംയുക്ത ഒരു പാഠപുസ്തകം ആണ്’’. –സാന്ദ്ര തോമസ് പറയുന്നു.

സാന്ദ്ര തോമസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം:

പന്ത്രണ്ട് വർഷത്തെ എന്റെ സിനിമ അനുഭവത്തിൽ നിന്ന് എന്നെന്നും നന്ദിയോടെ ഓർക്കുന്ന ഒരേട് ഇവിടെ കുറിക്കുന്നു. ‘എടക്കാട്‌ ബറ്റാലിയൻ’ സിനിമയ്ക്കു മുൻപ്‌ 8 ചിത്രങ്ങളും അതിനു ശേഷം രണ്ട്‌ ചിത്രങ്ങളും നിർമിച്ച ഒരു നിർമാതാവാണ് ഞാൻ. ‘എടക്കാട്‌ ബറ്റാലിയൻ’ സിനിമയിൽ നായികയായി തീരുമാനിച്ചത് സംയുക്തയെ ആയിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് ആദ്യമായി ആ കുട്ടിയെ ഞാൻ കാണുന്നത്. പിന്നീട് ഷൂട്ട് തുടങ്ങി ഒരു 20 ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു കോൾ. ‘‘ചേച്ചിക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ കല്യാണത്തിന്റെ സീനിലേക്കു എനിക്കൊരു മേക്കപ്പ് ആർടിസ്റ്റിനെ വച്ച് തരാമോ?’’. അത് നമ്മുടെ സിനിമയ്ക്കും ഗുണം ചെയ്യുന്ന കാര്യം ആയതുകൊണ്ട് ഉടനെ തന്നെ ഞാൻ ഓക്കേ പറഞ്ഞു.

രണ്ട്‌ ദിവസം കഴിഞ്ഞു ലൊക്കേഷനിൽ ചെന്നപ്പോൾ സംയുക്ത എന്നോട് പറഞ്ഞു, ‘‘ഇന്ന് എന്റെ ഗ്രാറ്റിറ്റ്യൂഡ് ബുക്കിൽ ഞാൻ ചേച്ചിക്കാണ്‌ നന്ദി എഴുതിയിരിക്കുന്നത്’’. എന്നെ സംബന്ധിച്ചിടത്തോളം അതൊരു അദ്ഭുതം ആയിരുന്നു, കാരണം ഒരു നിർമാതാവെന്ന എന്ന നിലയിൽ ആദ്യമായി നന്ദി കിട്ടിയ ഒരനുഭവം ആയിരുന്നു. സാധാരണ എന്തു ചെയ്ത് കൊടുത്താലും അതെല്ലാം നിർമാതാവിന്റെ കടമയായി മാത്രമേ എല്ലാരും കാണു. അന്നേ ദിവസം ഞാനും ആ കുട്ടിയെ നന്ദിയോടെ ഓർത്തു.

മാസങ്ങൾ കഴിഞ്ഞു സിനിമ റിലീസിനോട് അടുത്തു. നിശ്ചയിച്ചു ഉറപ്പിച്ച ശമ്പളത്തിന്റെ 65 ശതമാനം മാത്രമേ സംയുക്തയ്ക്കു കൊടുക്കാൻ സാധിച്ചിട്ടൊള്ളു. ഞാൻ സംയുക്തയെ വിളിച്ചു കുറച്ചു സമയം ആവശ്യപ്പെട്ടു. ഒരു മടിയും പറയാതെ ‘‘അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ, കുഴപ്പമില്ല’’ എന്നായിരുന്നു മറുപടി. സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത എനിക്കൊരു മെസ്സേജ്‌ അയച്ചു. ‘‘ചേച്ചി നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം. ചേച്ചിക്ക് സാമ്പത്തികമായി നമ്മുടെ സിനിമ ഗുണം ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ടു എനിക്ക് തരാനുള്ള ബാലൻസ് പൈസ എനിക്ക് വേണ്ട. ചേച്ചി എത്ര നിർബന്ധിച്ചാലും അത് ഞാൻ വാങ്ങില്ല. നമുക്ക് അടുത്തൊരു അടിപൊളി പടം ഒരുമിച്ചു ചെയ്യാം.’’ ആ കുട്ടിയുടെ വലിയ മനസ്സിനു മുന്നിൽ എനിക്ക് തലകുനിക്കേണ്ടി വന്നു.

മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും സംയുക്ത ഒരു പാഠപുസ്തകം ആണ്. പടം വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഒരുപോലെ ബാധിക്കുന്നത് നിർമാതാവിന് മാത്രമായിരിക്കും. കാരണം പരാജയം ആണെങ്കിൽ എല്ലാവരും അവനവന്റെ പൈസ വാങ്ങി പോക്കറ്റിൽ ഇട്ടിട്ടുണ്ടാവും. ഒരു വർഷം മുന്നൂറിൽ കൂടുതൽ ചിത്രങ്ങൾ ഇറങ്ങുന്ന കേരളത്തിൽ വിജയിക്കുന്നത് വെറും 5 ശതമാനം ചിത്രങ്ങൾ മാത്രമാണ്. ഇതിന്റെയൊക്കെ നിർമാതാക്കളെ നിലനിർത്തികൊണ്ടുപോകാൻ ഇതുപോലെയുള്ള നടീനടന്മാർ മലയാളസിനിമക്ക് ആവശ്യമാണ്. ഇത് എന്റെ ഒരു അനുഭവം ആണ്....ഇപ്പോൾ പറയണമെന്ന് തോന്നി, പറഞ്ഞു. അത്രേ ഉള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com